പനി പ്രതിരോധ പ്രവർത്തനം; സർവകക്ഷിയോഗം വെള്ളിയാഴ്ച,ജില്ലകളിലും മണ്ഡലങ്ങളിലും യോഗങ്ങൾ
തിരുവനന്തപുരത്തെ സംസ്ഥാനതല സർവകക്ഷിയോഗത്തിന് പുറമേ മന്ത്രിമാരുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും, എംഎൽഎമാരുടെ നേതൃത്വത്തിൽ നിയമസഭാ മണ്ഡലങ്ങളിലും യോഗം നടക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് പനിയും പകർച്ചവ്യാധികളും വ്യാപിക്കുന്നതിനിടെ സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ജൂൺ 23 വെള്ളിയാഴ്ച നടക്കും. വൈകീട്ട് മൂന്നു മണിക്ക് സെക്രട്ടേറിയേറ്റിൽ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം.
തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി,പ്രതിപക്ഷ നേതാവ്,ആരോഗ്യ മന്ത്രി,ആരോഗ്യ വകുപ്പിലെ ഉന്നതഉദ്യോഗസ്ഥർ,വിവിധ രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാനതല പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. തിരുവനന്തപുരത്തെ സംസ്ഥാനതല സർവകക്ഷിയോഗത്തിന് പുറമേ മന്ത്രിമാരുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും, എംഎൽഎമാരുടെ നേതൃത്വത്തിൽ നിയമസഭാ മണ്ഡലങ്ങളിലും യോഗം നടക്കും.
സംസ്ഥാനത്ത് പനി നിയന്ത്രിക്കാനുള്ള പ്രതിരോധ നടപടികളെക്കുറിച്ച് യോഗങ്ങളിൽ ചർച്ച ചെയ്യും. ജൂലൈ 27 മുതൽ 29 വരെ വാർഡ് അടിസ്ഥാനത്തിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യും. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടും പനി നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
പനി മരണം സർവ്വകാല റെക്കോഡിലെത്തിയതും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഡെങ്കിപ്പനി ബാധിച്ചാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ മരണപ്പെട്ടത്. ദിവസവും പതിനായിരങ്ങളാണ് പനി ബാധിച്ച് ചികിത്സ തേടി ആശുപത്രികളിലെത്തുന്നത്. കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് സർവകക്ഷി യോഗം വിളിക്കാൻ തീരുമാനമെടുത്തത്.