പഞ്ചായത്തംഗം പോലുമല്ലാത്ത കുമ്മനം ഒരു കാര്യവുമില്ലാതെ വേദിയിൽ.. രൂക്ഷ വിമർശനവുമായി കടകംപളളി
കുമ്മനം രാജശേഖരനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ
കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്കൊപ്പം യാത്ര ചെയ്ത കുമ്മനം രാജശേഖരനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കമ്മനം രാജശേഖരന്റെ പ്രവൃത്തി അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് എന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത ഒരാൾ പ്രധാനമന്ത്രിയുടെ അടുത്ത് എത്തിയതിലാണ് കടകംപള്ളിക്ക് രോഷം. മന്ത്രിയുടെ പോയിന്റുകൾ ഇങ്ങനെയാണ്...
സുരക്ഷാ വീഴ്ച്ച പരിശോധിക്കണം
കൊച്ചി മെട്രോ നാട മുറിക്കൽ ചടങ്ങിലും, ഉദ്ഘാടന യാത്രയിലും നേരത്തെ തയ്യാറാക്കിയ പട്ടികയിൽ ഇല്ലാത്ത ഒരാൾ കടന്നു കയറുന്നത് അതീവ സുരക്ഷാ വീഴ്ച്ചയാണ്. എസ് പി ജി അത് പരിശോധിക്കേണ്ടതാണ്. സുരക്ഷാ കാരണം പറഞ്ഞ് പ്രതിപക്ഷ നേതാവിനെയും, മെട്രോ മാൻ ഇ.ശ്രീധരനെയുമടക്കം വേദിയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചിടത്താണ് ഒരു പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത ഒരാളെ പ്രധാനമന്ത്രിയുടെ പൂർണമായും ഔദ്യോഗികമായ പരിപാടിയിൽ ഇടിച്ചു കയറാൻ അനുവദിച്ചത്.
സുരക്ഷാവീഴ്ച്ചയായി കണക്കാക്കണം
പ്രതിപക്ഷ നേതാവിനെ പോലും അനുവദിക്കാത്ത യാത്രയിലാണ് ഇതെന്ന് ഓർക്കണം. ഇ.ശ്രീധരൻ, ഗവർണർ, പ്രതിപക്ഷ നേതാവ് എന്നിവർക്ക് സംസാരിക്കാൻ അവസരം നൽകണമെന്ന് ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അനുവദിക്കാത്തതും, ഈ കടന്നുകയറലും ചേർത്ത് കാണണം. സ്ഥലം എം എൽ എ പി ടി തോമസിനെ ഉൾപ്പെടുത്താനും തയ്യാറായില്ല. ഔചിത്യമര്യാദ ഇല്ലായ്മ മാത്രമല്ല ഇത്. സുരക്ഷാവീഴ്ച്ചയായി തന്നെ കണക്കാക്കണം.
ഇത് രാഷ്ട്രീയ അഭിപ്രായ വ്യത്യാസമല്ല
ഇതാദ്യമായല്ല പ്രധാനമന്ത്രി കേരളം സന്ദർശിക്കുന്നത്. അന്നൊന്നും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ഞാൻ പങ്കെടുത്ത മറ്റൊരു വേദിയിലും ഇതേ വ്യക്തി യാതൊരു കാര്യവുമില്ലാതെ ഇരിക്കുന്നുണ്ടായിരുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസമല്ല ഇവിടെ പറയുന്നത്. ബ്ലൂ ബുക്ക് പ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങളും കർശനമായ പ്രോട്ടോക്കോൾ വ്യവസ്ഥകളും പാലിക്കപ്പെടേണ്ടതാണ്. അത് ലംഘിക്കുന്നവർ രാജ്യത്തെ ഭരണ സംവിധാനത്തെയാണ് അപമാനിക്കുന്നത്.
കുമ്മനത്തിന് എന്ത് പ്രോട്ടോക്കോൾ
സ്വയം കേരളാ മുഖ്യമന്ത്രി ആണെന്ന് കരുതുന്ന മണ്ടൻ കുമ്മാനത്തിന് എന്ത് പ്രോട്ടോകോൾ, എന്ത് മെട്രോ. ഒരു നല്ല കാര്യം ചെയ്യുമ്പോള്‍ കണ്ണ് തട്ടാതിരിക്കാന്‍ നമ്മള്‍ കോലം വെക്കാറില്ലേ.. അത് പോലെ ഒരു കോലം മെട്രോയിലും വെച്ച് .. അങ്ങിനെ കരുതിയാല്‍ മതി - ഇങ്ങനെ പോകുന്നു കടകംപള്ളിയുടെ പോസ്റ്റിലെ പ്രതികരണങ്ങൾ.