മഠാധിപതിക്ക് സിംഹാസനമോ? അതെന്തിനെന്ന് കടകംപള്ളി, സിംഹാസനം മാറ്റിയത് ശിവകുമാറിന്റെ സഹായത്തോടെ!!
തിരുവനന്തപുരം: മഠാധിപതിക്ക് ഇരിക്കാനൊരുക്കിയ 'സിംഹാസനമെടുത്ത്' മാറ്റിയത് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. തിരുവനന്തപുരം പടിഞ്ഞാറെ കോട്ടയിലെ നവീകരിച്ച മിത്രാനന്ദപുരം തീര്‍ത്ഥകുളം ഉദ്ഘാടനത്തിനെത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വേദിയില്‍ സ്വാമിയ്ക്കായി ഒരുക്കിയ 'സിംഹാസന'മെടുത്ത് മാറ്റുകയായിരുന്നു. ശൃംഗേരി മഠാധിപതി ശ്രീ ശ്രീ ഭാരതി തീര്‍ത്ഥ സ്വാമികള്‍ക്ക് വേണ്ടി സംഘാടകര്‍ വേദിയില്‍ 'സിംഹാസനം' ഒരുക്കിയിട്ടതാണ് മന്ത്രിയെ ചൊടിപ്പിച്ചത്.
മംഗളം പത്രം ചിത്രസഹിതം വാർത്തകൊടുക്കുകയായിരുന്നു. പതിവിന് വിപരീതമായി വേദിയില്‍ സിംഹാസനം കണ്ട മന്ത്രി ഇതെന്തിനെന്ന് ചോദിച്ചതോടെയാണ് സംഘാടകര്‍ മഠാധിപതിക്കായി ഒരുക്കിയതാണെന്ന് പറഞ്ഞത്. പിന്നീട് ശിവകുമാർ എംഎൽഎയുടെ സഹായത്തോടെ അത് വേദിയിൽ നിന്ന് മാറ്റുകയായിരുന്നു. എന്നാൽ ഒടുവില്‍ മഠാധിപതിക്ക് പകരം കുളം ആശീര്‍വദിക്കാനെത്തിയ ഉത്തരാധികാരി വിധുശേഖര സ്വാമികള്‍ സ്റ്റേജില്‍ കയറാതെ ഒരൊറ്റ പോക്കങ്ങുപോവുകയും ചെയ്തു. സ്വാമി വേദിയിൽ കയറാതിരുന്നത് സിംഹാസനം പോയതുകൊണ്ടാണോ എന്തോ, എന്ന് ഇപ്പോഴും വ്യക്തമല്ല.
അതേസമയം ബിജെപിക്കും സംഘപരിവാർ പ്രചരണത്തിനും പ്രസംഗത്തിലൂടെ ഒരു 'തട്ടും' കൊടുത്തിച്ചാണ് കടകംപള്ളി വേദി വിട്ടത്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിന്നും ഉള്ള വരുമാനം കേരള സര്‍ക്കാര്‍ ഉപയോഗിക്കുന്നു എന്ന സംഘപരിവാര്‍ പ്രചരണത്തെ രാജഗോപാലിനെയും കുമ്മനത്തെയും വേദിയിലിരുത്തി തന്നെ പൊളിക്കുകയായിരുന്നു. കേരളത്തിലെ ഒരമ്പലത്തില്‍ നിന്നും ഒരു ആരാധനാലയത്തില്‍ നിന്നും കേരള ഖജനാവിലേക്ക് വരുന്നില്ല. അതേ സമയം കോടിക്കണക്കിന് രൂപയാണ് സംസ്ഥാന ഗവണ്‍മെന്റ് അമ്പലങ്ങളിലെയും ഇതര ആരാധനാലയങ്ങളുടേയും വികസന ആവശ്യങ്ങളുടേയും അവിടെ നടക്കുന്ന ഉത്സവ ആവശ്യങ്ങള്‍ക്കും വേണ്ടി, അത് എല്ലാ മതവിഭാഗത്തില്‍പ്പെട്ട ജനങ്ങളുടേയും നികുതിപ്പണം ഉപയോഗിച്ചാണ് ഈ കാര്യങ്ങളെല്ലാം നിര്‍വഹിക്കുന്നത്. ശബരിമലക്ക് മാത്രം 150 കോടി രൂപയാണ് വികസനം നടത്തുന്നതിനു വേണ്ടിയുള്ള ഹൈപവര്‍ കമ്മറ്റിക്ക് നല്‍കിയിട്ടുള്ളത് എന്ന് മന്ത്രി പറഞ്ഞു.
ആറ്റുകാല്‍ ഉത്സവം കഴിയുമ്പോഴേക്കും സര്‍ക്കാര്‍ 4,5 കോടി രൂപയാണ് ചെലവാക്കുന്നത്. ജനങ്ങളെ, വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ താല്‍പര്യങ്ങളും അവകാശങ്ങളും ആവശ്യങ്ങളും സംരക്ഷിക്കപ്പെടുക എന്ന് പറയുന്നത് ജനാധിപത്യ സര്‍ക്കാരിന്റെ ഏറ്റവും ഉത്തരവാദിത്വമാണൈന്ന് കണ്ടുകൊണ്ടാണ്, കടമയും ബാധ്യതയും ആണെന്ന് കണ്ടുകൊണ്ടാണ് അത് ചെയ്യുന്നത്. ചിലപ്പോഴെങ്കിലും തെറ്റിദ്ധാരണ ഉളവാക്കുന്ന പ്രചരണങ്ങള്‍ വരുന്നത് വിഷമമുളവാക്കുന്ന കാര്യമാണ്. ഈ അമ്പലത്തിന്റെ മാത്രമല്ല ഒരമ്പലത്തിന്റെയും നയാപൈസ സര്‍ക്കാര്‍ എടുക്കുന്നില്ല എന്നും മന്ത്രി പറഞ്ഞു.