നിലന്പൂരിലെ മാവോവേട്ട; അന്വേഷണത്തിന് ഗുജറാത്തിൽ നിന്ന് ഫോറൻസിക് വിദഗ്ദ്ധർ
ഫോറൻസിക് വിദഗ്ദ്ധരായ 3 പേരാണ് ഗുജറാത്തിൽ നിന്ന് നിലന്പൂരിലെത്തിയത്. ഇവർ കരുളായിലെ സംഭവ സ്ഥലം പരിശോധിച്ചു
മലപ്പുറം/അഹമ്മദാബാദ് : നിലമ്പൂര്‍ കരുളായ് വനത്തില്‍ മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ വിദഗ്ദ്ധാന്വേഷണത്തിന് അഹമ്മദാബാദ് പൊലീസ് കേരളത്തിലെത്തി. കേരള പൊലീസിന്‌റെ അപേക്ഷ പ്രകാരമാണ് ഗുജറാത്ത് പൊലീസിലെ 3 ഫോറസിക് വിദഗ്ദ്ധര്‍ നിലമ്പൂരില്‍ എത്തിയത്.
കരുളായ് വനത്തില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും തണ്ടര്‍ ബോള്‍ട്ടിന്‌റെ വെടിയേറ്റ് മരിച്ച സംഭവം കേരളത്തില്‍ വലിയ വിവാദങ്ങൾക്കാണ് വഴി വച്ചത്. ഇതേ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ മജിസ്‌ട്രേററ്തല അന്വേഷണത്തിന് ഉത്തരവിട്ടു. പെരിന്തല്‍മണ്ണ സബ്കളക്ടര്‍ക്കാണ് അന്വേഷണ ചുമതല. ഈ അന്വേഷണത്തില്‍ സഹായിക്കാനാണ് അഹമ്മദാബാദ് പൊലീസ് ഉദ്യോഗസ്ഥര്‍ കേരളത്തില്‍ എത്തിയത്.
10 മാവോവാദികള്‍ കേരളത്തിലെ പശ്ചിമഘട്ട മലനിരകളില്‍ ഒളിച്ചിരിപ്പുണ്ടെന്ന തമിഴ്‌നാട് , കേരള ഇന്‌റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്‌റെ അടിസ്ഥാനത്തിലാണ് തണ്ടര്‍ബോള്‍ട്ട് സംഘം കരുളായ് വനത്തില്‍ പരിശോധന നടത്തിയത്. ചെറുത്ത് നില്‍പ്പിന്‌റെ ഭാഗമായി വെടിവച്ചപ്പോഴാണ് മാവോയിസ്റ്റുകളായ കുപ്പു ദേവരാജും അജിതയും മരിച്ചതെന്നാണ് തണ്ടര്‍ബോള്‍ഡ് വിശദീകരിച്ചത്. എന്നാല്‍ കീഴടങ്ങാന്‍ തയ്യാറായിരുന്ന ഇവരെ വെടിവെച്ച് കൊല്ലുകയായിരുന്നെന്നാണ് ആരോപണം
കുപ്പും ദേവരാജിന്‌റെ ശരീരത്തില്‍ 26 മുറിവുകളാണ് ഉള്ളത്. മുറിവുകളുടെ സ്വഭാവം അനുസരിച്ച് ഒരു ദിശയില്‍ നിന്ന് മാത്രമാണ് ചെറുത്ത് നില്‍പ്പ് ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന കുപ്പുദേവരാജിന്‌റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റ് വാങ്ങി സംസ്‌ക്കരിച്ചിരുന്നു. അജിതയുടെയും മൃതദേഹം കോഴിക്കോടാണ് സംസ്‌ക്കരിച്ചത്. അതിനാല്‍ ഫോട്ടോകള്‍ നോക്കിയാണ് മുറിവുകളുടെ സ്വഭാവം പരിശോധിക്കുന്നത്.
ഗുജറാത്ത് പൊലീസ് ഫോട്ടോകള്‍ പരിശോധിച്ച് പെരിന്തല്‍മണ്ണ സബ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഏറ്റുമുട്ടല്‍ നടന്ന കരുളായ് വനമേഖലയിലും സംഘം സന്ദര്‍ശിച്ചു. ബാലിസ്റ്റിക് വിദഗ്ദ്ധനും അഹമ്മദാബാദില്‍ നിന്ന എത്തിയ സംഘത്തില്‍ ഉണ്ട്. ഇവര്‍ മാവോയിസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളും പരിശോധിക്കും.
നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ ദുരൂഹതകള്‍ ഇത് വരെ അവസാനിച്ചിട്ടില്ല. കീഴടങ്ങാന്‍ തയ്യാറായ മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് വെടിവച്ച് കൊന്നു എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആരോപണം. കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ ഇത് വരെ സായുധ കലാപം നടത്താതിരുന്നിട്ടും എന്തിനാണ് വെടിവച്ചത് എന്നാണ് സിപിഐ നേതാക്കള്‍ അടക്കം ചോദിച്ചത്.
കുപ്പുദേവരാജിനും അജിതയ്ക്കും ഒപ്പം ഉണ്ടായിരുന്ന മറ്റ് മാവോയിസ്റ്റുകള്‍ ഓടി രക്ഷപ്പെട്ടും എന്നാണ് പൊലീസ് ഭാഷ്യം. സായുധ പരിശീലനം നേടിയവരാണ് ഇവരൊക്കെ. ആയുധ നിര്‍മ്മാണത്തിന് പൊലീസിനെ വെല്ലുന്ന് രീതികള്‍ ഇവര്‍ക്ക് അറിയാമെന്നും നിലമ്പൂരില്‍ നിന്ന് കണ്ടെടുത്ത പെന്‍ഡ്രൈവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം പറയുന്നു.