കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേട്ടയാടുന്നത് പൊലീസും സഖാക്കളും സംഘികളും.!! ശ്മശാനങ്ങളുടെ നോട്ടുപുസ്തകം കമല്‍സി കത്തിക്കും..!!

പോലീസ് വേട്ടയില്‍ പ്രതിഷേധിച്ച് പുസ്തകം കത്തിക്കാന്‍ എഴുത്തുകാരന്‍. കമല്‍സി ചവറ വിവാദ നോവല്‍ പിന്‍വലിക്കും.

Google Oneindia Malayalam News

കോഴിക്കോട് : എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ഭരണകൂടത്തിന്റെ ആയുധങ്ങളായി നിയമങ്ങളും പോലീസ് സംവിധാനങ്ങളും മാറുമ്പോള്‍ ഭയപ്പെടുകയും പിന്തിരിയുകയുമല്ലാതെ എഴുത്തുകാര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും മറ്റെന്ത് വഴിയാണുള്ളത് ! ? ശ്മാശനങ്ങളുടെ നോട്ടുപുസ്തകമെന്ന നോവലിലൂടെയും ഫേസ്ബുക്ക് പോസ്റ്റിലൂടെയും രാജ്യദ്രോഹി ആക്കപ്പെട്ട കമല്‍സി ചവറ കേരളത്തിലെ പെരുമാള്‍ മുരുകനാവുകയാണ്. വിവാദമായ പുസ്തകം കത്തിക്കാനും എഴുത്ത് നിര്‍ത്താനുമുള്ള തീരുമാനത്തിലാണ് കമല്‍സി.

വേട്ട തുടരുന്നു

ശ്മശാനങ്ങളുടെ നോട്ട്പുസ്തകമെന്ന നോവലിലും ഫേസ്ബുക്കിലെ പോസ്റ്റിലും ദേശവിരുദ്ധ പരാമര്‍ശമുണ്ടെന്ന ആരോപണത്തിലൂടെയാണ് കമല്‍സി ചവറ ദേശവിരുദ്ധനും രാജ്യദ്രോഹിയുമാക്കപ്പെട്ടത്. പോലീസും ഭരണകൂടവും യുഎപിഎ എന്നകരിനിയമം ചുമത്തി ഈ എഴുത്തുകാരനെ വേട്ടയാടി.

പുസ്തകം പിൻവലിക്കും

കുടുംബത്തെ പോലും വെറുതേ വിടാത്ത സാഹചര്യത്തില്‍ തന്റെ പുസ്തകം പിന്‍വലിക്കാനാണ് കമല്‍സിയുടെ തീരുമാനം. പ്രസാധകരായ ഗ്രീന്‍ബുക്‌സിനോട് ഇക്കാര്യം ആവശ്യപ്പെട്ടതായും കമല്‍സി പറയുന്നു.

കത്തിക്കാനുറച്ച് കമൽസി

തനിക്ക് എഴുത്തുകാരനായി ജീവിക്കാന്‍ ഒരാഗ്രഹവുമില്ല. എല്ലാ അപരാധങ്ങളും ഏറ്റെടുത്ത് ശ്മശാനങ്ങളുടെ പുസ്തകം പൊതുജനമധ്യത്തില്‍ കത്തിക്കാന്‍ പോവുകയാണെന്ന് കമല്‍സി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു. ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് കിഡ്‌സണ്‍ കോര്‍ണറില്‍ വെച്ച് പുസ്തകം കത്തിക്കും.

കുടുംബത്തെയും വെറുതെ വിടുന്നില്ല

കനത്ത പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ യുഎപിഎ പിന്‍വലിച്ചു എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെങ്കിലും പോലീസ് വേട്ടയാടല്‍ അവസാനിച്ചിട്ടില്ലെന്ന് കമല്‍സി വണ്‍ഇന്ത്യയോട് പറഞ്ഞു. പ്രായമായ മാതാപിതാക്കളെ അടക്കം പോലീസ് വെറുതെ വിടുന്നില്ലെന്നും കമല്‍സി പറയുന്നു.

നിലയ്ക്കാത്ത കൊലവിളി

കേസില്ലെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ഇപ്പോഴും കമല്‍സിയെ സംബന്ധിച്ച വിവരങ്ങള്‍ തിരക്കി അച്ഛനും അമ്മയ്ക്കും പോലീസിന്റെ ഫോണ്‍കോളുകള്‍ വരുന്നു. മാത്രമല്ല വധഭീഷണിയടക്കമുള്ള ഫോണുകള്‍ കമല്‍സിയ്ക്കും നിലച്ചിട്ടില്ല.

പ്രതിഷേധം തണുപ്പിക്കാൻ മാത്രം

നേരത്തെ കേസില്ലെന്നും തെളിവില്ലെന്നും പറഞ്ഞ് വിട്ടയച്ച നദീറിനെ പിന്നീട് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ പൊലീസ് നടപടി കണ്‍മുന്നിലുണ്ട്. അന്നത്തെ പ്രതിഷേധത്തെ ഇല്ലാതാക്കാന്‍ മാത്രമായിരുന്നു കമല്‍സിയെയും നദിയേയും വിട്ടയച്ച നടപടിയെന്ന് ഈ എഴുത്തുകാരന്‍ പറയുന്നു...

സഖാക്കൾക്കും പക

തന്നെ വേട്ടയാടുന്നത് സംഘപരിവാര്‍ മാത്രമാണെന്ന് കമല്‍സി കരുതുന്നില്ല. മുന്‍പ് ജനകീയാസൂത്രണ വിവാദത്തില്‍ വിജയന്‍ മാഷിനൊപ്പം നിന്ന് പിണറായി വിജയനെതിരെ എഴുതുകയും പ്രചാരണം നടത്തുകയും ചെയ്തതിന്റെ പക സഖാക്കള്‍ക്കും തന്നോടുണ്ടെന്ന് കമല്‍സി പറയുന്നു.

യുഎപിഎ നാടകം

ദേശവിരുദ്ധ പരാമര്‍ശം ആരോപിച്ച് യുവമോര്‍ച്ച നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമല്‍സിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് യുഎപിഎ എന്ന രാജ്യദ്രോഹക്കുറ്റം ചുമത്തുകയും പ്രതിഷേധങ്ങളുടെ പുറത്ത് പിന്‍വലിക്കുകയും ചെയ്തു.

നദിയും വേട്ടയാടപ്പെടുന്നു

കമല്‍സിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച നദീര്‍ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് യുഎപിഎ ചുമത്തിയിട്ടില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു. പിന്നീട് നദിയെ പ്രതിയാക്കുകയും ചെയ്തു.

English summary
Writer and Human Rights Activist Kamalsy Chavara decided to withdraw and set fire his controvercial novel due to police hunting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X