നിലമ്പൂര്‍ മാവോയിസ്റ്റ് വേട്ട!! മനുഷ്യാവകാശ കമ്മീഷൻ പിടിമുറുക്കുന്നു!! മനുഷ്യാവകാശ ലംഘനം നടന്നു?
നിലമ്പൂർ മാവോയിസ്റ്റ് വേട്ടയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. പോലീസ് വെടിവയ്പ്പിൽ വിശദമായ റിപ്പോർട്ട് നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: നിലമ്പൂർ മാവോയിസ്റ്റ് വേട്ടയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. പോലീസ് വെടിവയ്പ്പിൽ വിശദമായ റിപ്പോർട്ട് നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ഡിജിപിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കമ്മീഷനിൽ പോലീസ് നൽകിയ റിപ്പോർട്ട് അപൂർണമായിരുന്നതായി കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
പോലീസ് വെടിവയ്പ്പ് നടത്തിയ സംഭവത്തിൽ സിആർപിസി 158, 176 വകുപ്പുകൾ പ്രകാരമുള്ള നടപടി ക്രമങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് പോലീസിനെ അറിയിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും നിർദേശം ഉണ്ട്.
1999ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം ഏറ്റുമുട്ടലിൽ മരണങ്ങൾ ഉണ്ടായയാൽ എൻഎച്ച് ആർസി നിർദേശങ്ങൾ പാലിക്കണമെന്ന വ്യവസ്ഥയുണ്ട്. എന്നാൽ പോലീസ് ഇത് പാലിച്ചിട്ടില്ലെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ കണ്ടെത്തൽ. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് കമ്മീഷൻ പറയുന്നത്. സംഭവത്തിന്റെ എഫ്ഐആർ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പോലീസ് നൽകിയിട്ടില്ല.
ഇതിനു പിന്നാലെയാണ് പോലീസ് മേധാവിയോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റവാളികളെ നിയമപരിധിയിൽ എത്തിക്കേണ്ട പോലീസ് നിയമം അനുസരിച്ചുള്ള നിർദേശങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുന്നത് ഗുരുതര തെറ്റാണെന്ന വിമർശനത്തോടെയാണ് കമ്മീഷൻ ഉത്തരവിറക്കിയിരിക്കുന്നത്.
കഴിഞ്ഞ വർഷം നവംബറിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.