ഫോണ്‍ ചോര്‍ത്തലല്ല, സര്‍ക്കാരിന് വേറെ പണിയുണ്ടെന്ന് പിണറായി
ഫോണ്‍ചോര്‍ത്തി എന്ന് ജേക്കബ് തോമസ് പരാതി നല്‍കിയിട്ടില്ലെന്നും ഫോണ്‍ ചോര്‍ത്തി എന്ന വാര്‍ത്ത അന്വേഷിക്കാനാണ് അദ്ദേഹം പരാതിയില്‍ പറയുന്നതെന്നും പിണറായി പറഞ്ഞു.
തിരുവനന്തപുരം: രാഷ്ട്രീയപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും ഫോണ്‍ ചോര്‍ത്തല്‍ സര്‍ക്കാരിന്റെ നയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്. അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നല്‍കിയ നോട്ടീസിലാണ് അദ്ദേഹത്തിന്റെ മറുപടി. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷത്തു നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശീതയുദ്ധം നിലനില്‍ക്കുകയാണെന്നും ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തിയതിനു പിന്നില്‍ പിണറായി വിജയനാണെന്നാണ് ജേക്കബ് തോമസിന്റെ പരാതിയില്‍ പരോക്ഷമായി പറയുന്നതെന്നുമായിരുന്നു തിരുവഞ്ചൂരിന്റെ ആരോപണം. ജേക്കബ് തോമസിന്റെ പരാതി ഡിജിപി അന്വേഷിക്കുമെന്ന് പിണറായി ആദ്യം പറഞ്ഞുവെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് പിന്നീട് പിണറായി വ്യക്തമാക്കി.
ഫോണ്‍ചോര്‍ത്തി എന്ന് ജേക്കബ് തോമസ് പരാതി നല്‍കിയിട്ടില്ലെന്നും ഫോണ്‍ ചോര്‍ത്തി എന്ന വാര്‍ത്ത അന്വേഷിക്കാനാണ് അദ്ദേഹം പരാതിയില്‍ പറയുന്നതെന്നും പിണറായി പറഞ്ഞു. ജേക്കബ് തോമസിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും വിജിലന്‍സിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒന്നും ഈ സര്‍ക്കാര്‍ ചെയ്യില്ലെന്നും പിണറായി സഭയില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
തന്റെ ഔദ്യോഗിക ഫോണ്‍കോളുകളും മെയിലുകളും ചോര്‍ത്തുന്നുവെന്നും ഇത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു ജേക്കബ് തോമസ് പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ ദിവസം രാത്രി പ്രത്യേക ദൂതന്‍ വഴിയായിരുന്നു പരാതി നല്‍കിയത്. അതേസമയം ജേക്കബ് തോമസിന്റെ പരാതി അംഗീകരിക്കുന്ന തരത്തിലായിരുന്നു ഡിജിപി ലോകനാഥ് ബെഹ്‌റ പ്രതികരിച്ചത്. കേസന്വേഷണത്തിന്റെ ഭാഗമായി ഐജിമാര്‍ക്ക് അടിയന്തരഘട്ടങ്ങളില്‍ ഫോണ്‍ ചോര്‍ത്താന്‍ 190-ാം റൂള്‍ അനുമതി നല്‍കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.