കലോത്സവത്തില്‍ കൈക്കൂലിയും ക്രമക്കേടും; അന്വേഷണത്തിന് ഉത്തരവിട്ടു
കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവമെന്ന പേരുണ്ടെങ്കിലും സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ വര്‍ഷം കഴിയുന്തോറും അഴിമതിയും ക്രമക്കേടും കൂടിവരുന്നതായി റിപ്പോര്‍ട്ട്. സമ്മാനം നേടണമെന്ന വാശിയോടെ എത്തുന്ന സ്‌കൂളുകളും, രക്ഷിതാക്കളും ചേര്‍ന്ന് വിധികര്‍ത്താക്കളെയും അധികൃതരേയും വ്യാപകമായി പണം നല്‍കി സ്വാധീനിക്കുന്നായി ആരോപണം ഉയര്‍ന്നു കഴിഞ്ഞു.
സംസ്ഥാന യുവജനോത്സവത്തില്‍ ഇത്തവണ അപ്പീല്‍ പ്രളയം ഉണ്ടായത് ഇത്തരം ക്രമക്കേടുകളുടെ ഭാഗമായാണെന്ന് പറയുന്നു. ജില്ലാ തലത്തില്‍ നിന്നും അപ്പീലുമായെത്തി സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയതോടെ ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.
ഡിഡിമാര്‍ക്കെതിരെയാകും അന്വേഷണമുണ്ടാവുകയെന്ന് ഡിപിഐ ഗോപാലകൃഷ്ണ ഭട്ട് പറഞ്ഞു. ക്രമക്കേടുണ്ടെന്ന് തെളിഞ്ഞാല്‍ വിധികര്‍ത്താക്കളെ കരിമ്പട്ടികയില്‍ പെടുത്താനും തീരുമാനമായിട്ടുണ്ട്. നിശ്ചിത പണം നല്‍കിയാല്‍ വിദ്യാര്‍ത്ഥികളെ ജയിപ്പിക്കാന്‍ യുവജോത്സവത്തിന്റെ അണിയറയില്‍ ഇടനിലക്കാരും സജീവമാണ്.
ഇത്തരം ഇടനിലക്കാരുടെ ഫോണ്‍ സംഭാഷണം കഴിഞ്ഞദിവസം ഒരു ചാനല്‍ പുറത്തുവിട്ടിരുന്നു. എത്ര ലക്ഷം നല്‍കിയും തങ്ങളുടെ മക്കളെ യുവജനോത്സവ വിജയികളാക്കാന്‍ പണമുള്ളവര്‍ മുന്നിട്ടിറങ്ങുമ്പോള്‍ നല്ലകലയുമായി വേദിയിലെത്തുന്നവര്‍ അംഗീകരിക്കപ്പെടുന്നില്ലാണ് പ്രധാന ആക്ഷേപം. അടുത്തവര്‍ഷത്തോടെ അമിതമായ അപ്പീലുകള്‍ നിയന്ത്രിക്കാന്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെങ്കിലും കലോത്സവ വേദിയില്‍ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.