ആരോപണങ്ങൾ നിരവധി!! എന്നിട്ടുും ടോമിൻ ജെ തച്ചങ്കരി എങ്ങനെ ഉന്നതനായി?സർക്കാരിന് വിമർശനം!!
പോലീസ് ആസ്ഥാനത്ത് ഭരണ ചുമതലയുള്ള എഡിജിപിയായി തച്ചങ്കരിയെ നിയമിച്ചതിനെതിരായ ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമർശനം. ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് അധ്യക്ഷനായ ബഞ്ചാണ് വിമർശിച്ചത്.
കൊച്ചി: നിരവധി ആരോപണങ്ങൾ നേരിടുന്ന ടോമിൻ ജെ തച്ചങ്കരിയെ സുപ്രധാന പദവിയിൽ നിയമിച്ചതിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നിരവധി ആരോപണങ്ങൾ നേരിടുന്ന ഒരാളെ എന്തിന് സുപ്രധാന പദവിയിൽ നിയമിച്ചുവെന്ന് കോടതി ചോദിച്ചു.
പോലീസ് ആസ്ഥാനത്ത് ഭരണ ചുമതലയുള്ള എഡിജിപിയായി തച്ചങ്കരിയെ നിയമിച്ചതിനെതിരായ ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമർശനം. ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് അധ്യക്ഷനായ ബഞ്ചാണ് വിമർശിച്ചത്.
ആരോപണങ്ങൾ നേരിടുന്ന ആൾ
നിരവധി ആരോപണങ്ങൾ നേരിടുന്ന ടോമിൻ ജെ തച്ചങ്കരിയെ പോലുള്ള ഒരാളെ എന്തിന് സുപ്രധാന പദവിയിൽ നിയമിച്ചുവെന്നാണ് കോടതിയുടെ ചോദ്യം. തച്ചങ്കരിക്കെതിരായ ഹർജിയിൽ സർക്കാർ നിലപാടറിയിക്കാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
സെൻകുമാറിനെ നിരീക്ഷിക്കാൻ
സർക്കാരുമായി പോരാട്ടം നടത്തി ഡിജഡിപി സ്ഥാനത്തേക്ക് തിരിച്ചെത്തിയ സെൻകുമാറിനെ നിരീക്ഷിക്കാനാണോ തച്ചങ്കരിയെ നിയമിച്ചതെന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോൾ കോടതി ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാര്യം വ്യക്തമാക്കി സത്യവാങ് മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടത്.
കേസുകളുടെ വിവരം
ഇക്കാര്യത്തിൽ മറുപടി സത്യവാങ്മൂലം നൽകാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. തച്ചങ്കരിക്കെതിരേയുള്ള കേസുകളുടെ വിവരങ്ങളും ചോദിച്ചിരുന്നു.
സത്യവാങ് മൂലം സമർപ്പിച്ചില്ല
അതേസമയം ഇന്ന് കേസ് പരിഗണിച്ചപ്പോൾ സർക്കാർ സത്യവാങ് മൂലം നൽകിയിരുന്നില്ല. പകരം പത്ത് ദിവസത്തെ സമയം ചോദിക്കുകയും ചെയ്തു. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്. ബുധനാഴ്ചയ്ക്കം സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.
കാത്തിരിക്കുകയാണോ
സത്യവാങ് മൂലം നൽകാൻ വൈകിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. സെൻകുമാറിന്റെ കാലാവധി കഴിയുന്നത് വരെ കേസിൽ സത്യവാങ്മൂലം നൽകുന്നത് വൈകിപ്പിക്കാനാണോ സർക്കാരിന്റെ ശ്രമമെന്നും കോടതി ചോദിച്ചു.
ഹർജി നൽകിയത്
ആലപ്പുഴ രാമങ്കരി സ്വദേശി ജോസ് തോമസ് ആണ് ഹർജി നൽകിയത്. സെൻ കുമാർ ചുമതലയേൽക്കും മുമ്പ് തച്ചങ്കരിയെ നിയമിച്ചതടക്കം പോലീസ് സേനയിൽ സർക്കാർ നടത്തിയ മാറ്റങ്ങളെ ചോദ്യം ചെയ്യുന്നതാണ് ഹർജി. ഡിവിഷൻ ബഞ്ചായിരുന്നു ഹർജി പരിഗണിക്കുന്നത്.
തച്ചങ്കരിക്കെതിരെ ഗുരുതര ആരോപണം
തച്ചങ്കരിയുടെ ധാർമികതയെയടക്കം ചോദ്യം ചെയ്യുന്ന ക്രിമിനൽ കേസുകൾ ഉണ്ടെന്ന് ഹർജിക്കാരൻ പറയുന്നു. ചില കേസുകളിൽ തച്ചങ്കരിക്കെതിരെ വകുപ്പ് തല നടപടി പരിഗണനയിലാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. തച്ചങ്കരിക്കെതിരായ വസ്തുതകൾ പരിഗണിക്കാതെയാണ് നിയമനമെന്നും ഹർജിക്കാരൻ.