ഒന്നു ശ്രദ്ധിക്കൂ....ആധാർ നമ്പർ ചോദിച്ച് മൊബൈൽ കമ്പനി നിങ്ങളെ വിളിക്കും!! ഇതൊരു ട്രാപ്പാണ്!!
അയൽ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിലും കേരളത്തിൽ സാമ്പത്തിക തട്ടിപ്പ് റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ മൊബൈൽ കമ്പനിയുടെ പേരിൽ വിളി വന്നതായി നിരവധി പരാതി ലഭിച്ചു.
തിരുവനന്തപുരം: ആധാർ നമ്പർ ഫോൺ നമ്പറുമായി സംയോജിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി പോലീസ്. മൊബൈൽ കമ്പനിയുടെ പേരിൽ വിളിച്ച് ആധാർ നമ്പറും അതുവഴി അക്കൗണ്ട് നമ്പറും കൈക്കലാക്കിയാണ് തട്ടിപ്പ് നടക്കുന്നത്. ഇതു സംബന്ധിച്ച് കേരള പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ നിരവധി പരാതി പോലീസിന് ലഭിച്ചു കഴിഞ്ഞു.
അയൽ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിലും കേരളത്തിൽ സാമ്പത്തിക തട്ടിപ്പ് റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ മൊബൈൽ കമ്പനിയുടെ പേരിൽ വിളി വന്നതായി നിരവധി പരാതി ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.
ഐഡിയ, എയ്ർടെൽ, വോഡഫോൺ എന്നിങ്ങനെ മൊബൈൽ കമ്പനിയുടെ പേരിലാണ് ഫോൺ വരുന്നത്. ആധാർ ഫോൺ നമ്പറുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിളിക്കുന്നതെന്ന് പറയും. അതിനു ശേഷം ഒന്ന് അമർത്താൻ ആവശ്യപ്പെടും. പിന്നീട് നിങ്ങളുടെ ആധാർ നമ്പർ ടൈപ്പ് ചെയ്യാനും പറയും. അതു കഴിഞ്ഞാൽ വേറെയും നമ്പറുകൾ അമർത്താൻ ആവശ്യപ്പെടും.
ഇതിനു ശേഷം വരുന്ന വൺ ടൈം പാസ് വേർഡ്(ഒടിപി) നൽകാൻ പറയും. കൊടുത്തു കഴിയുന്നതോടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നു. ഇങ്ങനെയാണ് തട്ടിപ്പ് നടക്കുന്നത്. അതിനാൽ ബാങ്കിൽ നിന്നെന്നോ മൊബൈൽ കമ്പനിയിൽ നിന്നെന്നോ പറഞ്ഞ് ആരെങ്കിലും ആധാർ ആവശ്യപ്പെട്ടാൽ എത്തിക്കാം എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറണമെന്നും തട്ടിൽപ്പെടാതിരിക്കണമെന്നും കേരള പോലീസ് നിർദേശം നൽകുന്നു.