മലയാളിയോട് കളിച്ചാല്‍ ഇങ്ങനെ ഇരിയ്ക്കും; മലയാളി ഹാക്കര്‍മാര്‍ ചെയ്തത് എന്തെന്നോ...
സിയാല്‍കോട്ട് വിമാനത്താവളത്തിന്‌റെ വെബ്‌സെറ്റ് ഹാക്ക് ചെയ്ത ഹാക്കേഴ്‌സ് അഡ്മിന്‍ ഡീറ്റേല്‍സും പരസ്യമാക്കിയിട്ടുണ്ട്. മലയാളികള്‍ക്ക് പകരം വീട്ടാനുള്ള അവസരമാണെന്നും ഫേസ്ബുക്ക് പോസ്റ്റ്
കൊച്ചി : കേരളത്തിലെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത പാകിസ്ഥാന്‍ ഹാക്കര്‍മാര്‍ക്ക് മലയാളികളുടെ മറുപണി. സിയാന്‍കോട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിന്‌റെ വെബെസൈറ്റ് ഹാക്ക് ചെയ്ത് കൊണ്ടാണ് മലയാളി കരുത്ത് അറിയിച്ചത്.
കേരളത്തെ അപമാനിയ്ക്കാൻ ശ്രമിച്ചാല്‍ കളി പഠിപ്പിയ്ക്കുമെന്ന മുന്നറിയിപ്പോടെ ഹാക്കര്‍ ഗ്രൂപ്പ് ആയ മല്ലു സൈബര്‍ സോള്‍ജേഴ്‌സ് ആണ് സൈബര്‍ ലോകത്ത് കേരളത്തിനായി 'യുദ്ധത്തിനിറങ്ങിയത്'. '' മേരി ദേശ് വാസിയോം, കേരളത്തിലെ വെബ്‌സൈറ്റുകള്‍ തൊട്ടാല്‍ എന്താകും അവസ്ഥ എന്ന് കാണിച്ച് കൊടുക്കാന്‍ പൊങ്കാല സ്‌പെഷ്യലിസ്റ്റുകള്‍ക്കും ട്രോളന്‍മാര്‍ക്കും അവസരം തരികയാണ്. പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് വെബ്‌സൈറ്റ് അഡ്മിന്‍ ലോഗിന്‍ ഡീറ്റെയില്‍സ് ചുവടെ കൊടുത്തിരിക്കുന്നു. നിങ്ങളുടെ കരുത്ത് കാണിക്കാന്‍ സമയം ആയിരിക്കുന്നു. പിന്നെ പാസ് വേര്‍ഡ് മാറ്റി മറ്റു പൊങ്കാല സ്‌പെഷ്യലിസ്റ്റുകളെ ബുദ്ധിമുട്ടിയ്ക്കരുത് അവര്‍ക്കും അവസരം കൊടുക്കണം' ഇതാണ് മല്ലു സൈബര്‍ സോള്‍ജേഴ്‌സിന്‌റെ ഫേസ്ബുക്ക് പേജില്‍ വന്നിരിക്കുന്ന പോസ്റ്റ്.
മലയാളികള്‍ക്ക് അഡ്മിന്‍ ഡീറ്റയില്‍സ് ഉപയോഗിച്ച് സിയാന്‍കോട്ട് വിമാനത്താവളത്തിന്‌റെ പേജില്‍ കയറി 'പ്രതിഷേധം' രേഖപ്പെടുത്താം. ഇഷ്ടമില്ലാത്തവരുടെ ഫേസ്ബുക്ക് പേജില്‍ കയറി തെറി അഭിഷേകം നടത്തുന്ന മലയാളികള്‍ക്ക് സ്വന്തം നാടിനെ ദ്രോഹിക്കാന്‍ ശ്രമിച്ചവര്‍ക്ക് പണി കൊടുത്താന്‍ പറ്റിയ അവസരമാണ് ഇതെന്നും മല്ലു സൈബർ സോൾജേഴ്സ് പറയുന്നു.
കശ്മീരി ചീറ്റ എന്ന ഹാക്കര്‍ ഗ്രൂപ്പാണ് കേരളത്തിലെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തത്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് എന്ന് തെറ്റിദ്ധരിച്ച് www.cochinairport.com, trivendrumport.com എന്നീ സൈറ്റുകളാണ് ഹാക്ക് ചെയ്തത്. ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടെന്നായിരുന്ന ദേശീയ മാധ്യമങ്ങള്‍ അടക്കം വാര്‍ത്ത് കൊടുത്തത്. എന്നാല്‍ തിരുവനന്തപുരം വിമാനത്താവളത്തിന് വെബ്‌സൈറ്റ് ഇല്ല. മലയാളികളുടെ തിരിച്ചടിയോടെ 'ചീറ്റകളുടെ' പൊടി പോലും ഇല്ല. അപരാജിതരാണെന്ന് പൊങ്ങച്ചം പറഞ്ഞവരെയാണ് 24 മണിക്കൂറിനുള്ളില്‍ മുട്ടുമടയ്ക്കിയിരിക്കുന്നത്.
ഓണ്‍ലൈന്‍ രംഗത്തെ അനീതികള്‍ക്കെതിരെ പോരാടുന്ന സംഘമെന്നാണ് മല്ലു സൈബര്‍ സോള്‍ജേഷ്യസ് തങ്ങളുടെ പ്രവര്‍ത്തനത്തെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. www.kerala.gov.in എന്ന് സംസ്ഥാന സര്‍ക്കാരിന്‌റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തപ്പോഴും മല്ലുഹാക്കേഴ്‌സ് തിരിച്ചടിച്ചിരുന്നു. ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റുകള്‍ക്ക് എതിരെയും പോണ്‍സൈറ്റുകള്‍ക്കെതിരെയും നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്ന ഗ്രൂപ്പ് ആണിത്.