ജെഡിയുവിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് കുമ്മനം; ബീഹാറിൽ നടന്നത് ദേശീയമാറ്റത്തിന്റെ തുടക്കമെന്ന്...
ദേശീയ നേതൃത്വത്തോടൊപ്പം നില്‍ക്കുകയും നിതീഷ് കുമാറിനെ അനുകുലിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ ജെഡിയു കേരള ഘടകത്തിലുണ്ട്.
തിരുവന്തപുരം: ബീഹാർ രാഷ്ട്രീയ ധ്രുവീകരണം ദേശീയ മാറ്റത്തിന്റെ തുടക്കമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ നിലപാടിനോട് മുഖം തിരിക്കുന്ന സമീപനമാണ് ജെഡിയു കേരള നേതാവ് എംപി വീരേന്ദ്ര കുമാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ദേശീയ നേതൃത്വത്തോടൊപ്പം നില്‍ക്കുകയും നിതീഷ് കുമാറിനെ അനുകുലിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ ജെഡിയു കേരള ഘടകത്തിലുണ്ട്. എല്‍ഡിഎഫിന്റേയും, യുഡിഎഫിന്റേയും അവഗണന മാറിമാറി അനുഭവിച്ച അത്തരം ആദര്‍ശവാന്മാരായ ജെഡിയു പ്രവര്‍ത്തകരേയും നേതാക്കളെയും ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
അതേസമയം ആര്‍ജെഡിയെ ഒഴിവാക്കി ബിജെപിക്ക് ഒപ്പം ചേര്‍ന്ന് നിതീഷ് കുമാര്‍ പുതിയ മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ അതേ ദിവസം ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ മറ്റൊരു അഴിമതി കേസു കൂടി പൊങ്ങിവന്നു. കള്ളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ട് മുന്‍ റെയില്‍വെ മന്ത്രിക്കും കുടുംബത്തിനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അന്വേഷണം ആരംഭിച്ചത്. സിബിഐ അന്വേഷിച്ചു കൊണ്ടിരുന്ന റെയില്‍വേ ഹോട്ടല്‍ അലോട്ട്‌മെന്റ് കേസിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച അന്വേഷണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമെത്തിയത്.