ഇറോം ശര്‍മ്മിള സിപിഎമ്മിലേക്ക്? അട്ടപ്പാടി മുതല്‍ എകെജി സെന്റര്‍ വരെ എത്തി കേരളത്തിലെ തേരോട്ടം...
തിരുവനന്തപുരം: മണിപ്പൂരില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനുശേഷം കേരളത്തിലെത്തിയ ഈറോം ശര്‍മ്മിളയ്ക്ക് എവിടെയും സ്വീകരണമൊരുക്കുകയാണ് സിപിഎമ്മുകാര്‍. ഈറോം ശര്‍മ്മിളയെ സിപിഎമ്മുകാര്‍ കമ്മ്യൂണിസ്റ്റാക്കിയോ എന്നുപോലും തോന്നിപ്പോകും. പാലക്കാട്ട് അട്ടപ്പാടി മട്ടത്തുകാട്ടിലെ ശാന്തി റിഹാബിലിറ്റേഷന്‍ സെന്ററില്‍ എത്തിയ ഇറോമിനെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെയും കേന്ദ്ര കമ്മറ്റി അംഗം നിതിന്‍ കണിച്ചേരിയുടെയും നേതൃത്വത്തിലുള്ള സംഘം അവിടെചെന്ന് സന്ദര്‍ശിച്ചിരുന്നു.
പിന്നീട് എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറിയെ കണ്ട് ചര്‍ച്ച നടത്തുന്നതുവരെയായി കാര്യങ്ങള്‍. മണിപ്പൂര്‍ തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടെങ്കിലും വിപ്ലവകാരികള്‍ക്ക് പോലും ആവേശമായ സമര ചരിത്രം രചിച്ച ഇറോം ശര്‍മിള സി പി എം പ്രവര്‍ത്തകര്‍ക്കും ഇപ്പോള്‍ ആവേശം തന്നെയാണ്.
സിപിഎം നേതാക്കള്‍
ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പാലക്കാട് സംഘടിപ്പിക്കുന്ന ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യാമെന്ന് അവര്‍ നേതാക്കള്‍ക്ക് ഉറപ്പു കൊടുത്തിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയനുമായും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായുള്ള ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങിയത്.
ഇടതുപക്ഷം
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോടു വിട പറഞ്ഞ ഇറോമിനെ ദേശീയ തലത്തില്‍ ഉപയോഗപ്പെടുത്താനാണ് ഇടതുപക്ഷത്തിന്റെ നീക്കമെന്നാണ് സൂചന. മണിപ്പൂരിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് അവിടുത്തെ ചില 'പ്രത്യേക ' രാഷ്ട്രീയ സാഹചര്യമാണ് കാരണമായതെന്നാണ് സി പി എം വിലയിരുത്തുന്നത്.
സാധ്യതകളുണ്ട്
പരാജയത്തില്‍ നിന്നാണ് മികച്ച വിജയങ്ങള്‍ പിറവിയെടുക്കുന്നത് എന്നതിനാല്‍ ശക്തമായ തിരിച്ചുവരവിന് അവരുടെ മുന്നില്‍ സാധ്യതകള്‍ വളരെ കൂടുതലാണെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്.
റെയില്‍വെ സ്‌റ്റേഷന്‍
തലസ്ഥാനതെത്തിയ ഇറോം ശര്‍മിളയെ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ച് ആനയിക്കാന്‍ ആവേശപൂര്‍വ്വം ഡിവ എഫ്ഐ പ്രവര്‍ത്തകര്‍ റെയില്‍വെ സ്‌റ്റേഷനിലെത്തിയത് ശ്രദ്ധേയമായിരുന്നു.
സമര ഐക്യം
നീണ്ട 16 വര്‍ഷത്തെ നിരാഹാര സമരത്തിലൂടെ ലോക സമര ചരിത്രത്തില്‍ പുതിയ ചരിത്രം രചിച്ച മണിപ്പൂരിന്റെ ഈ സമര നായിക സഹകരിക്കുന്നടത്തോളം അവരെ പിന്തുണയ്ക്കുമെന്നും വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ക്കെതിരായ സമര ഐക്യം രൂപപ്പെടുത്തുമെന്നുമാണ് സി പി എം നേതാക്കള്‍ പറയുന്നത്.
അധികാരം
വാറണ്ടില്ലാതെ ആരുടെ വീടും റെയ്ഡ് ചെയ്യാനും സംശയം തോന്നിയാല്‍ വെടിവെച്ചു കൊല്ലാനും അധികാരം നല്‍കുന്ന പ്രത്യേക സൈനികാധികാര നിയമം എടുത്ത് കളയണമെന്നാവശ്യപ്പെട്ടാണ് നീണ്ട 16 വര്‍ഷം ഇറോം ശര്‍മിള നിരാഹാരം അനുഷ്ടിച്ചിരുന്നത്.
കേരളം
ജനസമ്മതി കൊണ്ടല്ല ഇറോം ഷര്‍മിള സമരം നയിച്ചത്. അതുകൊണ്ടുതന്നെ ജനസമ്മതി കൊണ്ട് അവരെ അളക്കേണ്ടതുമില്ലന്നാണ് മണിപ്പൂരിലെ പൊതുപ്രവര്‍ത്തകര്‍ ചൂണ്ടികാണിക്കുന്നത്. ഇറോം ദില്ലിയില്‍ സമരം ചെയ്യാന്‍ പോയിരുന്നു എന്നതൊഴിച്ചാല്‍ മണിപ്പൂരില്‍ നിന്നുള്ള ആദ്യത്തെ ഒറ്റയ്ക്കുള്ള യാത്രയായിരുന്നു ഈ കേരളയാത്ര.
അഫ്സ്പ
നിരാഹാരം കിടക്കുന്നതിന് മുന്‍പും അഫ്‌സ്പയെക്കെതിരേ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രവര്‍ത്തകയായിരുന്നു ഇറോം. ഇംഫാല്‍ താഴ്‌വരകളിലൂടെ സൈക്കിള്‍ ഓടിച്ചുനടന്ന വെറും പെണ്‍കുട്ടിയല്ലായിരുന്നു അവര്‍. പത്രക്കുറിപ്പുകള്‍ പത്രം ഓഫിസുകളില്‍ എത്തിച്ചുനല്‍കുകയും പ്രതിഷേധപ്രകടനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്ന പെണ്‍കുട്ടിയായിരുന്നു ഉരുക്കു വനിതയായ ഇറോം ശര്‍മ്മിള.
ചുവപ്പന്‍ പോരാട്ടം
ഒരു ലക്ഷ്യത്തിന് വേണ്ടി 16 വര്‍ഷം പോരാടുകയും പിന്നീടത് അവസാനിപ്പിക്കേണ്ടതായും വന്ന സാഹചര്യത്തില്‍ നിന്ന് പുതിയൊരു ചുവപ്പന്‍ പൊരാട്ടത്തിനാണ് കേരളത്തില്‍ നിന്നും അവര്‍ തുടക്കം കുറിക്കാന്‍ പോകുന്നത് എന്നാണ് സൂചന. കോടിയേരിയുമായി ഈറോം ശര്‍മ്മിള നടത്തുന്ന ചര്‍ച്ച ഇതാണ് സൂചിപ്പിക്കുന്നത്.