മലബാര്‍ എക്‌സ്പ്രസിലെ അപകടത്തില്‍പ്പെട്ട കോച്ചിലുണ്ടായിരുന്ന യാത്രക്കാരന്‍റെ അനുഭവങ്ങള്‍
തൃശ്ശൂര്‍: അപകടത്തില്‍പ്പെട്ട മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസിലെ യാത്രക്കാരന്‍ തന്റെ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
മലബാര്‍ എക്‌സ്പ്രസ് പാളം തെറ്റി, അപകടം പുലര്‍ച്ചെ 2.16ന്
' ഭയാനകമായ ഒരനുഭവമാണ് രാത്രിയിലുണ്ടായത്. അപകടങ്ങള്‍ കൂടാതെ ജീവന്‍ തിരിച്ച് കിട്ടിയത് ഭാഗ്യമായി വിചാരിക്കുന്നു. പുലര്‍ച്ചെ 2.30 ന് അങ്കമാലിയ്ക്ക് സമീപത്ത് വെച്ചാണ് മലബാര്‍ എക്‌സ്പ്രസ് പാളം തെറ്റിയത്. ഇപ്പോള്‍ കാലിക്കറ്റിലേക്കുളള ബസ് യാത്രയിലാണ്. ഞാനുള്‍പ്പെടയുള്ളവരുണ്ടായിരുന്ന 12 കംപാര്‍ട്ട്‌മെന്റുകള്‍ പാളം തെറ്റി.' എന്നായിരുന്നു യാത്രക്കാരനായ പ്രശസ്ത ഹോമിയോ ഡോക്ടർ ശ്രീവത്സ് മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഒഴിവായത് വന്‍ ദുരന്തമായിരുന്നു. അപകടത്തില്‍ ആര്‍ക്കും സാരമായ പരിക്കുകള്‍ ഇല്ല. നിസാര പരിക്കേറ്റ യാത്രക്കാരെ അടുത്തുള്ള പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് പരിശോധന നടത്തിയതിന് ശേഷം വിട്ടയച്ചു. മറ്റു യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചിട്ടുണ്ട്.
ട്രെയിനിന് വേഗത കുറവായതിനാലാണ് വലിയ അപകടം ഒഴിവായത്. ആദ്യത്തെ അഞ്ച് ബോഗികള്‍ കടന്ന് പോയതിന് ശേഷമാണ് അപകടം സംഭവിച്ചത്. ട്രെയിനിലെ 12 ബോഗികളാണ് പാളം തെറ്റിയത്. അപകടത്തെ തുടര്‍ന്ന് റെയില്‍വേ ഹെല്‍പ്പ് ലൈന്‍ തുറന്നിട്ടുണ്ട്. തിരുവനന്തപുരം- 0471-2320012, തൃശൂര്‍- 0471-2429241.