കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാറില്‍ എന്തും സംഭവിക്കാം..!! ഭീമന്‍ കുരിശ് പൊളിച്ച് നീക്കി..!! പ്രദേശത്ത് നിരോധനാജ്ഞ..!!

  • By അനാമിക
Google Oneindia Malayalam News

മൂന്നാര്‍: മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികളാരംഭിച്ചു. ദേവികുളം താലൂക്കിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പാപ്പാത്തിച്ചോലയിലെ കയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ച ഭീമന്‍ കുരിശ് റവന്യൂ ഉദ്യോഗസ്ഥര്‍ പൊളിച്ച് നീക്കി. സ്ഥലത്ത് സംഘര്‍ഷ സാധ്യത നില നില്‍ക്കുകയാണ്.

പ്രദേശത്ത് നിരോധനാജ്ഞ

മൂന്നാര്‍ ദൗത്യത്തിന് നേതൃത്വം നല്‍കുന്ന സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടേയും പോലീസിന്റെയും സംഘമാണ് കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. വിശ്വാസികള്‍ സംഘര്‍ഷമുണ്ടാക്കാനുള്ള സാധ്യതയുള്ളതിനാലാണ് നിരോധനാജ്ഞ.

വിശ്വസികളുടെ വന്‍ ഒഴുക്ക്

ഭീമന്‍ കുരിശ് പൊളിക്കുന്നത് അറിഞ്ഞ് വിവിധയിടങ്ങളില്‍ നിന്നും ഇവിടേക്ക് വിശ്വസികളുടെ വന്‍ ഒഴുക്കാണുള്ളത്. എന്നാല്‍ നിരോധനാജ്ഞ ഉള്ളതിനാല്‍ പോലീസ് ഇവരെ സ്ഥലത്തേക്ക് കടത്തിവിടാതെ തടയുകയാണ്. ഇന്ന് പുലര്‍ച്ചെയോടെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയത്.

ആത്മീയ ടൂറിസം മറ

സ്പിരിച്വല്‍ ടൂറിസത്തിന്റെ മറവില്‍ നൂറിലേറെ ഏക്കര്‍ ഭൂമിയാണ് പാപ്പാത്തിച്ചോലയില്‍ കയ്യേറിയിരിക്കുന്നത്. ഭീമന്‍ കുരിശ് കൂടാതെ ഒട്ടേറെ ഷെഡുകളും ഈ പ്രദേശത്ത് പണിഞ്ഞിട്ടുണ്ട്. ഇവയും ഉദ്യോഗസ്ഥര്‍ പൊളിച്ചുമാറ്റിയിട്ടുണ്ട്.

തടയാൻ ശ്രമം

കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ വഴിയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് തടസ്സമുണ്ടാക്കി തടയാന്‍ പ്രതിഷേധക്കാര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ജെസിബി ഉപയോഗിച്ച് റവന്യൂ ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ നീക്കം ചെയ്തു. പ്രതിഷേധക്കാരെ പോലീസ് പിന്തിരിപ്പിച്ചു.

സർക്കാരിന്റെ ഭൂമി

ചിന്നക്കനാല്‍ ഭഗത്തെ 34യ1 എന്ന സര്‍വ്വേ നമ്പറിലുള്ള സര്‍ക്കാര്‍ ഭൂമിയിലാണ് കുരിശ് സ്ഥാപിച്ചിരിക്കുന്നത്. ഈ ഭൂമി ആര്‍ക്കും പതിച്ച് നല്‍കിയിട്ടുള്ളതല്ല. ഇവിടെയാണ് ആത്മീയ ടൂറിസക്കാര്‍ വലിയ ഇരുമ്പു ഗര്‍ഡറില്‍ കോണ്‍ക്രീറ്റില്‍ കുരിശ് പണിതതും ചുറ്റിനുമുള്ള ഭൂമി സ്വന്തമാക്കിയതും.

കളക്ടറാണ് താരം

കുരിശ് സ്ഥാപിച്ചുള്ള കയ്യേറ്റം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഉടുമ്പന്‍ചോല അഡീഷണല്‍ തഹസീല്‍ദാര്‍ കൂടിയായ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുരിശ് പൊളിച്ചുമാറ്റി സ്ഥലം ഒഴിപ്പിക്കാന്‍ ഉത്തരവായി.

എതിർപ്പ് ശക്തം

ഏപ്രില്‍ 12ന് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ് കളക്ടര്‍ അടങ്ങുന്ന സംഘത്തിന് നേരെ സിപിഎം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അക്രമം അഴിച്ചുവിട്ടിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ മുന്നൂറ് വണ്ടിയോളം പോലീസാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി മൂന്നാറിലെത്തിയിരിക്കുന്നത്.

പ്രത്യേക പോലീസ് സംഘം

എറണാകുളം റേഞ്ച് ഐജി പി വിജയനാണ് കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികളെ സഹായിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ദേവീകുളത്ത് കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികളില്‍ പോലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് സബ്കളക്ടര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

റവന്യൂ വകുപ്പിന്റെ പൂർണപിന്തുണ

ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് മൂന്നാറിലെ സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത നിര്‍മ്മാണങ്ങളുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഇതു പ്രകാരമാണ് കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. റവന്യൂ വകുപ്പിന്റെയും മന്ത്രിയുടെയും പൂര്‍ണ പിന്തുണ നടപടിക്കുണ്ട്.

English summary
Government has began actions against Munnar land encroachment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X