ജിഷ്ണുവിന്റെ അമ്മയെ പോലീസ് വലിച്ചിഴച്ചിട്ടില്ല!!കണ്ടതല്ല സത്യമെന്ന്....സര്‍ക്കാര്‍ പരസ്യം പറയുന്നത്
ജിഷ്ണുവിന്റെ കേസില്‍ തങ്ങള്‍ ശരിയായ ദിശയിലാണ് പോവുന്നതെന്നും പരസ്യം ചൂണ്ടിക്കാട്ടുന്നു
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു സമരം ചെയ്യാത്തിയ അമ്മ മഹിജയെയും മറ്റുള്ളവരെയും പോലീസ് മര്‍ദ്ദിച്ചത് വലിയ വാര്‍ത്തയായിരുന്നു. തിരുവനന്തപുരത്ത് ബുധനാഴ്ച അനിശ്ചിതകാല നിരാഹാരം സമരം ചെയ്യാനെത്തിയ മഹിജയ്ക്കും മറ്റു കുടുംബാഗങ്ങള്‍ക്കുമെതിരേയാണ് പോലീസ് അതിക്രമം അഴിച്ചുവിട്ടത്.
സംഭവത്തെ തുടര്‍ന്നു വ്യാഴാഴ്ച കേരളം സ്തംഭിക്കുകയും ചെയ്തിരുന്നു. പോലീസ് ഭീകരതയ്‌ക്കെതിരേ വലിയ ചര്‍ച്ചകളും മറ്റും നടക്കുന്നതിനിടെയാണ് പോലീസിനെ ന്യായീകരിച്ച് സര്‍ക്കാര്‍ പരസ്യം പ്രസിദ്ധീകരിച്ചത്. ജിഷ്ണുവിന്റെ കേസില്‍ തങ്ങള്‍ ശരിയായ ദിശയിലാണ് പോവുന്നതെന്നും പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നും സമര്‍ഥിക്കാനാണ് പത്രപ്പരസ്യത്തില്‍ പോലീസ് ശ്രമിക്കുന്നത്.
വടകരയില്‍ നിന്നു ജിണ്ഷുവിന്റെ അമ്മയടക്കം ഏഴു പരാണ് ഡിജിപിയെ കാണാനെത്തിയത്. ഡിജിപിയെ കാണാന്‍ ഇവര്‍ക്കു അനുമതി നല്‍കുകയും ചെയ്തു. അവരെ കാണാന്‍ ഡിജിപി ഓഫീസില്‍ കാത്തിരിക്കുകയും ചെയ്തു.
ജിഷ്ണുവുമായി ബന്ധമില്ലാത്ത, ഡിജിപിയെ കാണാന്‍ അനുമതിയില്ലാത്ത വലിയ സംഘത്തേയും ഇവരോടൊപ്പം ഡിജിപി ഓഫീസിനുള്ളിലേക്കു പ്രവേശിപ്പിക്കണമെന്ന ആവശ്യം വന്നപ്പോള്‍ സുരക്ഷാ കാരണങ്ങളാല്‍ ഇതു നിഷേധിക്കുകയായിരുന്നു. ഇവരോടൊപ്പം പുറത്തുനന്നും വന്ന സംഘം നുഴഞ്ഞുകയറുകയും പോലീസ് ആസ്ഥാനത്തു സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുകയായിരുന്നു.
ജിഷ്ണുവിന്റെ അമ്മയെ പോലീസ് നിലത്തിട്ടു വഴിച്ചുവെന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളാണ് ഒരു സംഘം അഴിച്ചുവിടുന്നത്. അങ്ങനെയൊന്നും നടന്നിട്ടില്ല. നടന്നുവെന്ന ദൃശ്യങ്ങള്‍ ഒരു മാധ്യമവും പ്രസിദ്ധീകരിച്ചിട്ടുമില്ല. നിലത്തിരുന്ന ജിഷ്ണുവിന്റെ അമ്മയെ പോലീസുകാര്‍ കൈനീട്ടി എഴുന്നേല്‍പ്പിക്കുന്ന ദൃശ്യങ്ങളാണ് ചാനലുകള്‍ കാണിക്കുന്നതെന്നു പരസ്യത്തില്‍ വിശദീകരിക്കുന്നു.
ജിഷ്ണുവിന്റെ ബന്ധുക്കളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അവര്‍ക്കെതിരേ കേസുമില്ല. പോലീസിന്റെ കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തിയവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പരസ്യത്തില്‍ കുറിച്ചിട്ടുണ്ട്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജിഷ്ണുവിന്റെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് വനിതാ പോലീസുകാരാണ്. ജിഷ്ണുവിന്റെ അമ്മയെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഡിജിപിയും റേഞ്ച് ഐജിയും സന്ദര്‍ശിക്കുകയും ചെയ്തു. ജിഷ്ണുവിന് നീതി ലഭിക്കാന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും അന്വേഷണം സംബന്ധിച്ചു വിശദമായി സംസാരിക്കുകയും ചെയ്തു.
മകന്‍ നഷ്ടപ്പെട്ടതു മൂലം കണ്ണീരിലായ കുടുംബത്തിന്റെ വേദന മുതലെടുത്ത് സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ നീക്കങ്ങളാണ് ചിലര്‍ നടത്തുന്നത്. ഡിജിപി ഓഫീസിനു മുന്നിലുണ്ടായ സംഭവങ്ങളും അതിനെ തുടര്‍ന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗളിലുണ്ടായ അക്രമസമരവും സര്‍ക്കാരിനെതിരായ ഗൂഡനീക്കത്തിന്റെ പ്രതിഫലനമാണ്.
ജിഷ്ണുക്കേസില്‍ സത്യമെന്തെന്നത് തമസ്‌കരിക്കുന്ന പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നു പരസ്യത്തില്‍ പറയുന്നു. വിട്ടുവീഴ്ചയില്ലാതെ കൃത്യമായാണ് സര്‍ക്കാര്‍ നടപടികള്‍ ്‌സ്വീകരിക്കുന്നതെന്നും പരസ്യത്തില്‍ വാദിക്കുന്നു.
നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് അടക്കമുള്ള അഞ്ചു പ്രതികള്‍ക്കുമെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യാപ്രേരണ, ഹഗൂഡാലോചന, തെളിവു നശിപ്പിക്കല്‍, വ്യാജരേഖയുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്നും പരസ്യത്തില്‍ വിശദീകരിക്കുന്നു.
കേസ് തുടക്കം മുതല്‍ തന്നെ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. കിരണ്‍ നാരായണന്‍ ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഈ അന്വേഷണത്തില്‍ ജിഷ്ണുവിന്റെ കുടുംബം അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസവും പ്രകടിപ്പിച്ചിട്ടുണ്ട്.