പരാതിയുണ്ടെങ്കിൽ എൽഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യാമെന്ന് കോടിയേരി! മൂന്നാർ വിഷയം വീണ്ടും കത്തുന്നു!!!
തിരുവനന്തപുരം: മൂന്നാർ വിഷയത്തിൽ സർവ്വ കക്ഷി യോഗം വിളിച്ചതിനെ പറ്റി അറിയില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കോടിയേരി ബാലകൃഷ്ണന്റെ മറുപടി. സിപിഐയ്ക്ക് പരാതിയുണ്ടെങ്കില്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്നും കോടിയേരി ബാലകൃഷ്ണൻ.
മൂന്നാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സര്‍വ്വകക്ഷി,ഉന്നതതല യോഗം വിളിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ഇതില്‍ റവന്യു മന്ത്രിയെ വിളിച്ചില്ലായെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
തുടർന്ന് വിളിക്കാത്ത യോഗത്തിൽ മന്ത്രി പങ്കെടുക്കേണ്ട ആവശ്യമില്ലെന്നായിരുന്നു കാനം രാജേന്ദ്രൻ പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫിസ് യോഗം വിളിച്ചതിന് സിപിഐ എന്തിന് പരാതി പറയണം. ഏത് യോഗം വിളിച്ചാലും ഭൂസംരക്ഷണ നിയമപ്രകാരം മാത്രമെ സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ കഴിയു. കോടതിയുളള രാജ്യമാണ്. നിയമനടപടി നേരിടേണ്ടി വരും. സിപിഐഎം മാത്രമല്ല സര്‍ക്കാരെന്നും കാനം ഓര്‍മ്മിപ്പിക്കുകയായിരുന്നു.
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ ഒഴിവാക്കി മൂന്നാര്‍ ഉന്നത തല യോഗം വിളിച്ചതായി ഇന്നലെയാണ് അറിയിപ്പുണ്ടാകുന്നത്. റവന്യൂ സെക്രട്ടറി പിഎച്ച് കുര്യനാണ് യോഗം വിളിച്ചിരിക്കുന്നത്. ജൂലൈ ഒന്നിനാണ് യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശ പ്രകാരമാണ് യോഗം വിളിച്ചിരിക്കുന്നതെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.