കളക്ടർ ബ്രോ തെറിച്ചു!!! യു.വി ജോസ് പുതിയ കോഴിക്കോട് കളക്ടർ; 'അണ്ണന്മാർ' പിടിമുറുക്കിയോ...?
ടൂറിസം ഡയറക്ടർ ആയിരുന്ന യു വി ജോസിനെയാണ് പുതിയ കളക്ടറായി നിയമിച്ചിരിക്കുന്നത്.
കോഴിക്കോട്: കളക്ടർ എൻ പ്രശാന്തിനെ സ്ഥലം മാറ്റി. ടൂറിസം ഡയറക്ടർ യു.വി ജോസ് ആണ് പുതിയ കോഴിക്കോട് കളക്ടർ. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. എൻ പ്രശാന്തിന്റെ പുതി സ്ഥാനം തീരുമാനം ആയിട്ടില്ല.
കോഴിക്കോട് ജില്ലയില്‍ നിരവധി ജനകീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് എന്‍ പ്രശാന്ത്. സുലൈമാനി, സവാരി ഗിരി ഗിരി, കരുണ ചെയ്യാന്‍ തുടങ്ങിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് എന്‍ പ്രശാന്ത്. കളക്ടര്‍ ബ്രോ എന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം അറിയപ്പെടുന്നത്.
കോഴിക്കോട് ജില്ലിയിലെ റവന്യൂ റിക്കവറിയില്‍ കുടുങ്ങുന്നത് വമ്പന്മാരാണെന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് എന്‍ പ്രശാന്തിന്റെ സ്ഥാനം തെറിച്ചിരിക്കുനത്. വായ്പ തിരിച്ചയ്ക്കാനാവാതെ ബുദ്ധിമുട്ടുന്ന സാധാരണക്കാരന്റെ നേരെ മു്ഷ്ടി ചുരുട്ടാതെ കോടികള്‍ അനധികൃതമായി കോടികള്‍ കൈവശം വച്ചിരിക്കുന്ന വമ്പന്‍മാരെയാണ് കുടുക്കാന്‍ ശ്രമിക്കുന്നതെന്ന് കളക്ടര്‍ വ്യക്തമാക്കിയിരുന്നു.
വലിയ അണ്ണന്മാരുടെ കേസുകളാണ് റവന്യൂ വകുപ്പ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നതെന്ന് കളക്ടര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. വാണിജ്യ നികുതി ഇനത്തില്‍ 16 കോടി അടയ്ക്കാതെ നടന്നിരുന്ന ഒരു പ്രബലനെ കഴിഞ്ഞ ദിവസം കുടുക്കിയിരുന്നു.ഈ ആഴ്ചയില്‍ തന്നെ മറ്റൊരു പ്രമുഖന്റെ അക്കൗണ്ട് ഫ്രീസ് ചെയ്ത 8 കോടി പിടിച്ചെടുത്തിരുന്നു.
വമ്പന്മാരുടെ പുറകേ പോകുമ്പോള്‍ തന്നെ സമ്മര്‍ദ്ദങ്ങളും പ്രലോഭനങ്ങളും കൂടുമെന്ന് എന്‍ പ്രശാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി അവസാനത്തോടെ നികുതി വെട്ടിച്ച് നടക്കുന്ന വമ്പന്മാരുടെ കയ്യില്‍ നിന്ന് 80 കോടി പിരിച്ചെടുക്കാനുള്ള ശ്രമത്തില്‍ ആയിരുന്നു കളക്ടര്‍. അതിന് ഇടേയാണ് അപ്രതീക്ഷിത സ്ഥലം മാറ്റം.
സ്ഥലമാറ്റ ഉത്തരവ് പുറത്തിറങ്ങുന്നതിന് തൊട്ട് മുന്പ് മണിരത്നത്തിന്റെ ഇരുവർ സിനിമയിലെ വിടുതലൈ(സ്വാതന്ത്ര്യം)എന്ന് തുടങ്ങുന്ന പാട്ട് എൻ പ്രശാന്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. സ്ഥലം മാറ്റം ഉണ്ടാകുമെന്ന് മുൻകൂട്ടി കണ്ടാണ് ഇതെന്നാണ് കമന്റുകൾ സൂചിപ്പിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ മുതിര്‍ന്ന നേതാക്കളുമായി എന്‍ പ്രശാന്ത് ഉടക്കില്‍ ആയിരുന്നു. എംപി രാഘവനുമായി കുന്നംകുളം മാപ്പിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. പീന്നീട് ജനപ്രതിനിധികളുടെ മധ്യസ്ഥതയില്‍ പ്രശ്‌നം ഒത്ത്തീര്‍ക്കുകയായിരുന്നു.
കളക്ടര്‍ എന്‍ പ്രശാന്തിന് എതിരെയും പരാതി ഉണ്ടായിരുന്നു. കളക്ടര്‍ ഫോണ്‍ എടുക്കുന്നില്ല. ഫേസ്ബുക്കില്‍ ഷൈന്‍ ചെയ്യുന്നു. ജനപ്രതിനിധികളെ അപമാനിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ പ്രശാന്തിന് എതിരെ ഉണ്ടായിരുന്നു.
കളക്ടർ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തെന്ന വാർത്ത നൽകിയ മാതൃഭൂമി ന്യൂസ് ചാനലിനെ എൻ പ്രശാന്ത് കണക്കിന് പരിഹസിച്ചിരുന്നു. മനോരമ റിപ്പോർട്ടർ ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണ് മാതൃഭൂമി പുറത്ത് വിട്ടതെന്ന് കളക്ടർ ആരോപിച്ചിരുന്നു.
ചിലരെല്ലാം കളക്ടർ ബ്രോ സ്ഥലം മാറി പോകുന്നതിന്റെ വിഷമത്തിൽ ആണ്. അമിതാഭ് കാന്ത്, ഡോ. പിബി സലിം തുടങ്ങിയ പ്രഗത്ഭരായ ഐഎഎസ് ഓഫീസർമാരെ കണ്ടിട്ടുള്ള കോഴിക്കോടിന് പബ്ലിസിറ്റിയിൽ മാത്രം താൽപര്യം ഉള്ള ഒരു ഉദ്യോഗസ്ഥനെ വേണ്ട എന്നാണ് ചിലരുടെ അഭിപ്രായം.