വിദ്യാർത്ഥികൾ സൂക്ഷിക്കണം; 'അവർ' പിറകെ തന്നെയുണ്ട്, നൽകുന്നത് മോഹന വാഗ്ദാനങ്ങൾ! മണിചെയിൻ വീണ്ടും...
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും നെറ്റ് വർക്ക് മാർക്കറ്റിങ് കമ്പനികൾ സജീവമായി. കമ്പനികൾ കോടികളാണ് പിരിച്ചെടുക്കുന്നതെന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരം: ജനങ്ങളുടെ കാശ് തട്ടിച്ചും നിരവധി കേസുകൾ കൊണ്ടും കുപ്രശസ്തിയാർജിച്ച ബിസിനസ് സംരംഭമാണ് നെറ്റ് വർക്ക് മാർക്കറ്റിങ്. ഒരുകാലത്ത് ഇത്തരം ബിസിനസുകൾ കേരളത്തിൽ സജീവമായിരുിന്നു. എന്നാൽ ഇതിന്റെ പിന്നാമ്പുറങ്ങളിലേക്ക് അന്വേഷണം നീങ്ങിയതോടെ എല്ലാം പൂട്ടി പോകുകയും സക്കാർ സീലുവെക്കുകയും നിരവധി പേർ അറസ്റ്റിലാകുകയും ചെയ്തിരുന്നു.
എന്നാൽ ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും നെറ്റ് വർക്ക് മാർക്കറ്റിങ് കമ്പനികൾ സജീവമായി. കോഴിക്കോട് മാങ്കാവിലെ ഒരു ഇരുനില കെട്ടിടത്തിൽ ഇത്തരത്തിൽ ഒരു കമ്പനി പ്രവർത്തിക്കുന്നുണ്ടെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. കമ്പനികൾ കോടികളാണ് പിരിച്ചെടുക്കുന്നതെന്നാണ് റിപ്പോർട്ട്. ഈ തട്ടിപ്പിന് കമ്പനി ബലിയാടാക്കുന്നത് വിദ്യാർത്ഥികളെയാണ്.
മോഹന വാഗ്ദാനങ്ങൾ
കോളേജ് വിദ്യാർഥികളെ കണ്ണികളാക്കി മലേഷ്യ കേന്ദ്രീകരിച്ചുള്ള കമ്പനിയാണ് മോഹന വാഗ്ദാനങ്ങൾ നൽകി കോടികൾ പിരിച്ചെടുക്കുന്നത്.
ഇരകളെ വീഴ്ത്താൻ പുതിയ തന്ത്രം
കർശന നടപടിയെടുത്തതോടെ പിൻവാങ്ങിയ കമ്പനികളാണ് പുതിയ തന്ത്രങ്ങളുമായി ഇരകളെ വീഴ്ത്താൻ സജീവമായിരിക്കുന്നത്.
വീഴുന്നത് അതിമോഹക്കാർ
തടിയനങ്ങാതെ പണക്കാരാവാനുള്ള അതിമോഹവുമായി നടക്കുന്നരാണ് ഇത്തരം കെണികളിൽ വീഴുന്നത്.
സർക്കാർ സംവിധാനം നോക്കു കുത്തി
കമ്പനി തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും നടപടിയെടുക്കേണ്ട സർക്കാർ സംവിധാനം മിണ്ടാപൂച്ച നയമാണ് സ്വീകരിക്കുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്.
മാങ്കാവിലെ ഇരുനില കെട്ടിടം
എഴുപതിനായിരം രൂപ മുടക്കിയാൽ ഒരാഴ്ച്ചക്കുള്ളിൽ പന്ത്രണ്ടായിരത്തി അഞ്ഞൂറ് രൂപ ലഭിക്കുന്ന ബിസിനസ്, മാങ്കാവിലെ ഇരുനില കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
പ്രലോഭനങ്ങൾ ഇങ്ങനെ...
എഴുപതിനായിരം രൂപ നൽകുന്നവർക്ക് തുല്യവിലക്കുള്ള വാച്ചുകളോ ടൂർ പാക്കേജുകളെ നൽകുമെന്നാണ് വാഗ്ദാനം. ഒപ്പം രണ്ട് പേരെ ചേർക്കുകയും വേണം.
പരിശീലനവും ലഭിക്കും
രണ്ടുപേരെ വീതം കണ്ണിയാക്കിയാൽ ആദ്യത്തെയാൾക്ക് പന്ത്രണ്ടായിരത്തി അഞ്ഞൂറ് രൂപ ലഭിക്കും. ആളെ ചേർക്കാനുള്ള പരിശീലനങ്ങളും മറ്റും കമ്പനി നൽകുന്നുണ്ടെന്നാണ് വിവരം.