ടോമിൻ തച്ചങ്കരിയുടെ കേസുകൾ തിടുക്കത്തിൽ തീർപ്പാക്കി; 12 വെറും 4 കേസായി! കോടതിയെ തെറ്റിദ്ധരിപ്പിച്ചു!
ഒരു കേസിന്റെയും മറ്റ് ഏഴ് പരാതികളിൽ നടക്കുന്ന അന്വേഷണങ്ങളുടെയും വിവരങ്ങൾ പൂർണമായും മറച്ചുവച്ച് സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചു.
തിരുവനന്തപുരം: എഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരായ കേസുകളിൽ വൻ അട്ടിമറി. ഹൈക്കോടി ഇടപെടൽ മുൻകൂട്ടിക്കണ്ട് കേസുകൾ തിടുക്കത്തിൽ തീർപ്പാക്കിയതായാണ് സൂചന. ഇക്കാര്യം മനോരമ ന്യൂസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്നുകേസുകൾ അടക്കം 12 വിഷയങ്ങളിൽ തച്ചങ്കരിക്കെതിരെ അന്വേഷണങ്ങൾ നടന്നിരുന്നുവെങ്കിലും നാലുകേസുകളുടെ വിവരം മാത്രമാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.
ടോമിൻ തച്ചങ്കരിക്കെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നത് മൂന്ന് കേസുകൾ. കൂടാതെ ഏഴു പരാതികളും ദ്രുത പരിശോധന നടക്കുന്നു. രഹസ്യ പരിശോധന അടക്കം രണ്ടെണ്ണം വേറെയും. ഒരു കേസിന്റെയും മറ്റ് ഏഴ് പരാതികളിൽ നടക്കുന്ന അന്വേഷണങ്ങളുടെയും വിവരങ്ങൾ പൂർണമായും മറച്ചുവച്ച് സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചു.
പോലീസ് ആസ്ഥാനത്തെ നിയമനം
ടോമിൻ തച്ചങ്കരിയുടെ പോലീസ് ആസ്ഥാനത്തെ നിയമനം ചോദ്യംചെയ്തുകൊണ്ടുള്ള ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇതിന് വിശദീകരണമായി നൽകിയ ആദ്യ സത്യവാങ്മൂലത്തിലാണ് കേസുകളുടെ വിവരം സർക്കാർ അറിയിച്ചത്.
വെറും നാല് കേസുകൾ
തച്ചങ്കരിയുടെ പേരിൽ നിലവിലുള്ളത് രണ്ട് വിജിലൻസ് കേസുകൾ. അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് 2007ൽ റജിസ്റ്റർ ചെയ്ത കേസ്, ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ പാലക്കാട് ആർടിഒയെ ഉപയോഗിച്ച് അനധികൃത പണപ്പിരിവിന് ശ്രമിച്ചതിന് ഇക്കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തതുമായ കേസുകളാണെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്.
തച്ചങ്കരി ആ സ്ഥാനത്തിരിക്കാൻ യോഗ്യൻ
എഡിജിപി തച്ചങ്കരിക്കെതിരെ മറ്റൊരു വകുപ്പുതല അന്വേഷണം പോലുമില്ലെന്നും അതുകൊണ്ട് തന്നെ ഇപ്പോൾ വഹിക്കുന്ന പോലീസ് ആസ്ഥാനത്തെ തസ്തികയ്ക്ക് അദ്ദേഹം സർവഥാ യോഗ്യനെന്നുമാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ച നിലപാട്.
കോടതിയെ തെറ്റിദ്ധരിപ്പിച്ചു
ടോമിൻ തച്ചങ്കരിക്കെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നത് മൂന്ന് കേസുകളാണെന്നും ഏഴു പരാതികളിൽ ദ്രുതപരിശോധനകള്‍ നടക്കുന്നുണ്ടെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഇതെല്ലാം മറച്ചുവെച്ച് സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു.
കൂടുതൽ കുരുക്കിലേക്ക്
1996 മുതലുള്ള കേസുകൾ ഈ പട്ടികയിലുണ്ട്. അതുകൊണ്ട് തന്നെ ഇവയെല്ലാം ഈയടുത്ത നാളുകളിൽ തീർപ്പായിയെന്ന് പറഞ്ഞാൽ കൂടുതൽ കുരുക്കാകും.
തീർപ്പാക്കാൻ ഊർജിത ശ്രമം
ടോമിൻ തച്ചങ്കരി പോലീസ് ആസ്ഥാനത്തും ലോകനാഥ് ബെഹ്റ വിജിലൻസ് തലപ്പത്തും എത്തിയ ശേഷം ഇവയിൽ പലതും തീർപ്പാക്കാൻ ഊർജിത ശ്രമങ്ങൾ നടക്കുന്നതായി മുൻപേ ആരോപണമുണ്ട്.