ചിന്നക്കനാലിലെ കയ്യേറ്റം ഒഴിപ്പിയ്ക്കുന്നു !! സഹകരിയ്ക്കാത്ത പോലീസുകാർക്ക് ശ്രീറാം പണി കൊടുക്കും
ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച ശേഷമാണ് ഒഴിപ്പിയ്‌ക്കേണ്ട സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കിയത്.
തൊടുപുഴ: മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്ക് എതിരെ ശക്തമായ നടപടി തുടരുകയാണ് ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍. ചിന്നക്കനാല്‍ മേഖലയില്‍ ആണ് തിങ്കളാഴ്ച ഒഴിപ്പിയ്ക്കല്‍ നടക്കുന്നത്. ശ്രീറാം ഏതാനും ദിവസങ്ങളായി അവധിയില്‍ ആയിരുന്നു. അതിന് ശേഷം തിരിച്ചെത്തി, ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച ശേഷമാണ് ഒഴിപ്പിയ്‌ക്കേണ്ട സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കിയത്.
മൂന്നാറിലെ ഒരു സ്വകാര്യ കമ്പനി കഴിഞ്ഞാല്‍ ഏറ്റവും വലിയ കയ്യേറ്റം നടത്തിയത് സിപിഎമ്മിന്റെ ഒരു പ്രാദേശിക നേതാവാണെന്ന് ഇടുക്കി ജില്ലാ മുന്‍ കളക്ടര്‍ അശോക് കുമാര്‍ സിംഗ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഉന്നത ഇടപെടലിനെ തുടര്‍ന്ന് തുടര്‍ നടപടികള്‍ ഒന്നും ഇല്ലാതെ പോയി.
ചിന്നക്കനാലിലെ കയ്യേറ്റങ്ങളെ കുറിച്ച് എല്ലാ രേഖകളും റവന്യൂ വകുപ്പിന്റെ കൈവശം ഉണ്ടായിട്ടും ഒഴിപ്പിയ്ക്കല്‍ നടപടികള്‍ ഒന്നും നടത്താതിരിയ്ക്കുകയായിരുന്നു. ഇവിടെ സെന്റിന് ലക്ഷങ്ങളാണ് വില.
ചിന്നക്കനാല്‍് വില്ലേജ് ഓഫീസിലെ തണ്ടപ്പേര്‍ രജിസ്റ്റര്‍ നശിപ്പിച്ചിരുന്നു. ഇതിന് പിന്നിലും ദുരൂഹത ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ദേവികുളം കയ്യേറ്റമൊഴിപ്പിയ്ക്കല്‍ നടപടികള്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായതായി ശ്രീറം വെങ്കിട്ടരാമന്‍ കളക്ടര്‍ ജി ആര്‍ ഗോകുലിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് റവന്യൂ മന്ത്രിയ്ക്ക് കൈമാറി.