എന്താ പെർഫോമൻസ്!! മോദി പോലും വിരണ്ട് കാണും!! കോഴ വിവാദത്തിൽ പാർലമെന്റിനെ വിറപ്പിച്ച് കേരള എംപിമാർ!!
കോഴ ആരോപണത്തിൽ രണ്ടാം ദിനവും പാർലമെന്റ് സ്തംഭിച്ചു. കേരളത്തിൽ നിന്നുള്ള എൽഡിഎഫ്, യുഡിഎഫ് അംഗങ്ങളുടെ ബഹളത്തെ തുടർന്ന് സഭ തടസപ്പെട്ടു.
ദില്ലി: കേരള ബിജെപിയിലെ മെഡിക്കൽ കോളജ് കോഴ വിവാദത്തിൽ പാര്‍ലമെന്റിനെ വിറപ്പിച്ച് കേരളത്തിൽ നിന്നുളള എംപിമാർ. കോഴ ആരോപണത്തിൽ രണ്ടാം ദിനവും പാർലമെന്റ് സ്തംഭിച്ചു. കേരളത്തിൽ നിന്നുള്ള എൽഡിഎഫ്, യുഡിഎഫ് അംഗങ്ങളുടെ ബഹളത്തെ തുടർന്ന് സഭ തടസപ്പെട്ടു.
ശൂന്യവേളയിൽ കോഴ വിവാദം ചർച്ച ചെയ്യാൻ അനുമതി നൽകാതിരുന്നതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. കോഴ ആരോപണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം ബഹളം വച്ചത്. മെഡിക്കൽ കോളേജിന് കേന്ദ്രാനുമതി ലഭിക്കാൻ 5.6 കോടി രൂപ കേരള ബിജെപിയിലെ നേതാക്കൾ വാങ്ങിയെന്നാണ് ആരോപണം.
പ്രതിപക്ഷ ബഹളം
മെഡിക്കൽ കോളേജ് കോഴ ആരോപണത്തിൽ പാർലമെന്റ് വെള്ളിയാഴ്ചയും സ്തംഭിച്ചു. കേരളത്തിൽ നിന്നുളള എംപിമാരാണ് പാർലമെന്റിൽ ബഹളം വച്ചത്. കോഴ ആരോപണത്തിൽ മോദി മറുപടി പറയണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം.
വിഷയം ഉന്നയിച്ചത് സമ്പത്ത്
ചോദ്യോത്തര വേളയിൽ സമ്പത്ത് എംപിയാണ് കോഴ ആരോപണം സഭയിൽ ഉന്നയിച്ചത്. എന്നാൽ സ്പീക്കർ അനുമതി നൽകിയില്ല. അനുമതി നൽകില്ലെന്ന് സ്പീക്കർ വ്യക്തമാക്കിയതിനെ തുടർന്ന് പ്രതിപക്ഷ എംപിമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
ഒഴിഞ്ഞുമാറി നദ്ദ
അതേസമയം കോഴ വിവാദം പാർലമെന്റിനെ പ്രക്ഷുബ്ധമാക്കിയിട്ടും കേന്ദ്ര ആരോഗ്യമന്ത്രി മറുപടി നൽകിയില്ല. വിഷയത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു ആരോഗ്യമന്ത്രി ജെപി നദ്ദ. അതേസമയം പാർലമെന്ററികാര്യ മന്ത്രി അനന്ത്കുമാർ എംബി രാജേഷിൽ നിന്ന് വിഷയത്തെ കുറിച്ച് ചോദിച്ചറിഞ്ഞു.
കഴിഞ്ഞ ദിവസവും
കോഴ വിവാദം പുറത്തു വന്ന വ്യാഴാഴ്ചയും പ്രതിപക്ഷം കേന്ദ്രത്തിനെതിരെ ആയുധമാക്കിയിരുന്നു. എംബി രാജേഷ് എംപിയാണ് വിഷയം പാർലമെന്റിൽ അവതരിപ്പിച്ചത്. അടിയന്തര പ്രമേയത്തിന് അനുമതി ചോദിച്ചെങ്കിലും സ്പീക്കർ അനുവദിച്ചില്ല. തുടർന്ന് പല തവണ പാർലമെന്റ് തടസപ്പെട്ടു. ഒടുവിൽ സഭ പിരിയുകയായിരുന്നു.
കോൺഗ്രസ് ആയുധമാക്കിയത് കർഷക പ്രശ്നം
കഴിഞ്ഞ ദിവസം ഇടതുപക്ഷത്തിനൊപ്പം നിന്ന കോൺഗ്രസ് എന്നാൽ വെള്ളിയാഴ്ച കർഷക പ്രശ്നം ഉന്നയിച്ചായിരുന്നു ബഹളം വച്ചത്. വ്യാഴാഴ്ച കോഴ ആരോപണം ഉന്നയിച്ച് പാർലമെന്റിൽ ബഹളം വയ്ക്കാൻ കോൺഗ്രസും ഉണ്ടായിരുന്നു.
പാർലമെന്റ് ബഹിഷ്കരിച്ചു
ചോദ്യോത്തര വേളയിൽ വിഷയം അവതരിപ്പിക്കാൻ അനുവദിക്കാതിരുന്നതിനെ തുടർന്ന് ശൂന്യ വേളയിൽ വിഷയം അവതരിപ്പിക്കാൻ ശ്രമിച്ചു. ഇതിനും അനുമതി നൽകാതിരുന്നതിനെ തുടർന്ന് പ്രതിപക്ഷം പാർലമെൻറിൽ നിന്ന് ഇറങ്ങിപ്പോയി.
ബിജെപിയെ പിടിച്ചുലച്ച് കോഴ വിവാദം
പാലക്കാട് ചെര്‍പ്പുളശേരിയില്‍ മെഡിക്കല്‍ കോളേജിന് അനുമതി ലഭിക്കാന്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ 5.6 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തായതോടെയാണ് സംഭവം വിവാദമായത്.