എൽഡിഎഫ് മദ്യനയത്തിൽ പുതുതായി ഒന്നുമില്ല; യുഡിഎഫിന്റെ സമരം സ്വാഭാവികമെന്ന് കാനം രാജേന്ദ്രൻ!!!
തിരുവനന്തപുരം: എൽഡിഎഫിന്റെ മദ്യ നയം തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ജനങ്ങൾക്ക് മുന്നിൽ വച്ചതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അതുകൊണ്ട് തന്നെ എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച മദ്യനയത്തിൽ പുതുതായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുഡിഎഫ് നടത്തുന്ന സമരം സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ മദ്യനയത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ മദ്യനയത്തെ തള്ളി മദ്യവ്യവസായത്തിന് കൈത്താങ്ങായി പിണറായി സര്‍ക്കാരിന്റെ മദ്യനയം പുറത്തുവന്നതോടെ പ്രതിപക്ഷം പ്രക്ഷോഭത്തിന് ഒരുങ്ങിയിരുന്നു. എന്നാല്‍ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ മുതല്‍ ബാര്‍ ലൈസന്‍സ് നല്‍കാനും കള്ള് വ്യവസായത്തെ സംരക്ഷിക്കാനും അടക്കം വ്യവസ്ഥകളുമായി മദ്യനിരോധനം ഒഴിവാക്കിയുള്ള ഇടത് സര്‍ക്കാരിന്റെ മദ്യനയത്തിന് യുഡിഎഫിന് ഉള്ളിലും പിന്തുണ കിട്ടുന്നതാണ് പ്രതിപക്ഷത്തെ വെട്ടിലാക്കിയത്.
ഇടത് മദ്യനയത്തെ ഏത് വിധേനയും പ്രതിരോധിക്കാന്‍ പ്രതിഷേധത്തിന് കോപ്പുകൂട്ടി ഒരുങ്ങിയിരുന്ന യുഡിഎഫിനെ ഞെട്ടിച്ച് ഐഎന്‍ടിയുസിയും ആര്‍എസ്പിയുടെ ഷിബു ബേബി ജോണും ഇടത് മദ്യനയത്തെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തി. ഇടത് സര്‍ക്കാര്‍ മദ്യനയം സ്വാഗതാര്‍ഹവും അനിവാര്യതയുമാണെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ 'ബാര്‍ പൂട്ടല്‍'നയം തികച്ചും വൈകാരികമായ, അസമയത്തെ അപക്വമായ രാഷ്ട്രീയ നിലപാടായിരുന്നു. അതുകൊണ്ടാണ് കേരള വികസനത്തിന് അനിവാര്യമായിരുന്ന യുഡിഎഫ് തുടര്‍ ഭരണം ഇല്ലാതായതെന്നും ഷിബു ബേബി ജോണ്‍ ഫെയ്സ്ബുക്കില്‍ കുറിചച്ചിരുന്നു.
കോണ്‍ഗ്രസിന്റെ തൊഴിലാളി പ്രസ്ഥാനം പിണറായി വിജയന്‍ സര്‍ക്കാരിന്റെ മദ്യനയത്തെ തൊഴിലാളികള്‍ക്ക് അനുകൂലമായ നയമെന്നാണ് വിശേഷിപ്പിച്ചത്. എല്‍ഡിഎഫിന്റെ നയം തൊഴിലാളികള്‍ക്ക് ഗുണം ചെയ്യുന്നതാണെന്ന് ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. മദ്യ മുതലാളിമാരുടെ താല്‍പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്ന സാഹചര്യത്തിലാണ് തൊഴിലാളികള്‍ക്ക് അനുകൂല മദ്യനയമെന്ന ആര്‍ ചന്ദ്രശേഖരന്റെ പ്രസ്താവന. യുഡിഎഫിന്റെ മദ്യനിരോധനം ദോഷകരമായെന്ന് മുന്നണിയിലെ ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.