ഫ്ലാറ്റ് തട്ടിപ്പ് കേസ്: നടി ധന്യ മേരി വര്‍ഗീസും ഭര്‍ത്താവും പോലീസ് കസ്റ്റഡിയിൽ!
കൊച്ചി: ഫ്‌ലാറ്റ് തട്ടിപ്പ് കേസില്‍ പ്രമുഖ നടി ധന്യ മേരി വര്‍ഗീസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി റിപ്പോര്‍ട്ട്. ധന്യ മേരി വര്‍ഗീസിന്റെ ഭര്‍ത്താവ് ജോണിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജോണും സിനിമാ താരമാണ്. 100 കോടി രൂപയുടെ ഫ്ലാറ്റ് തട്ടിപ്പ് നടത്തിയെന്ന കേസിലാണ് ഇത്.
ഗുരുതരമാണ് കേസ്
ഫ്ലാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി ഉപഭോക്താക്കളെ പറ്റിച്ചു എന്നാണ് താരത്തിനും ബന്ധുക്കള്‍ക്കും എതിരായ പരാതി. 2011 ല്‍ ആണ് ഫ്ലാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ ആളുകളില്‍ നിന്നും അഡ്വാന്‍സ് കൈപ്പറ്റിയത്. 2014 ല്‍ ഫ്ലാറ്റ് നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കാം എന്നായിരുന്നു വാഗ്ദാനം. എന്നാല്‍ അത് പൂര്‍ത്തിയാക്കി നല്‍കിയില്ല.
കോടികളുടെ തട്ടിപ്പ് നടന്നു
കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇവര്‍ക്കെതിരെ ഒട്ടേറെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് അറിയുന്നത്. അമ്പതോളം ഉപഭോക്താക്കളില്‍ നിന്നായി കോടിക്കണക്കിന് രൂപ ഇവര്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് ആരോപണം. ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ ധന്യ മേരി വര്‍ഗീസും പ്രതിയായേക്കും എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
താരദമ്പതികള്‍
തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് ധന്യ മേരി വര്‍ഗീസ് മലയാളത്തില്‍ അഭിനയിച്ചുതുടങ്ങിയത്. തിരുടി എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സിനിമാ പ്രവേശനം. ഇതിന് ശേഷം ഒരു തമിഴ് ചിത്രത്തില്‍ കൂടി അഭിനയിച്ച ശേഷമാണ് ഇവര്‍ മലയാളത്തിലെത്തിയത്. ധന്യ മേരി വര്‍ഗീസിന്റെ ഭര്‍ത്താവ് ജോണും സിനിമ നടനാണ്.
മോഡലായിരുന്നു
സിനിമയിലെത്തും മുന്പ് മോഡലിങ് രംഗത്തും ധന്യ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സിനിമാ നടിയായ ധന്യ മേരി വര്‍ഗീസിന്റെയും ഭര്‍ത്താവ് ജോണിന്റെയും താരമൂല്യം ഉപയോഗിച്ചായിരുന്നു കമ്പനി ബിസിനസ് പിടിച്ചത് എന്നാണ് ആക്ഷേപം ഉയരുന്നത്. ഇത് ശരിവെക്കുന്ന തരത്തിലാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളെല്ലാം. ഞെട്ടിക്കുന്ന പല കഥകളും ഇതിന് പിന്നിലുണ്ട്.
ഭര്‍തൃപിതാവ് അറസ്റ്റില്‍
ഫ്‌ലാറ്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ധന്യയുടെ ഭര്‍തൃപിതാവ് ജേക്കബ് സാംസണെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ധന്യ മേരി വര്‍ഗീസിന്റെ ഭര്‍ത്താവിന്റെ പിതാവാണ് ജേക്കബ് സാംസണ്‍. ഇദ്ദേഹമാണ് സാംസണ്‍ ആന്റ് സണ്‍സ് ബില്‍ഡേഴ്സിന്റെ ചെയര്‍മാന്‍. ധന്യയുടെ ഭര്‍ത്താവ് ജോണ്‍ ജേക്കബും ഇതിനകം തന്നെ കേസില്‍ പ്രതിയാണ്.
അന്വേഷണം മുന്നോട്ട്
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മ്യൂസിയം, കന്റോണ്‍മെന്റ്, പേരൂര്‍ക്കട പോലീസ് സ്റ്റേഷനുകളിലാണ് പരാതികളില്‍ അധികവും ഉള്ളത്. ധന്യ മേരിയുടെ പങ്കിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്‌ലാറ്റ് തട്ടിപ്പ് കേസില്‍ വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകരെ നടിയുടെ അടുപ്പക്കാര്‍ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.