ജാമ്യം കിട്ടിയില്ലെങ്കിലും ദിലീപ് ഇറങ്ങും; പോലീസ് തന്നെ ഇറക്കും, പിന്നെ തലസ്ഥാനത്തേക്ക്!!
ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡിസിനിമാസ് തിയേറ്റര്‍ സമുച്ചയം നില്‍ക്കുന്നത് കൈയേറ്റ ഭൂമിയില്‍ തന്നെയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിലാണ് നടന്‍ ദിലീപ് അറസ്റ്റിലായത്. തൊട്ടുപിന്നാലെ പല ആരോപണങ്ങളും നടനെതിരേ ഉയര്‍ന്നുവന്നു. അതില്‍ പ്രധാനമായിരുന്നു ചാലക്കുടിയിലെ ഡിസിനിമാസ് തിയേറ്റര്‍ സമുച്ചയ വിവാദം.
തിയേറ്റര്‍ സമുച്ചയം പണിതത് സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടാണെന്നാണ് പ്രധാന ആരോപണം. സംഭവത്തില്‍ കളക്ടര്‍ അന്വേഷണം നടത്തി സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതേ കേസ് ഇപ്പോള്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ് ദിലീപിന്. നടന് ജാമ്യം ലഭിച്ചാലും ഇല്ലെങ്കിലും ഭൂമി കേസുമായി ബന്ധപ്പെട്ട് ജയിലില്‍ നിന്ന് ഇറങ്ങേണ്ടി വരും. ലോകായുക്ത പ്രതികളോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
13 പേര്‍ക്ക് നോട്ടീസ്
ഡിസിനിമാസ് നില്‍ക്കുന്ന സ്ഥലം സ്വന്തമാക്കുന്നതിന് ഭൂമി തട്ടിപ്പ് നടത്തിയെന്ന പരാതിയാണ് ലോകായുക്ത പരിഗണിച്ചത്. ദിലീപ് ഉള്‍പ്പെടെ 13 പേര്‍ക്ക് ലോകായുക്ത നോട്ടീസ് അയച്ചിരിക്കുകയാണിപ്പോള്‍.
രേഖകളില്‍ കൃത്രിമം കാണിച്ചു
സര്‍ക്കാര്‍ ഭൂമിയിലും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഭൂമിയിലും രേഖകളില്‍ കൃത്രിമം കാണിച്ചു തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പൊതുപ്രവര്‍ത്തകനായ മുകുന്ദന്‍ എന്നയാളാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഈ മാസം 28ന്
ദിലീപിന് മാത്രമല്ല, ഈ ഭൂമി നേരത്തെ കൈവശം വച്ചിരിക്കുന്നവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. മൊത്തം 13 പേര്‍. ഈ മാസം 28നാണ് ഇവര്‍ തിരുവനന്തപുരത്ത് ലോകായുക്ത മുമ്പാകെ ഹാജരാകേണ്ടത്.
കൈയേറ്റ ഭൂമി തന്നെ
ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡിസിനിമാസ് തിയേറ്റര്‍ സമുച്ചയം നില്‍ക്കുന്നത് കൈയേറ്റ ഭൂമിയില്‍ തന്നെയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച ആരോപണം അന്വേഷിച്ച തൃശൂര്‍ ജില്ലാ കളക്ടര്‍ റവന്യൂ മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. പുറമ്പോക്ക് ഭൂമി കൈയേറിയാണ് തിയേറ്റര്‍ സമുച്ചയം നിര്‍മിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കൂടുതല്‍ തിരിച്ചടിയാകും
ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണമാണ് കളക്ടര്‍ ഡോ. എ കൗശിക് നടത്തിയത്. ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. ദിലീപിന് കൂടുതല്‍ തിരിച്ചടിയാകുന്ന റിപ്പോര്‍ട്ടാണ് കളക്ടറുടേത്.
1956 മുതലുള്ള ഭൂമി രേഖകള്‍
വിശദമായി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. 1956 മുതലുള്ള ഭൂമി രേഖകളാണ് കളക്ടര്‍ പരിശോധിച്ചത്. രാജ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ഭൂമി പിന്നീട് സര്‍ക്കാര്‍ ഭൂമിയായി നിജപ്പെടുത്തുകയായിരുന്നു.
മുമ്പ് നടന്നത്
മുന്‍ കളക്ടര്‍ എംഎസ് ജയയുടെ കാലത്താണ് പരാതി ആദ്യം ഉയര്‍ന്നതെന്നും കൗശിക് പറഞ്ഞു. ആരോപണം ഉയര്‍ന്ന ഭൂമിയുടെ ചില ഭാഗങ്ങള്‍ ദേശീയ പാതയ്ക്ക് വേണ്ടി വിട്ടുകൊടുത്തിരുന്നു. തുടര്‍ന്നും ചില പോക്കുവരവുകള്‍ നടന്നിട്ടുണ്ട്.
വീണ്ടും സര്‍വേ നടത്തും
ഡിസിനിമാസ് നില്‍ക്കുന്ന പ്രദേശ് വീണ്ടും സര്‍വേ നടത്താനും റവന്യൂ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചാണ് ജില്ലാ സര്‍വേ സൂപ്രണ്ടിനോട് ഭൂമി വീണ്ടും അളന്നു തിട്ടപ്പെടുത്താന്‍ കളക്ടര്‍ നിര്‍ദേശിച്ചത്. നേരത്തെ സര്‍വേ സൂപ്രണ്ട് കൈയേറ്റമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി
ഡി സിനിമാസ് നിര്‍മിക്കാന്‍ ദിലീപ് ചാലക്കുടിയിലെ ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് അന്വേഷിക്കാനായിരുന്നു തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് മന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയത്. വ്യാജ ആധാരങ്ങള്‍ മുഖേനയാണ് സ്ഥലം കൈയേറിയതെന്നാണ് ആരോപണം.
