കോഴിക്കോടിനെ ത്രസിപ്പിച്ച സഖാവ് കെഎസ് ബിമല്‍ ഇനി ഓര്‍മ്മ
വടകര: വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ കോഴിക്കോടിനെ ത്രസിപ്പിച്ച കെഎസ് ബിമല്‍ വിടവാങ്ങി. 38-ാം വയസ്സില്‍ അര്‍ബുദ ബാധിതനായാണ് മരണം.
എസ്എഫ്‌ഐയുടെ മികച്ച നേതാക്കളില്‍ ഒരാളായിരുന്ന ബിമല്‍, ടിപി ചന്ദ്രശേഖരന്‍ വധത്തോടെ സിപിഎമ്മില്‍ നിന്ന് അകലുകയായിരുന്നു. പിന്നീട് ജനാധിപത്യ സംരക്ഷണ സമിതിയുടെ ജില്ലാ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു.
മികച്ച പ്രാസംഗികനും സംഘാടകനും ആയിരുന്ന ബിമല്‍ വിദ്യാര്‍ത്ഥികളുടെ പ്രിയങ്കരനായിരുന്നു. എസ്എഫ്‌ഐ കോഴിക്കോട് ജില്ലാ സെക്രട്ടിയും ജില്ലാ പ്രസിഡന്റും ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ആയിരുന്നു. കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറിയും ആയിരുന്നു. ഒരു ഘട്ടത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പദത്തിലേയ്ക്കും ബിമലിന്‍റെ പേര്‍ ഉയര്‍ന്ന് കേട്ടിരുന്നു.
ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് ശേഷം സിപിഎം വിട്ടവരുടെ കൂട്ടായ്മ രൂപീകരിയ്ക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. കൂട്ടായ്മ രൂപീകരണ വേളയില്‍ കെഎസ് ബിമല്‍ നടത്തിയ പ്രസംഗം ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. എടച്ചേരി ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു ആ സമയത്ത്.
നരിക്കുന്ന് യുപി സ്‌കൂളില്‍ അധ്യാകനായി ജോലി ചെയ്യുകയായിരുന്നു ബിമല്‍. ഇതിനിടയിലാണ് അര്‍ബുദം ബാധിച്ചത്. തുടര്‍ന്ന് പോണ്ടിച്ചേരിയിലെ ജിപ്‌മെറില്‍ ചികിത്സയിലായിരുന്നു.