കുതിക്കാനൊരുങ്ങി കൊച്ചി മെട്രോ! പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് കേരളത്തിന്റെ സ്വന്തം മെട്രോ...
രാവിലെ 10.05ന് കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ആദ്യം പാലാരിവട്ടം സ്റ്റേഷനിൽ നിന്നും മെട്രോയിൽ യാത്ര ചെയ്യും.
കൊച്ചി: കേരളം നാലു വർഷം മുൻപ് കാണാൻ തുടങ്ങിയ സ്വപ്നം ഇന്ന് സഫലമാകുന്നു. സംസ്ഥാനത്തെ ആദ്യ മെട്രോയുടെ ഉദ്ഘാടനം ജൂൺ 17 ശനിയാഴ്ച രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമ്പോൾ കേരളത്തിന്റെ വികസന ചരിത്രത്തിൽ മറ്റൊരു ഏടുകൂടി എഴുതി ചേർക്കും.
കലൂർ സ്റ്റേഡിയത്തിൽ ഒരുക്കിയ പ്രത്യേക വേദിയിലാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്. രാവിലെ 10.05ന് കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ആദ്യം പാലാരിവട്ടം സ്റ്റേഷനിൽ നിന്നും മെട്രോയിൽ യാത്ര ചെയ്യും.
ഇതിനുശേഷം 11 മണിയോടെ കലൂരിലെ വേദിയിലെത്തുന്ന പ്രധാനമന്ത്രി സ്വിച്ച് ഓൺ ചെയ്ത് കൊച്ചി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ പി. സദാശിവം, ചീഫ് സെക്രട്ടറി നളിനി നെറ്റോ, കേന്ദ്ര നഗര വികസന മന്ത്രാലയം സെക്രരാജീവ് ഗൗബെ, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം യാത്രയില്‍ പങ്കാളികളാകും.
ശനിയാഴ്ച ഉദ്ഘാടനം ചെയ്യുമെങ്കിലും യാത്രാ സർവ്വീസുകൾ തിങ്കളാഴ്ച മുതലേ ആരംഭിക്കുകയുള്ളൂ. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം വിശിഷ്ടാതിഥികൾക്കായി യാത്ര സംഘടിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ചയും ക്ഷണിക്കപ്പെട്ട അതിഥികൾക്ക് തന്നെയാണ് യാത്ര ചെയ്യാനാകുക. സ്നേഹ യാത്ര എന്നപേരിൽ സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ യാത്രകളിൽ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളും വൃദ്ധസദനങ്ങളിലെ അന്തേവാസികളുമെല്ലാം സന്നിഹിതരാകും. തിങ്കളാഴ്ച മുതൽ എല്ലാവർക്കും സ്റ്റേഷനുകളിൽ നിന്ന് ടിക്കറ്റെടുത്ത് മെട്രോയിൽ പറക്കാം.