വൈക്കത്ത് നാലംഗ കുടുംബത്തിന്റെ ആത്മഹത്യ ശ്രമം!! അവശേഷിച്ച നാലാമനും മരണത്തിന് കീഴടങ്ങി!!
തിങ്കളാഴ്ച പുലർച്ചെ സുരേഷിന്റെ വീട്ടിൽ നിന്ന് കൂട്ട നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സംഭവം അറിയുന്നത്.
കോട്ടയം: വൈക്കത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ നാലാമനും മരണത്തിന് കീഴടങ്ങി. ആത്മഹത്യ ചെയ്ത സുരേഷിന്റെ ഇളയമകനായ ശ്രീഹരിയാണ് ചൊവ്വാഴ്ച രാവിലെ മരണത്തിന് കീഴടങ്ങിയത്. ഗുരുതരമായി പെള്ളലേറ്റ് ചികിത്സയിലായിരുന്നു ശ്രീഹരി. സംസാരിക്കാൻ കഴിയുന്ന സ്ഥിതിയിലായിരുന്നത് ശ്രീഹരി മാത്രമാണ്. വൈക്കം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മെഡിക്കൽ കോളേജിൽ നേരിട്ടെത്തി ശ്രീഹരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
തലയാഴം കൊതവറ ചില്ലക്കൽ സുരേഷ്, ഭാര്യ സോജ, മൂത്തമകൻ സൂരജ് എന്നിവരാണ് തിങ്കളാഴ്ച മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ സുരേഷിന്റെ വീട്ടിൽ നിന്ന് കൂട്ട നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സംഭവം അറിയുന്നത്. ഇവർക്കൊപ്പം താമസിക്കുകയായി സുരേഷിന്റെ അമ്മ രമണി പുലർച്ചെ പാലുവാങ്ങാൻ പോയപ്പോഴായിരുന്നു സംഭവം നടന്നത്.
വീടിനുള്ളിൽ നിന്ന് പുക ഉയരുന്നതും ജനൽ ചില്ലുകൾ പൊട്ടിത്തെറിക്കുന്നതും കണ്ട നാട്ടുകാർ വാതിൽ തകർത്ത് അകത്ത് കടന്ന് വെള്ളം ഒഴിച്ച് തീ അണയക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെയാണ് ഭാര്യയും മൂത്തമകൻ സൂരജും മരിച്ചത്. രാത്രിയോടെ സുരേഷും മരിച്ചു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് കുടുംബം ആത്മഹത്യ ചെയ്തതെന്നാണ് സൂചന. വീടിനടുത്ത് ചായക്കട നടത്തുകയായിരുന്നു. രാത്രി തട്ടുകടയും ഉണ്ടായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാൾ ദുഃഖത്തിലായിരുന്നുവെന്ന് നാട്ടുകാരും പറഞ്ഞു.
ഗ്യാസ് തുറന്നുവിട്ടാണ് ഇവർ ആത്മഹത്യ ചെയ്തത്. വീടിനു സമീപത്തു നിന്ന് പെട്രോൾ സൂക്ഷിച്ച പാത്രം പോലീസിന് ലഭിച്ചു. സംഭവത്തിൽ വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.