ഇടുക്കിയിൽ വീണ്ടും കള്ളനോട്ട് വേട്ട!! പിടിച്ചത് 38 ലക്ഷം !! ദമ്പതികൾ മാത്രമല്ല വിമുക്ത ഭടനും കണ്ണി!
മെയ് എട്ടിന് 500 രൂപയുടെ 77 കളളനോട്ടുമായി നെടുങ്കണ്ടം തുണ്ടിയിൽ വീട്ടിൽ ജോജോ ജോസഫും ഭാര്യ അനുപമയും വണ്ടിപ്പെരിയാറിൽ നിന്ന് അറസ്റ്റിലായിരുന്നു.
തൊടുപുഴ: വണ്ടിപ്പെരിയാറിൽ ദമ്പതിമാരിൽ നിന്ന് 500 രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്ത സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ 37,93, 500 രൂപയുടെ കള്ളനോട്ട് കൂടി പോലീസ് പിടിച്ചെടുത്തു. നോട്ട് നിർമ്മിച്ചവരും ഏജന്റുമാരും ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ വിമുക്ത ഭടനും ഉൾപ്പെട്ടിട്ടുണ്ട്.
മെയ് എട്ടിന് 500 രൂപയുടെ 77 കളളനോട്ടുമായി നെടുങ്കണ്ടം തുണ്ടിയിൽ വീട്ടിൽ ജോജോ ജോസഫും ഭാര്യ അനുപമയും വണ്ടിപ്പെരിയാറിൽ നിന്ന് അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെ നടതതിയ അന്വേഷണത്തിൽ ഇവരുടെ ഫ്ലാറ്റിൽ നിന്ന് 4.07 ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തു. മെയ് 21ന് ഇവരുടെ കൂട്ടു പ്രതികളായ അയ്യരുദാസ്, ഷൺമുഖ സുന്ദരം എന്നിവരും അറസ്റ്റിലായി. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് തമിഴ് നാട് സ്വദേശി രാജു ഭായ് എന്ന അൻപ് ശല്യം, ഇടുക്കി സ്വദേശി രമേശ് എന്ന സുനിൽ കുമാർ, ഉടുമ്പുഞ്ചോല സ്വദേശി രവീന്ദ്രൻ ചാവക്കാട് സ്വദേശി ഷിഹാബുദീൻ, കരുനാഗപ്പള്ളി സ്വദേശി കൃഷ്ണകുമാർ എന്നിവർ അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഒമ്പതുപേരാണ് അറസ്റ്റിലായത്.
അറസ്റ്റിലായ രാജു ഭായ് ഇടനിലക്കാരനും മറ്റുള്ളവര്‍ നോട്ട് നിർമ്മിക്കുന്നവരുമാണ്. രാജു ഭായിയാണ് കള്ള നോട്ട് എത്തിച്ചു നൽകിയതെന്ന് ആദ്യം അറസ്റ്റിലായവർ പോലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തേനി ബസ് സ്റ്റാൻഡിന് സമീപത്തു നിന്ന് ഞായറാഴ്ച രാത്രി രാജു ഭായിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് 47,500 രൂപയുടെ കള്ള നോട്ടും പിടിച്ചെടുത്തു. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബാക്കിയുള്ളവരെയും അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരിൽ പലരും നിരവധി കള്ളനോട്ട് കേസിലെ പ്രതികളാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കള്ളനോട്ട് സംഘത്തിൽ കണ്ണികളായവരെ കണ്ടെത്താനാകുമെന്നാണ് പോലീസ് പറയുന്നത്.