സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്? പെൺകുട്ടിയുടെ കാമുകൻ കസ്റ്റഡിയിൽ!!
അയ്യപ്പദാസ് ആവശ്യപ്പെട്ടതനുസരിച്ചാണ് സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചതെന്ന പെൺകുട്ടിയുടെ മൊഴിയെ തുടർന്നാണ് അയ്യപ്പദാസിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. കേസിൽ പെൺകുട്ടിയുടെ കാമുകൻ അയ്യപ്പദാസ് കസ്റ്റഡിയിൽ. ക്രൈംബ്രാഞ്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊട്ടാരക്കരയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ ഉടൻ തിരുവനന്തപുരത്ത് എത്തിക്കും.
അയ്യപ്പദാസ് ആവശ്യപ്പെട്ടതനുസരിച്ചാണ് സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചതെന്ന പെൺകുട്ടിയുടെ മൊഴിയെ തുടർന്നാണ് അയ്യപ്പദാസിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാൾ വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്നും പെൺകുട്ടി പരാതി നൽകിയിരുന്നു. കൂടാതെ ഇയാൾ പണം കൈക്കലാക്കിയിട്ടുണ്ടെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.
അതിനിടെ പെൺകുട്ടിയെ സംഘപരിവാർ അന്യായമായി തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും അതിനാലാണ് പെൺകുട്ടി മൊഴിമാറ്റുന്നതെന്നും ആരോപിച്ച് നൽകിയ ഹർജി അയ്യപ്പദാസ് കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. സ്വാമിയുടെ ഉപദ്രവം സഹിക്കാൻ വയ്യാതെയാണ് പെൺകുട്ടി ആക്രമിച്ചതെന്നും സ്വാമിക്കെതിരെ പരാതി നൽകിയതിനാൽ പെൺകുട്ടിയെ സംഘപരിവാർ പ്രവർത്തകർ നെടുമങ്ങാട്ട് ഒരു വീട്ടിൽ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നും അയ്യപ്പദാസ് ഹർജിയിൽ ആരോപിച്ചിരുന്നു.
എന്നാൽ പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം നെടുമങ്ങാട്ടെ വാടക വീട്ടിലാണെന്നും ആരുടെയും തടവിലല്ലെന്നും പേട്ട എസ്ഐ വ്യക്തമാക്കിയിരുന്നു. പോലീസ് സംരക്ഷണത്തിലുള്ള വ്യക്തി യെങ്ങനെ തടങ്കലിലാണെന്ന് ചോദിച്ച കോടതി ഹർജിക്കാരന് പിഴ ചുമത്തേണ്ടി വരുമെന്ന് അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് അയ്യപ്പ ദാസ് ഹർജി പിൻവലിച്ചത്. അയ്യപ്പദാസിൽ നിന്ന് ഭീഷണി ഉണ്ടെന്ന് പെൺകുട്ടി പറഞ്ഞതിനെ തുടർന്നാണ് ഇവർക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയത്.