പാര്‍ട്ടി വിട്ടതിന്റെ ശിക്ഷ, സാധനം വില്‍ക്കില്ല, കൃഷി നശിപ്പിയ്ക്കും, വിലക്ക് !!! 2 വർഷത്തിന് ശേഷം..
സിപിഎം പ്രവര്‍ത്തകനായിരുന്ന കൃഷ്ണന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
പാലക്കാട്: സിപിഎം വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതിന്റെ പേരില്‍ ഊരുവിലക്ക് നേരിട്ട വൃദ്ധന് ആശ്വാസം. രണ്ടര വര്‍ഷത്തിന് ശേഷം കൃഷ്ണന്‍ നാട്ടിലെ ഒരു കല്യാണം കൂടി. ഇത്രയും കാലം നാട്ടില്‍ ഉണ്ടായിരുന്നെങ്കിലും ആരും കല്യാണം വിളിയ്ക്കാറോ, പൊതുചടങ്ങുകളില്‍ പങ്കെടുപ്പിയ്ക്കാറോ ഉണ്ടായിരുന്നില്ല. കാരണം അവര്‍ക്കും പാര്‍ട്ടി ഉപരോധം വന്നാലോ എന്ന് പേടിച്ച്.
വീട്ടിലെ എന്തെങ്കിലും സാധനം തീര്‍ന്നാല്‍ വാങ്ങാന്‍ കുഴല്‍നമന്ദം വരെ പോകണം. അടുത്തുള്ള കടകളില്‍ ഉള്ളവരൊന്നും കൃഷ്ണനും കുടുംബത്തിനും സാധനങ്ങള്‍ വില്‍ക്കില്ല.
പാടത്തിന് ഭൂമിയെടുത്ത് പണം കടം വാങ്ങി കൃഷി ഇറക്കിയെങ്കില്‍ നാട്ടുകാര്‍ അത് നശിപ്പിച്ചു. ഞാറ് പുഴയില്‍ ഒഴുക്കി. വീട്ടിലെ വാഴയും മരങ്ങളും വെട്ടി നശിപ്പിച്ചു. വീടിന് നേരേയും ഇടയ്ക്ക് കല്ലേറ് ഉണ്ടാകും.
വിദ്യാര്‍ത്ഥികളായ മക്കല്‍ അജയനും വിജയനും ബുദ്ധിമുട്ടുകള്‍ ഉണ്ടായി. ഒപ്പം കളിച്ച് നടന്നവര്‍ പോലും അവരോട് മിണ്ടാതെ ആയി. റോഡില്‍ വെച്ച് അടിയ്ക്കുന്ന സംഭവം വരെ ഉണ്ടായി.
കഴിഞ്ഞ ദിവസം ബന്ധുവിന്റെ വീട്ടില്‍ നടന്ന വിവാഹത്തിന് കൃഷ്ണന് ക്ഷണം ഉണ്ടായിരുന്നു. അല്‍പ്പം സമയത്തിനകം ക്ഷണിച്ചവര്‍ തന്നെ വീട്ടില്‍ എത്തി വിവാഹത്തിന് എത്തരുതെന്ന് അഭ്യര്‍ത്ഥിച്ചു.
സിപിഎം പ്രവര്‍ത്തകനായിരുന്ന കൃഷ്ണന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പ്രശ്‌നം പരിഹരിയ്ക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടപെട്ടു. കല്യാണത്തിന് എത്തിയ സിപിഎം എംഎല്‍എ കെ ഡി പ്രസേനന്‍ കൃഷ്ണനോട് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കി.
പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഒരു വിലക്കും ഉണ്ടാവില്ലെന്ന് സിപിഎം നേതാക്കള്‍ ഉറപ്പു നല്‍കി. സ്വന്തം നാട്ടില്‍ സ്വാതന്ത്ര്യത്തോടെ താമസിയ്ക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് കൃഷ്ണന്‍ ഇപ്പോള്‍