മാപ്പ് ചോദിക്കുന്നു...!! മാപ്പർഹിക്കാത്ത ആ തെറ്റിന്...!! മാപ്പ് ചോദിച്ച് ചാക്കോച്ചൻ!
അപവാദം പ്രചരിപ്പിച്ചതിലൂടെ ഒരു തെറ്റും ചെയ്യാത്ത ആ പാവം മനുഷ്യന്റെ കുടുംബവും ജീവിതവും സ്വപ്നങ്ങളുമൊക്കെയാകാം തകർന്നതെന്നും ചാക്കോച്ചൻ പോസ്റ്റിൽ പറയുന്നു.
തിരുവനന്തപുരം: കൊച്ചി മെട്രോയിൽ മദ്യപിച്ച് കിടന്നുറങ്ങിയെന്ന പേരിൽ ശാരീരിക പരിമികളുള്ള അങ്കമാലി സ്വദേശി എൽദോയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെട്ട സംഭവത്തിൽ മാപ്പ് ചോദിച്ച് നടൻ കുഞ്ചാക്കോ ബോബൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് കുഞ്ചാക്കോ ബോബന്റെ മാപ്പ് ചോദിച്ചിരിക്കുന്നത്. എല്ലാവർക്കും വേണ്ടിയാണ് ചാക്കോച്ചൻ എൽദോയോട് മാപ്പ് ചോദിച്ചിരിക്കുന്നത്.
ഒരാളുടെ യഥാർഥ അവസ്ഥയോ ശാരീരിക മാനസിക അവസ്ഥയോ അറിയാതെ മുൻവിധികളോടെയും മുൻധാരണകളോടെയും അഭിപ്രായങ്ങൾ എന്ന പേരിൽ അനാവശ്യങ്ങൾ എഴുതി പ്രചരിപ്പിക്കുന്നവർക്കെതിരെയാണ് കുഞ്ചാക്കോ ബോബൻ രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തിൽ അനാവശ്യങ്ങൾ എഴുതി പ്രചരിപ്പിക്കുമ്പോൾ നാളെ നിങ്ങൾക്കും ഈ അവസ്ഥ വന്നുകൂടായ്കയില്ലെന്നും ചാക്കോച്ചൻ ഓർമപ്പെടുത്തുന്നു.
അപവാദം പ്രചരിപ്പിച്ചതിലൂടെ ഒരു തെറ്റും ചെയ്യാത്ത ആ പാവം മനുഷ്യന്റെ കുടുംബവും ജീവിതവും സ്വപ്നങ്ങളുമൊക്കെയാകാം തകർന്നതെന്നും ചാക്കോച്ചൻ പോസ്റ്റിൽ പറയുന്നു. ഇത്തരത്തിൽ അപവാദം പ്രചരിപ്പിച്ചതു കൊണ്ട് എന്തു നേടിയെനന്നും അദ്ദേഹം ചോദിക്കുന്നു.
എൽദോ ഇതൊന്നും കേൾക്കാതിരിക്കുകയും പ്രതികരിക്കാതിരിക്കുകയും ആണ് നല്ലതെന്നും ചാക്കോച്ചൻ പറയുന്നു. എന്നാൽ ഇത് നിങ്ങൾ അറിയുമെന്നും വിഷമിക്കുമെന്നും ഒപ്പം കുടുംബം വിഷമിക്കുമെന്നും അദ്ദേഹം പോസ്റ്റിൽ കുറിക്കുന്നു. താൻ ഉൾപ്പെടെയുള്ള സാമൂഹ്യ ബോധം ഉണ്ടെന്നഹങ്കരിക്കുന്ന മലയാളി സമൂഹം മുഴുവനും മാപ്പർഹിക്കാത്ത ഈ തെറ്റിന് മാപ്പ് ചോദിക്കുന്നതായി ചാക്കോച്ചൻ പറയുന്നു.
കൊച്ചി മെട്രോയിലെ പാമ്പ് എന്ന തലക്കെട്ടിലാണ് സംസാര ശേഷിയും കേൾവി ശേഷിയുമില്ലാത്ത എൽദോ മെട്രോയിൽ കിടന്നുറങ്ങുന്ന ചിത്രങ്ങൾ പ്രചരിച്ചത്. മദ്യപിച്ച് യാത്ര ചെയ്യുന്നു എന്ന തരത്തിലായിരുന്നു ചിത്രങ്ങൾ പ്രചരിച്ചത്. എന്നാൽ എറണാകുളം ജനറൽ ആശുപത്രിയിൽ അത്യാസന്ന നിലയിൽ കിടക്കുന്ന സഹോദരനെ കണ്ട് മടങ്ങുകയായിരുന്നു എൽദോയെന്നും മനോവിഷമം കൊണ്ടാകാം ട്രെയിനിൽ കിടന്ന് ഉറങ്ങിപ്പോയതെന്നുമാണ് ബന്ധുക്കൾ പറഞ്ഞു.