ഒരു വർഷത്തെ സെക്രട്ടറിയേറ്റിന് മുന്നിലെ കാത്തിരിപ്പ്; സിബിഐ വന്നു, ശ്രീജീവിന് ഇനി നീതി ലഭിക്കും!!
തിരുവനന്തപുരം: തന്റെ സഹോദരന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഒരു വർഷത്തിലധികം സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിന് ഫലം. നെയ്യാറ്റിൻകര സ്വദേശി പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ സർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. നെയ്യാറ്റിൻകര കുളത്തൂർ വെങ്കടമ്പ് പുതുവൻ പുത്തൻവീട്ടിൽ ശ്രീജീവ്(27) ആണ് 2014 മെയിൽ പാറശാല പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചത്.
സംഭവത്തിൽ സിബിഐ അന്വേഷമം വേണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ സഹോദരൻ സമരത്തിലായിരുന്നു. കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ച് ശ്രീജീവ് ആത്മഹത്യ ചെയ്യുകയായിരുന്നെന്നായിരുന്നു കംപ്ലെയിൻറ് അതോറിറ്റിയുടെ റിപ്പോർട്ട്. എന്നാൽ യുവാവിന്റഎ മരണം ആത്മഹത്യയല്ലെന്നും പോലീസ് മർദനത്തെ തുടർന്നാണഎന്നും പോലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.
കസ്റ്റഡിയിലിരിക്കെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച ഫ്യൂരഡാൻ കഴിച്ചാണ് മരിച്ചതെന്നായിരുന്നു പോലീസ് വിശദീകരണം. എന്നാൽ മർദ്ദിച്ചതിനാലാണ് മരണമെന്ന് സഹോദരൻ ശ്രീജിത് പരാതിയിൽ പറഞ്ഞു. 2014 മെയ് 19ന് രാത്രി 11.30ന് പൂവാറിൽ നിന്നാണ് പാറശാല പോലീസ് ശ്രീജീവിനെ കസ്റ്റഡിയിലെടുത്തത്. 2013ലെ മോഷണക്കേസിലാണ് ഒരു വർഷം കഴിഞ്ഞ് ശ്രീജീവിനെ കസ്റ്റഡിയിലെടുക്കുന്നത്. മെയ് 20ന് രാത്രിയോടെ അവശനിലയിൽ പോലീസ് ശ്രീജീവിനെ പോലീസ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.