എംഎം മണി വ്യാജന്‍, യഥാര്‍ഥ പേര് മറ്റൊന്ന്? രേഖകളില്‍ തിരിമറി; രഹസ്യങ്ങള്‍ പുറത്തുവരുന്നു!!
ആര്‍എസ്പി (ബി) ജനറല്‍ സെക്രട്ടറി എവി താമരാക്ഷനാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
കൊല്ലം/തിരുവനന്തപുരം: വൈദ്യുതി മന്ത്രി എംഎം മണി സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് വിവാദത്തില്‍പ്പെട്ടിരിക്കെ അദ്ദേഹത്തിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നു. എംഎം മണി എന്നത് അദ്ദേഹത്തിന്റെ യഥാര്‍ഥ പേരാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. വരും ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുള്ള വിഷയമാണിത്.
ആര്‍എസ്പി (ബി) ജനറല്‍ സെക്രട്ടറി എവി താമരാക്ഷനാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മന്ത്രി മണി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരിക്കുന്ന രേഖകളും സ്‌കൂള്‍ രേഖകളുമെല്ലാം സൂചിപ്പിച്ചാണ് താമരാക്ഷന്റെ ആക്രമണം.
മന്ത്രി എംഎം മണി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരിക്കുന്ന രേഖകളില്‍ പറയുന്നത് കിടങ്ങൂര്‍ സെന്റ് മേരീസ് എച്ച്എസ്എസില്‍ അഞ്ചാംക്ലാസില്‍ പഠിച്ചുവെന്നാണ്. ഇത് തെറ്റാണെന്ന് താമരാക്ഷന്‍ പറയുന്നു.
മുണ്ടക്കല്‍ മാധവന്റെ മകന്‍ എംഎം ശിവരാമന്‍ എന്നൊരാള്‍ കിടങ്ങൂര്‍ വായനശാലാ സ്‌കൂളില്‍ നാലാം ക്ലാസ് വരെ പഠിച്ചതിന് രേഖയുണ്ട്. ഈ സ്‌കൂളിന്റെ ഇന്നത്തെ പേര് ഭാരതീയം വിദ്യാമന്ദിരം സ്‌കൂള്‍ എന്നാണ്.
എംഎം മണിയും എംഎം ശിവരാമനും ഒരാളാണോ? അങ്ങനെയാണെങ്കില്‍ പേര് ഔദ്യോഗികമായി മാറ്റിയതിന് രേഖയുണ്ടോ? രേഖയുണ്ടെങ്കില്‍ പുറത്തുവിടണമെന്നുമാണ് താമരാക്ഷന്‍ പറയുന്നത്.
മന്ത്രി മൂന്നാര്‍ സമരത്തില്‍ പങ്കെടുത്ത സ്ത്രീകളെ അശ്ലീല പരാമര്‍ശത്തിലൂടെ അവഹേളിച്ചതിന് പിന്നാലെ മണിയുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. അദ്ദേഹത്തിന്റെ സഹോദരന്‍ ലംബോധരന്റെയും കുടുംബങ്ങളുടെയും സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
കോടികളുടെ ആസ്തിയുള്ള കമ്പനിയില്‍ പങ്കാളിത്തമുള്ള കുടുംബമാണ് ലംബോധരന്റേത്. പുലരി പ്ലാന്റേഷന്‍സ് എന്ന കമ്പനിയിലാണ് ലംബോധരന്റെ കുടുംബത്തിന് 15 കോടി രൂപയുടെ നിക്ഷേപമുള്ളത്. ലംബോധരന്റെ ഭാര്യ സരോജിനി ലംബോധരനാണ് കമ്പനി ഡയറക്ടര്‍. 2002ലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ലംബോധരന്റെ മകന്‍ ലജീഷ് പുലരി പ്ലാന്റേഷന്‍സിന്റെ എംഡിയാണ്. സരോജിനിക്കും ലജീഷിനുമായി 15 കോടിയുടെ നിക്ഷേപം ഈ കമ്പനിയിലുണ്ടെന്ന് ഇവര്‍ ഏല ലേലത്തിനായി സ്പൈസസ് ബോര്‍ഡില്‍ നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കുന്നു.
സരോജിനിക്കും ലജീഷിനും പുറമെ പ്രവീഷ് കുഴിപ്പള്ളി, ജയഷീര്‍, ജെന്നി വര്‍ഗീസ് എന്നിവര്‍ അഡീഷണല്‍ ഡയറക്ടര്‍മാരായ കമ്പനിയാണ് പുലരി പ്ലാന്റേഷന്‍സ്. മേല്‍വിലാസം വ്യക്തമാക്കാത്ത ഡയറക്ടര്‍മാരും കമ്പനിക്കുണ്ടെന്നാണ് വിവരം. 15814 എന്ന രജിസ്ട്രേഷന്‍ നമ്പറിലുള്ള കമ്പനി ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രേഖകള്‍ പറയുന്നു. കമ്പനിക്ക് മൂന്ന് കോടി രൂപ വിലമതിക്കുന്ന ഭൂമിയുണ്ടെന്ന് സ്പൈസസ് ബോര്‍ഡില്‍ നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കുന്നുണ്ട്.
2002 ഡിസംബര്‍ 12നാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 25 ലക്ഷം ഓഹരി മൂലധനത്തോടെയായിരുന്നു തുടക്കം. കമ്പനികാര്യ മന്ത്രാലയത്തിന്റെ രേഖകള്‍ പ്രകാരം പുലരി പ്ലാന്റേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നത് 2015 സപ്തംബര്‍ 30നാണ്. കണക്കുകള്‍ സമര്‍പ്പിച്ചതാവട്ടെ, അതേ വര്‍ഷം മാര്‍ച്ച് 31നും.
സിപിഎം രാജാക്കാട് മുന്‍ ഏരിയാ സെക്രട്ടറിയാണ് ലംബോധരന്‍. ഭൂമി കൈയേറിയതിന് ഇദ്ദേഹത്തിനും മകനുമെതിരേ കേസുകള്‍ നിലവിലുണ്ട്. എംഎം മണിയുടെ രാഷ്ട്രീയ സ്വാധീനം ഇവര്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് ഉയരുന്ന ആക്ഷേപം. കൈയേറ്റം ഒഴിപ്പിക്കലിനെതിരേ മണി സംസാരിക്കുന്നത് ബന്ധുക്കളെ സംരക്ഷിക്കാനാണെന്നും ആരോപണമുണ്ട്.
വായ്പയിലൂടെയാണ് നിക്ഷേപത്തിന് പണം കണ്ടെത്തിയതെന്ന് ലംബോധരന്‍ പറഞ്ഞു. ഏല ലേലത്തിന് ലൈസന്‍സ് കിട്ടാത്തതിനാല്‍ കമ്പനി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. എംഎം മണി സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയത് വിവാദമായിരിക്കെയാണ് അദ്ദേഹത്തിന്റെ കുടുംബങ്ങളുടെ വിവരങ്ങള്‍ പുറത്തുവരുന്നത്.