കേരളത്തിലെ പെരുമാൾ മുരുകനോ കമൽസി? അൽപം വൈകിയെങ്കിലും വി എം സുധീരനൊരു സംശയം
എൽഡിഎഫ് സർക്കാരിന്റെ പൊലീസ് എന്തിനാണ് കമൽസിയെ വേട്ടയാടുന്നതെന്ന് വി എം സുധീരൻ
കോഴിക്കോട്: മാക്‌സിസ്റ്റ് ഫാസിസത്തിന്‌റെ ഭാഗമായി എഴുതാനുള്ള അവസരം നിഷേധിക്കുന്നെന്ന കമല്‍ സിയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ പിന്തുണയുമായി വിഎം സുധീരന്‍ എത്തി. പ്രതിഷേധത്തിന്‌റെ ഭാഗമായി തന്‌റെ പുസ്തകം കത്തിയ്ക്കുന്നത് പകരം സിപിഎമ്മിന്‌റെ കൊടി കത്തിയ്ക്കാനാണ് താല്‍പര്യമെന്ന് കമല്‍സി പറഞ്ഞത് സുധീരന് ബോധിച്ചെന്ന് തോന്നുന്നു. അതാവും വൈകിയ വേളയില്‍ കെപിസിസി പ്രസിഡന്‌റ് പ്രശ്‌നങ്ങള്‍ അറിഞ്ഞ് എത്തിയത്.
പുസ്തകം കത്തിക്കാന്‍ പോകുന്നെന്ന കമല്‍ സിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഞെട്ടലോടെയാണ് കണ്ടതെന്ന് വി എം സുധീരന്‍ ഫേസ്ബുക്കില്‍ കുറിയ്ക്കുന്നു. ജനാധിപത്യ മൂല്യങ്ങള്‍ക്കും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും പേരുകേട്ട കേരളത്തില്‍ ഇടത് സര്‍ക്കാരിന്‌റെ കാലത്താണ് ഒരു ചെറുപ്പക്കാരന്‍ എഴുത്ത് നിര്‍ത്താന്‍ പോകുന്നത്. ഇടത് സര്‍ക്കാരിന്‌റെ പൊലീസില്‍ നിന്ന് എന്തുകൊണ്ട് കമല്‍സിക്ക് പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു എന്നതും പരിശോധിക്കേണ്ടതാണെന്നും സുധീരന്‍ വ്യക്തമാക്കുന്നു.
സുധീരന്‍ നടത്തുന്ന ശ്രദ്ധേയമായ ഒരു താരതമ്യം ഉണ്ട് , തമിഴ്‌നാട്ടിലെ പെരുമാള്‍ മുരുകനായി പ്രതികരിച്ച കമ്മ്യൂണിസ്റ്റ്കാര്‍ എന്ത് കൊണ്ട് സ്വന്തം നാട്ടിലെ എഴുത്തുകാരനായി വാദിയ്ക്കുന്നില്ല. ഈ സാഹചര്യം ലജ്ജാകരമാണ്. എന്നാല്‍ കമല്‍ സിയ്ക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിക്കുമോ എന്നൊന്നും നേതാവ് വ്യക്തമാക്കുന്നില്ല.