ഏത് വലിയവനായാലും കുടുങ്ങും; പറയുന്നത് മന്ത്രി, ദിലീപിനെതിരെ വീണ്ടും കേസ്?
തിരുവനന്തപുരം: ദിലീപ് ഭൂമി കൈയ്യേറിയിട്ടുണ്ടെങ്കിൽ തിരിച്ച് പിടിക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനിൽകുമാർ. മിച്ച ഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെടുത്തിയ ഭൂമിയിലാണ് തിയ്യേറ്റര്‍ പണിതതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഈ ഭൂമി തിരിച്ച് പിടിക്കുന്നതിനായി റവന്യു മന്ത്രി നിര്‍ദേശം നല്‍കിയിട്ടുള്ളതായും വിഎസ് സുനില്‍കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഭൂമി കയ്യേറിയത് ഏത് വലിയവനാണെങ്കിലും സര്‍ക്കാര്‍ അത് തിരിച്ച് പിടിക്കും. എന്നായിരുന്നു സുനിൽകുമാർ പ്രതികരിച്ചത്. നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുളള ചാലക്കുടിയിലെ മള്‍ട്ടിപ്ലെക്സ് തിയ്യേറ്റര്‍ ഡി സിനിമാസ് സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന പരാതിയില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ വീഴ്ചവരുത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരാതിക്കാര്‍ ജില്ലാ കളക്ടറെ ആറു തവണ കണ്ടിട്ടും ഫലമുണ്ടായില്ല.
റിപ്പോർട്ടിൽ തുടർ നടപടിയില്ല
അന്വേഷണം നടത്തണമെന്ന ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കിലും രണ്ടും വര്‍ഷമായി റിപ്പോര്‍ട്ടില്‍ തുടര്‍നടപടിയുണ്ടായില്ലെന്നും പുറത്ത് വന്ന രേഖകളില്‍ നിന്നും വ്യക്തമായിരുന്നു.
കൊച്ചി രാജകുടുംബത്തിന്റെ ഭൂമി
കൊച്ചി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്ന ഭൂമി ഊട്ടുപുരപറമ്പ് എന്ന പേരില്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെട്ടതാണെന്നും പരാതിക്കാരനായ അഭിഭാഷകന്‍ കെസി സന്തോഷ് ആരോപിച്ചിരുന്നു.
റവന്യൂ വകുപ്പിന്റെ അന്വേഷണം
റവന്യൂ കമ്മീഷണന്റെ അന്വേഷണത്തില്‍ തുടര്‍നടപടികളുണ്ടായില്ല. നടിയെ ആക്രമിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ, സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ആരോപണത്തില്‍ ദിലീപിനെതിരെ റവന്യൂ വകുപ്പിന്റെ അന്വേഷത്തിനുത്തരവിട്ടിരിക്കുകയാണ്.
എട്ട് അധാരങ്ങളുമായി ദിലീപ് കൈയ്യടക്കി
1964ലെ ഉത്തരവ് പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായ ഈ ഭൂമി രാജകുടുംബാംഗങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ . ചാലക്കുടി ശ്രീധരമഠം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മ്മിക്കാന്‍ കൈമാറിയ സ്ഥലം 2005 ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപെടുത്തുകയായിരുന്നു.
ചാലക്കുടി തോടും ഈ ഭൂമിയിൽ
ഈ ഭൂമിയില്‍ 35 സെന്റ് ചാലക്കുടി തോട് പുറമ്പോക്ക് ഉള്‍പ്പെട്ടതായും ആക്ഷേപമുണ്ട്.
വാങ്ങിയതിന് രേഖകളുണ്ട്
ബിജു ഫിലിംപ്, അഗസ്റ്റിന്‍ എന്നിവരില്‍ നിന്നുമായി ഈ ഭൂമി ദിലീപ് 2006ല്‍ വാങ്ങിയതിന് രേഖകളുണ്ട്.
പുറംപോക്കല്ലെന്ന് കലക്ടറുടെ വിശദീകരണം
നേരത്തെ തിയറ്റര്‍ നിര്‍മ്മാണവേളയില്‍ പരാതി ഉയര്‍ന്നപ്പോള്‍ ദിലീപ് ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളുടമായ ജില്ലാകലക്ടറെ സമീപിച്ചിരുന്നു. അന്ന് കലക്ടര്‍ ദിലീപിന്റേത് പുറംപോക്ക് ഭൂമിയല്ലെന്ന് വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.