എട്ട് ആധാരങ്ങള്‍
സംസ്ഥാന രൂപീകരണത്തിന് മുമ്പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലമാണ് കൈയേറിയെന്ന് ആരോപിക്കപ്പെടുന്നത്. എട്ട് ആധാരങ്ങളുണ്ടാക്കി 2005ല്‍ ഈ സ്ഥലം ദിലീപ് കൈവശപ്പെടുത്തിയെന്നാണ് ആരോപണം.
മന്ത്രിയുടെ ഇടപെടല്‍
മുമ്പ് ഈ ആരോപണം ഉയര്‍ന്നപ്പോള്‍ നടപടിയെടുക്കാന്‍ തുടങ്ങിയ തൃശൂര്‍ ഭരണകൂടത്തെ ഒരു മന്ത്രി തടഞ്ഞതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഈ ഭൂമയിയില്‍ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കാണത്രെ. കൈയേറിയ ഭൂമിയില്‍ പുറമ്പോക്ക് ഉള്‍പ്പെടുന്നുണ്ടെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് ഉന്നതരുടെ സമ്മര്‍ദ്ദം മൂലം മുക്കിയെന്നാണ് ആരോപണം.
ഭൂമി ദിലീപ് നേരിട്ട് വാങ്ങിയതല്ല
ഈ ഭൂമി ദിലീപ് നേരിട്ട് വാങ്ങിയതല്ല. എട്ടുപേരില്‍ നിന്നാണ് നടന്‍ ഇതു വാങ്ങിയത്. സ്ഥലം വിഭജിച്ച് എട്ടുപേരുടെ പേരില്‍ ആധാരം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് സ്ഥലം മൊത്തമായി ദിലീപ് വാങ്ങിയത്.
ദിലീപിനെ കുറ്റപ്പെടുത്തിയിരുന്നില്ല
എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ദിലീപിനെ കുറ്റപ്പെടുത്തിയിരുന്നില്ല. നടന് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. സര്‍ക്കാര്‍ പുറമ്പോക്കല്ലെന്ന സത്യവാങ്മൂലവും കളക്ടര്‍ സമര്‍പ്പിച്ചു. ഇതില്‍ അന്ന് മന്ത്രി ഇടപെട്ടെന്നാണ് ആരോപണം.
വിജിലന്‍സ് അന്വേഷണം
ഡി സിനിമാസിന് പ്രവര്‍ത്തന അനുമതി ലഭിക്കുന്നതിന് കൈക്കൂലി നല്‍കിയെന്ന ആരോപണവും ദിലീപിന് കൂടുതല്‍ പ്രതിസന്ധിയാകും. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ചാലക്കുടി നഗരസഭാ യോഗം ശുപാര്‍ശ ചെയ്തു.
20 ലക്ഷം രൂപ കൈക്കൂലി
യുഡിഎഫ് ഭരണകാലത്താണ് ഡി സിനിമാസിന് അന്നത്തെ നഗരസഭാ സമിതി അനുമതി നല്‍കിയത്. 2014ലായിരുന്നു ഇത്. അനുമതി ലഭിക്കുന്നതിന് ദിലീപ് 20 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം.
കലാഭവന്‍ മണിയും ദിലീപും
ഡി സിനിമാസുമായി ബന്ധപ്പെട്ട് കലാഭവന്‍ മണിയും ദിലീപും തമ്മില്‍ ഉടക്കിയിരുന്നുവെന്ന് വിവരവും പുറത്തുവന്നിരുന്നു. മണിയുടെ മരണത്തിന് കുറച്ചുനാള്‍ മുമ്പായിരുന്നു ഇത്. സംഭവത്തെ കുറിച്ച് മണിയുടെ ദുരൂഹ മരണം അന്വേഷിക്കുന്ന സിബിഐക്ക് രഹസ്യവിവരം ലഭിച്ചുവെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തു.
ദിലീപിന് കടുത്ത അഭിപ്രായ വ്യത്യാസം
മരണത്തിന് കുറച്ചുനാള്‍ മുമ്പ് മണിയുമായി ദിലീപിന് കടുത്ത അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നാണ് സിബിഐക്ക് വിവരം ലഭിച്ചത്. ഇപ്പോള്‍ ദിലീപിന്റെ ഉടമസ്ഥതയിലാണ് ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്റര്‍. എന്നാല്‍ മണിയും ദിലീപും സംയുക്തമായാണ് ഈ സംരംഭം ആരംഭിക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മണിക്കും നിക്ഷേപമുണ്ടായിരുന്നു
തിയറ്റര്‍ സമുച്ചയത്തില്‍ മണിക്കും നിക്ഷേപമുണ്ടായിരുന്നുവത്രെ. എന്നാല്‍ തിയറ്റര്‍ ഉദ്ഘാടനത്തിന് ശേഷമാണ് ഉടമസ്ഥത സംബന്ധിച്ച് ദിലീപിനും മണിക്കുമിടയില്‍ അഭിപ്രായ ഭിന്നതയുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആദ്യം കൊല്ലം കൊട്ടാരക്കരയില്‍ തിയറ്റര്‍ സമുച്ചയം ആരംഭിക്കാനായിരുന്നു ദിലീപിന്റെ ലക്ഷ്യമത്രെ. എന്നാല്‍ മണിയുടെ നിര്‍ബന്ധപ്രകാരമാണ് ഇതു ചാലക്കുടിയിലേക്ക് മാറ്റിയത്.