സിനിമ ടിക്കറ്റ് നിരക്ക് ഉയരും; സിനിമ മേഖല പ്രതിസന്ധിയിലാകും, ജിഎസിടിക്കെതിരെ സിനിമ രംഗം!!!
ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് ജിഎസ്ടി പ്രതിസന്ധിയാകില്ല. എന്നാൽ തകർച്ചയിൽ നിന്ന് കരകയറിത്തുടങ്ങിയ മലയാള സിനിമ വ്യവസായത്തെ നശിപ്പിക്കുന്നതിനേ ജിഎസ്ടി ഉപകരിക്കൂ.
തിരുവനന്തപുരം: ചരക്കുസേവന നികുതി നടപ്പിലാക്കുന്നതോടെ സിനിമ മേഖലയും പ്രതിസന്ധിയിലാകുമെന്ന് അണിയറ പ്രവർത്തകർ. ടിക്കറ്റിന് നിലവിൽ സർക്കാർ ഈടാക്കുന്ന ഇരുപത്തഞ്ച് ശതമാനം നികുതി ജിഎസ്ടി നടപ്പിലാക്കുന്നതോടെ അൻപത്തി മൂന്ന് ശതമാനമാകും. വിനോദനികുതി ഇരട്ടിയാകുന്നതിനൊപ്പം നിർമാണച്ചെലവും വർധിക്കുമെന്നും അണിയറ പ്രവർത്തകർ പറയുന്നു.
ഇളവ് നൽകിയില്ലെങ്കിൽ സിനിമാ ചിത്രീകരണം ഉൾപ്പെടെ നിർത്തിയുള്ള സമരപരിപാടികൾ തുടങ്ങുമെന്നറിയിച്ച് ഫെഫ്ക ഭാരവാഹികൾ ധനമന്ത്രിക്ക് നിവേദനം നൽകി. ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് ജിഎസ്ടി പ്രതിസന്ധിയാകില്ല. എന്നാൽ തകർച്ചയിൽ നിന്ന് കരകയറിത്തുടങ്ങിയ മലയാള സിനിമ വ്യവസായത്തെ നശിപ്പിക്കുന്നതിനേ ജിഎസ്ടി ഉപകരിക്കൂ. അന്യഭാഷാ ചിത്രങ്ങൾക്ക് മാത്രം നികുതി ഈടാക്കുന്ന ഇതര സംസ്ഥാനങ്ങളിലെ രീതി കേരളത്തിലും നടപ്പിലാക്കണമെന്ന് നിവേദനത്തിൽ വിയക്തമാക്കിയിട്ടുണ്ട്.
ജിഎസ്ടി നടപ്പിലാക്കുന്നതോടെ ടിക്കറ്റ് നിരക്ക് ഉയരും. ചിത്രീകരണത്തിനും വിതരണത്തിനും തീയറ്റർ നടത്തിപ്പിനും പ്രതിസന്ധിയുണ്ടാക്കും. തീയറ്ററിലെത്താൻ പ്രേക്ഷകനും നല്ല സിനിമയുണ്ടാക്കാൻ നിർമാതാക്കളും മടിയ്ക്കുമെന്നും സിനിമ പ്രവർത്തകർ പറയുന്നു. പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സിനിമാചിത്രീകരണം ഉൾപ്പെടെ നിർത്തിയുള്ള സമരത്തെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നാണ് ധനമന്ത്രിക്ക് നൽകിയ നിവേദനത്തിൽ സിനിമ പ്രവർത്തകരപ്‍ വ്യക്തമാക്കയിട്ടുണ്ട്.