ബിജെപിയെ കേരളം കൈവിടും; ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകും, ബിജെപി സമ്മർദ്ദത്തിൽ!
സംസ്ഥാനഘടകത്തിലെ കോഴ വിവാദം ബിജെപിയെ സമ്മർദ്ദത്തിലാക്കുന്നു. മെഡിക്കൽ കോളേജ് കോഴ പുറത്തുവനന്തോടെ ബിജെപി നേതാക്കളുടെ തനി നിറമാണ് പുറത്തു വരുന്നത്.
തിരുവന്തപുരം: സംസ്ഥാനഘടകത്തിലെ കോഴ വിവാദം ബിജെപിയെ സമ്മർദ്ദത്തിലാക്കുന്നു. മെഡിക്കൽ കോളേജ് കോഴ പുറത്തുവനന്തോടെ ബിജെപി നേതാക്കളുടെ തനി നിറമാണ് പുറത്തു വരുന്നത്. ഇതോടെ കേരളത്തിലെ ബിജെപിയുടെ അടിത്തറ തന്നെ ഇളകാനുള്ള സാധ്യതകളാണ് കാണുന്നതെന്നാണ് സൂചന. വരുന്ന ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ബിജെപി കേരള ഘടകത്തിന് വൻ തിരിച്ചടി നൽകാനാണ് സാധ്യത.
എംബി രാജേഷ് എംപി പാർലമെന്റിലും ഇക്കാര്യം ഉന്നയിച്ചതോടെ ദേശീയ തലത്തിൽ തന്നെ വിഷയം ചർച്ചയാകുകയായിരുന്നു. സ്വാശ്രയ മെഡിക്കല്‍ കോളേജിന് കൂടുതല്‍ സീറ്റ് വാങ്ങി നല്‍കുന്നതിനായി ബിജെപി സംസ്ഥാന നേതാക്കള്‍ കോടികള്‍ കോഴ വാങ്ങിയതായി കണ്ടെത്തല്‍. മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കാമെന്ന പേരില്‍ ചിലര്‍ പണം വാങ്ങിയെന്ന ആരോപണത്തില്‍ പാര്‍ട്ടിതല അന്വേഷണം നടത്തിയ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി ശ്രീശന്‍, സെക്രട്ടറി എകെ നസീര്‍ ഉള്‍പ്പെടുന്ന സമിതിയുടെ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. അഴിമതിക്കെതിരായി കര്‍ശന നടപടി വേണമെന്നാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ബിജെപിക്ക് എതിരെയുള്ള ആയുധം
ബിജെപിക്കെതിരെ ഉപയോഗിക്കാനുള്ള ആയുധമായി സിപിഎമ്മും കോൺഗ്രസും കോഴ വിവദത്തെ ഉപയോഗിക്കുമെന്നതിൽ സംശയമില്ല.
പ്രതിപക്ഷത്തിന്റെ ലക്ഷ്യം
കോഴ ഇടപാടിന് തെളിവുണ്ട്. ദേശീയ തലത്തില്‍ നടന്ന വന്‍ അഴിമതിയാണ് ഇത്. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും എംബി രാജേഷ് ആവശ്യപ്പെട്ടു. ഇതോടെ മെഡിക്കല്‍ കോളേജ് അഴിമതി ദേശീയതലത്തിലും ചര്‍ച്ചയാകുകയാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.
വാങ്ങിയത് 5.60 കോടി
വര്‍ക്കലയിലെ എസ്ആര്‍ കോളേജ് ഉടമ ആര്‍ ഷാജിയില്‍നിന്ന് ബിജെപി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍ എസ് വിനോദ് 5.60 കോടി രൂപ കൈപ്പറ്റിയെന്നാണ് ബിജെപി നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയിരുന്നത്.
എംടി രമേശിന്റെ പേരും റിപ്പോർട്ടിൽ
പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും പണം നല്‍കിയതായി ഷാജി മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ബിജെപി സംസ്താന സെക്രട്ടറി എംടി രമേശിന്റെ പേരും റിപ്പോര്‍ട്ടിലുണ്ട്.
മൊഴി എടുത്തത് ഇവരിൽ നിന്ന്...
ആരോപണവിധേയരില്‍ പ്രധാനിയായ ആര്‍എസ് വിനോദ്, റിച്ചാര്‍ഡ് ഹെ എംപിയുടെ പ്രൈവറ്റ് സെക്രട്ടറി കണ്ണദാസ്, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ സെക്രട്ടറിയെന്ന് പരിചയപ്പെടുത്തി സംഭവത്തില്‍ ഇടപെട്ട രാകേഷ് ശിവരാമന്‍, ദില്ലിയിലെ ഇടനിലക്കാരന്‍ സതീഷ് നായർ എന്നിവരിൽ നിന്നാണ് അന്വേഷണ സംഘം മൊഴി എടുത്തത്.
പണം ദില്ലിയിലെ ഏജന്റിന് കൈമാറി
വാങ്ങിയ തുക കുഴല്‍പ്പണമായി ദില്ലിയിലെ ഏജന്റിന് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കോളെജിന്റെ അനുമതിക്കായി ആര്‍എസ് വിനോദിനെ സമീപിച്ച മെഡിക്കല്‍ കോളെജ് ഉടമ ആര്‍എസ് ഷാജി താന്‍ പണം നല്‍കിയതായി സമ്മതിച്ചിട്ടുണ്ട്.
വിവരങ്ങൾ ചോർന്നത് എകെ നസീറിൽ നിന്ന്
കോഴ ആരോപണം അന്വേഷിക്കാന്‍ പാര്‍ട്ടി ഏര്‍പ്പാടാക്കിയ രണ്ടംഗ സമിതിയിലെ അംഗമായിരുന്നു എ.കെ സീര്‍. നസീറിന്റെ മെയില്‍ ഐഡിയില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത് എന്നാണ് ബിജെപി പറയുന്നത്.
എകെ നസീറിനെ സസ്പെന്റ് ചെയ്തു
സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനയച്ച റിപ്പോര്‍ട്ട് നസീറിന്റെ മെയില്‍ ഐഡിയില്‍ നിന്ന് ഒരു ഹോട്ടലുടമയ്ക്കും അയച്ചിട്ടുള്ളതായി സംസ്ഥാന നേതൃത്വം കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് നസീറിനെ ബിജെപി സംസ്ഥാന നേതൃത്വം ഇദ്ദേഹത്തെ സസ്പെന്റ് ചെയ്തു.
കുമ്മനത്തിന് രൂക്ഷ വിമർശനം
ബിജെപി കോർകമ്മിറ്റി യോഗത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് രൂക്ഷ വിമർശനം ഉയർന്നെന്നും റിപ്പോർട്ടുകളുണ്ട്. പാർട്ടി നേതൃത്വത്തെ അറിയിക്കാതെ അന്വേഷണ കമ്മീഷനെ നിയമിച്ചതിനാണ് വിമർശനം. എന്നാൽ വിഷയം അതീവ രഹസ്യമായതിനാലാണ് അറിയിക്കാതിരുന്നതെന്ന് കുമ്മനം പറഞ്ഞു.