എൻഎസ്എസും പിണറായിയും 'ഭായ് ഭായ്'? നിരവധി സഹായങ്ങൾ ചെയ്തു?
കോട്ടയം: ഇടത് സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും എന്‍എസ്എസിന്റെ ആവശ്യങ്ങളോട് സഹകരിക്കുകയും സഹായകരമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തുവെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഭരണം മാറുമ്പോള്‍ തീരുമാനങ്ങള്‍ക്ക് തിരുത്തുണ്ടാകാന്‍ സാധ്യതയുളളപ്പോഴും ഇത് തുടർന്നുവെന്ന് അദ്ദേഹം പറഞ്ഞു. എൻഎസ്എസിന്റെ ആവശ്യങ്ങളോട് പൂർണ്ണമായും സഹകരിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.
എന്‍എസ്എസിന്റെ ബജറ്റ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തവെ അദ്ദേഹം പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് എന്‍എസ്എസിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡും മുന്നോക്ക സമുദായ കോര്‍പ്പറേഷനും കമ്മീഷനുംം പറക്കുളം എന്‍എസ്എസ് കോളേജും അനുവദിച്ചത്. എന്‍എസ്എസിന്റെ ഇപ്പോഴത്തെ രാഷ്ട്രീയവും സാമുഹികവുമായ നിലപാടുകളിലുളള വിശ്വാസത്തെയാണ് ഇപ്പോൾ കാണിക്കുന്നത്.
മുന്നോക്ക വിഭാഗങ്ങള്‍ക്ക് മാത്രം നീതി നിഷേധിക്കുന്നതും ആവശ്യങ്ങളെ അവഗണിക്കുന്നതും രാഷ്ട്രീയശൈലിയായി വളര്‍ന്നുവരുന്നത് മതേതര ഇന്ത്യയുടെ കെട്ടുറപ്പിന് ഭീഷണിയാകുന്ന സാഹചര്യമാണ് നിലവിലുളളതെന്നും ജി സുകുമാരൻ നായർ ബജറ്റ് സമ്മേളനത്തിലെ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടപ്പക്കി കിട്ടിയ ആവശ്യങ്ങളോട് ഇടതുമുന്നണി സർക്കാർ പൂർണ്ണമായും സഹകരിക്കുകയും സഹായകരമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വനിത സ്വയം സഹായ സംഘങ്ങളുടെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഏറ്റവും മികച്ച സർക്കാരിതര സന്നദ്ധ സംഘടനയ്ക്ക് നബാർഡ് ഏർപ്പെടുത്തിയ ബെസ്റ്റ് പെർഫോമിങ് എൻജിഒ അവാർഡ് വീണ്ടും ലഭിച്ചതും പ്രാധന്യമർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു. അതേസമയം കേന്ദ്ര സർക്കാരിന് കീഴിലുള്ള മാനവശേഷി വികസന മന്ത്രാലയത്തിന്റെ എൻഐആർഎഫ് റാങ്കിംഗിൽ കൊട്ടിയം മന്നം മെമ്മോറിയൽ എൻഎസ്എസ് കോളേജിന് ദേശീയ തലത്തിൽ എഴുപത്തിമൂന്നാം റാങ്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.