ഹാദിയ കേസിലെ വിധി റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരും!എറണാകുളത്ത് മുസ്ലീം ഏകോപന സമിതിയുടെ ഹർത്താൽ
മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ നാല് മുസ്ലീം ഏകോപന സമിതി പ്രവർത്തകർക്കും രണ്ട് പോലീസുകാർക്കും പരിക്കേറ്റിരുന്നു.
കൊച്ചി: ഹാദിയ കേസിലെ വിധിക്കെതിരെ ഹൈക്കോടതിയിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ച് എറണാകുളം ജില്ലയിൽ മുസ്ലീം ഏകോപന സമിതി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ.
കേസിൽ ഹാദിയയുടെ വിവാഹം അസാധുവാക്കിയ ഉത്തരവ് റദ്ദാക്കണമെന്നും, ഹാദിയയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മുസ്ലീം ഏകോപന സമിതി ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തിയത്. ആൽബേർട്ട്സ് കോളേജിന് മുന്നിൽവെച്ച് ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് മാർച്ച് തടഞ്ഞെങ്കിലും സമരക്കാർ ഇത് മറികടക്കാൻ ശ്രമിച്ചു. ഇതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അയ്യായിരത്തോളം പേരാണ് കഴിഞ്ഞ ദിവസം നടന്ന മാർച്ചിൽ പങ്കെടുത്തത്. മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ നാല് മുസ്ലീം ഏകോപന സമിതി പ്രവർത്തകർക്കും രണ്ട് പോലീസുകാർക്കും പരിക്കേറ്റിരുന്നു. അതേസമയം, ഈ വിധി രാജ്യത്തെ ജനങ്ങളുടെ വ്യക്‌തിപരവും വിശ്വാസപരവുമായ സ്വതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നാണ് സമിതി നേതാക്കളുടെ ആരോപണം.
ഹാദിയയുടെ ഭാഗം കേൾക്കാൻ കോടതി തയ്യാറായില്ലെന്നും സമിതി നേതാക്കൾ പറയുന്നുണ്ട്. നിലവിൽ ഹാദിയ മാതാപിതാക്കൾക്കൊപ്പം വൈക്കത്തെ വീട്ടിലാണുള്ളത്. നിർബന്ധിത മതപരിവർത്തനമെന്ന് പറഞ്ഞ് വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് പിൻവലിക്കുന്നത് വരെ ശക്തമായ പ്രതിഷേധം തുടരുമെന്നാണ് മുസ്ലീം ഏകോപന സമിതി നേതാക്കൾ അറിയിച്ചിട്ടുള്ളത്.