ഔദ്യോഗിക പദവി രഷ്ട്രീയ പ്രചരണത്തിന് ഉപയോഗിച്ചു;ജെയ്റ്റ്ലി സൈനീകന്റെ കുടുംബത്തെ അവഗണിച്ചു!!അൽപ്പത്തരം
തിരുവനന്തപുരം: ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ മാത്രം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നടപടി രാഷ്ട്രീയ അൽപ്പത്തരമെന്ന് സിപിഎം സംസ്താന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വീരമൃത്യുവരിച്ച സൈനികരുടെ വീടുകളോ കൊല്ലപ്പെട്ട ഇടതുപ്രവര്‍ത്തകരുടെ വീടുകളോ സന്ദര്‍ശിക്കാത്ത ജെയ്റ്റ്ലി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും കോടിയേരി പറഞ്ഞു.
ദിവസങ്ങള്‍ക്കു മുമ്പ് മരിച്ച വ്യോമസേനാ ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് അച്ചുദേവിന്റെ വീട് സന്ദര്‍ശിക്കാനോ, കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനോ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി സമയം കണ്ടെത്താത്തത് പ്രതിഷേധാർഹമാണ്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ഒരു ഡസനിലേറെ കേരളീയരായ സൈനികര്‍ രക്തസാക്ഷികളായിട്ടുണ്ട്. അവരുടെയൊന്നും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ അരുണ്‍ ജെയ്റ്റ്ലി സമയം കണ്ടെത്തിയില്ലെന്നും കോടിയേരി പറഞ്ഞു.
രാഷ്ട്രീയ പ്രചരണം
രാഷ്ട്രീയ പ്രചരണമാണ് ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി തെളിയിച്ചെന്നും കോടിയേരി പറഞ്ഞു.
എസ്എഫ്ഐ നേതാവിന്റെ വീട്
കേന്ദ്രമന്ത്രി സന്ദര്‍ശിച്ച ബിജെപി പ്രവര്‍ത്തകന്റെ തൊട്ടടുത്ത വീട്ടിലാണ് ആര്‍എസ്എസ്സുകാര്‍ കൊലപ്പെടുത്തിയ ചെമ്പഴന്തി എസ്എന്‍.കോളേജിലെ എസ്എഫ്ഐ നേതാവ് അജയുടെ വീട്, എന്നാൽ ആ വീട് സന്ദർശിക്കാൻ മന്ത്രി തയ്യാരായില്ലെന്നും കോടിയേരി പറഞ്ഞു.
രാഷ്ട്രീയ പക്ഷാപാതം
21 സിപിഎം പ്രവര്‍ത്തകരാണ് തിരുവനന്തപുരം ജില്ലയില്‍ ബിജെപി-ആര്‍.എസ്.എസ് സംഘം കൊലപ്പെടുത്തിയത്. ഇവരെ സന്ദര്‍ശിക്കാത്ത കേന്ദ്രമന്ത്രി രാഷ്ട്രീയ പക്ഷപാതമാണ് കാണിച്ചതെന്നും കോടിയേരി പറഞ്ഞു.
രാഷ്ട്രീയ അൽപ്പത്തരം
കേന്ദ്രമന്ത്രി ബിജെപിക്കാരുടെ മാത്രം മന്ത്രിയെന്ന നിലപാട് ബിജെപിയുടെ രാഷ്ട്രീയ അല്‍പ്പത്തമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയിൽ അറിയിച്ചു.
കുമ്മനത്തിന്റെ മറുപടി
രക്തസാക്ഷി കുടുംബങ്ങളെ കേന്ദ്രമന്ത്രി സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെടുന്ന സിപിഎം ജിഷ്ണുപ്രണോയിയുടെ വീട്ടിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ കൂട്ടിക്കൊണ്ടു പോകാന്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരൻ പറഞ്ഞു.
ഔപചാരികമായി ക്ഷണിക്കണം
മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്ന് വെറും ഒന്നര കിലോമീറ്റര്‍ മാത്രമാണ് കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ രമിത്തിന്റെ വീട്ടിലേക്കുള്ളത്. ആണ്ടല്ലൂര്‍ സന്തോഷിന്റെ വീടും പിണറായി വിജയന്റെ വീടിന് തൊട്ടടുത്താണ്. സിപിഎം പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രിയെ ഔപചാരികമായി ക്ഷണിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കുമ്മനം പറഞ്ഞു.