'തൊരപ്പനും തങ്കുവും കൊള്ളാം', ബാഗ് തട്ടിയെടുത്തു, തിരികെ നൽകാനുള്ള അതിബുദ്ധി പാരയായി !!
ബാഗ് പരിശോധിച്ചപ്പോഴാണ് പണവും സ്വര്‍ണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്
പത്തനംതിട്ട: അധ്യാപികയുടെ ബാഗ് മോഷ്ടിച്ച ശേഷം തിരികെ നല്‍കി സത്യസന്ധരാവാന്‍ ശ്രമിച്ച യുവാക്കള്‍ക്ക് പണി കിട്ടി. ഇവര്‍ തന്നെയാണ് ബാഗ് മോഷ്ടിച്ചതെന്ന് കണ്ടെത്തിയതോടെ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാവിലെ 11 മണിയോടെ തൈക്കാവ് റോഡിലാണ് സംഭവം. ടൗണിലേക്ക് സ്‌കൂട്ടറില്‍ വരുകയായിരുന്ന അധ്യാപികയുടെ ബാഗ് എതിരെ വന്ന ബൈക്കില്‍ രണ്ട് യുവാക്കള്‍ തട്ടിയെടുക്കുകയായിരുന്നു.
ഒരു കടയില്‍ സാധനം വാങ്ങാന്‍ നിര്‍ത്തയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം അധ്യാപിക അറിഞ്ഞത്. ബാഗില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. സഹപ്രവര്‍ത്തകന്റെ ഫോണില്‍ നിന്ന് സ്വന്തം ഫോണിലേക്ക് വിളിച്ചപ്പോള്‍ എടുക്കുന്നുണ്ടായിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്തു.
ഒരു പവന്റെ സ്വര്‍ണാഭരണവും 4900 രൂപയും ബാഗില്‍ ഉണ്ടായിരുന്നു. അധ്യാപിക ഉടന്‍ തന്ന പോലീസില്‍ പരാതിപ്പെട്ടു.
ഈ സമയത്താണ് സഹപ്രവര്‍ത്തകന്റെ ഫോണിലേക്ക് അധ്യാപികയുടെ നമ്പറില്‍ നിന്ന് ഫോണ്‍ വരുന്നത്. ബാഗ് വഴിയില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്നും അത് തിരിച്ചേല്‍പ്പിക്കാം എന്ന് പറഞ്ഞുമായിരുന്ന ഫോണ്‍.
അല്‍പ്പ സമയത്തിനകം ബാഗുമായി രണ്ട് യുവാക്കള്‍ എത്തി. ബാഗ് തിരികെ നല്‍കിയതിന് അധ്യാപിക ഇവര്‍ക്ക് നന്ദിയും പറഞ്ഞു.
ബാഗ് പരിശോധിച്ചപ്പോഴാണ് പണവും സ്വര്‍ണവും നഷ്ടപ്പെട്ട വിവരം അറിയുന്നത് പോലീസ് ഉടന്‍ തന്നെ അധ്യാപിക മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചു. അതില്‍ നിന്ന് ബാഗുമായി വന്ന തൈക്കവില്‍ ഷമീര്‍ (18) മുഹമ്മദ് റഫീക്ക് എന്നിവരാണ് ബാഗ് തട്ടിയെടുത്തിരുന്നതെന്നും വ്യക്തമായി.
യുാവക്കളെ പിന്തുടര്‍ന്ന പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. ഇവരുടെ പേരില്‍ സമാനമായ വേറേയും കേസുകള്‍ ഉണ്ട്. ബാഗ് തിരികെ നൽകിയാൽ പിന്നീട് കേസ് ഉണ്ടാവില്ലെന്നാണ് യുവാക്കൾ കരുതിയിരുന്നത്.