വനമേഖലയിൽ കഞ്ചാവ് കൃഷി വ്യാപകം; വ്യാജവാറ്റും സജീവം, കേസുകളുടെ എണ്ണത്തിൽ വർധന!!
തിരുവനന്തപുരം: സംസ്ഥാനത്ത് വനമേഖലകളിൽ വ്യാപകമായി കഞ്ചാവ് കൃഷി, കള്ളവാറ്റ് എന്നിവ നടക്കുന്നെന്ന് റിപ്പോർട്ട്. വനം വകുപ്പ് ഇന്റവിജൻസിന്റെ കണക്ക് പ്രകാരം ഓരോ വർഷവും കേസുകൾ വലിയതോതിൽ കൂടുന്നുവെന്നാണ് വ്യക്തമാവുന്നത്. 2014-15 വർഷം സംസ്ഥാനത്തെ വനമേഖലയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ച 126 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2015-16 ആകുമ്പോഴേക്കും ഇത് 554 വരെ ഉയർന്നിരുന്നു.
മദ്യ വിൽപ്പനയിൽ വന്ന നിയന്ത്രണങ്ങളെ തുടർന്ന് കഞ്ചാവിന്റെ ഉപയോഗത്തിലുണ്ടായ വർധനയാണ് ഇതിന് കാരണമെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. വ്യാജ വാറ്റുമായി ബന്ധപ്പെട്ട് 2014-15ൽ 337 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2015-16 ൽ അത് 842 ആയി ഉയർന്നു. എന്നാൽ വനംവകുപ്പ് ഇന്റലിജെൻസ് സെല്ലിന്റെ പ്രവർത്തനഫലമായി അനധികൃത മരംമുറി, വനഭൂമി കൈയ്യേറ്റം, മൃഗവേട്ട എന്നിവയും നിയന്ത്രിക്കാനായിട്ടുണ്ടെന്ന വനം വകുപ്പ് വിലയിരുത്തുന്നുണ്ട്.
മരം മുറിയുമായി ബന്ധപ്പെട്ട് 2014-15ൽ 79 കേസും 2015-16ൽ 70 കേസുമാണ് റിപ്പോർട്ട് ചെയ്തത്. മൃഗങ്ങളോടുള്ള ക്രൂരത കടയുന്നതിന്റെ ഭാഗമായി രണ്ട് വർഷത്തിനിടെ 287 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് എക്സൈസും പോലീസും കഞ്ചാവ് പിടികൂടുന്നത് വർധിച്ചിട്ടുണ്ട്. ഇതിന് കാരണം വനമേഖലയിലെ കഞ്ചാവ് കൃഷിയാണെന്നാണ് റിപ്പോർട്ട്.