പ്രവര്‍ത്തകരുടെ ജീവന് സുരക്ഷയില്ലെങ്കില്‍ തനിക്കും വേണ്ടെന്ന് കുമ്മനം; അപ്പോള്‍ ബാക്കി മൂന്ന് പേരോ?
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സന്തോഷ് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് കുമ്മനത്തിന്റെ നടപടി
തിരുവനന്തപുരം: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കടുത്ത പ്രതിഷേധത്തിലാണ് ബിജെപി നേതൃത്വം. മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ ഒരുപടികൂടി കടന്ന് ഭീഷണിയുടെ ഭാഷയിലാണ് പ്രതികരിച്ചത്.
സാധാരണ പ്രവര്‍ത്തകരുടെ ജീവന് സുരക്ഷയില്ലാത്ത സാഹചര്യത്തില്‍ തനിക്കും സുരക്ഷയൊന്നും വേണ്ടെന്ന നിലപാടിലാണ് ഇപ്പോഴത്തെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കുമ്മനം അടക്കം നാല് പേര്‍ക്ക് വൈ കാറ്റഗറി സുരക്ഷയാണ് കേന്ദ്രം അനുവദിച്ചിരുന്നത്.
തനിക്ക് വൈ കാറ്റഗറി സുരക്ഷ വേണ്ടെന്ന തീരുമാനം കുമ്മനം രാജശേഖരന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചുകഴിഞ്ഞു. കുമ്മനം രാജശേഖരനെ കൂടാതെ ദേശീയ നിർവ്വാഹക സമിതി അംഗം പികെ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എംടി രമേശ് എന്നിവര്‍ക്കും വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കുമ്മനം ഒഴികെയുള്ളവര്‍ സുരക്ഷയുടെ കാര്യത്തില്‍ എതിര്‍പ്പൊന്നും രേഖപ്പെടുത്തിയിട്ടില്ല.
കോഴിക്കോട് കനകമലയില്‍ ഐസിസ് അനുഭാവികള്‍ ഒത്തുകൂടിയപ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സിയെത്തി അവരെ പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിജെപി നേതാക്കള്‍ക്ക് വധഭീഷണിയുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് നാല് ബിജെപി നേതാക്കള്‍ക്ക് വൈ കാറ്റരഘി സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനം ആയത്. കമാന്‍ഡോകള്‍ ഉള്‍പ്പെടെയുള്ള 11 അംഗ സംഘമാണ് വൈ കാറ്റഗറി സുരക്ഷാസംഘത്തില്‍ ഉണ്ടാവുക.