ഡിവൈഎഫ്‌ഐക്കാരൻറെ കൊല: ഒരാള്‍ പിടിയില്‍
കാസര്‍കോട്: കുമ്പളയില്‍ ഡിവൈഎഫ്‌ഐ/സിപിഎം പ്രവര്‍ത്തകനായ പി മുരളിയെ കുത്തിക്കൊന്ന സംഭവത്തില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ച നാല് പേരെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണം കര്‍ണാകടത്തിലേക്ക് കൂടി വ്യാപിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
കുതിരപ്പാട് സ്വദേശി മിഥുന്‍ ആണ് ഇപ്പോള്‍ പിടിയിലായിട്ടുള്ളത്. അക്രമികള്‍ വന്ന ബൈക്കുകളില്‍ ഒന്ന് ഓടിച്ചിരുന്നത് മിഥുന്‍ ആണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ബിജെപി പ്രവര്‍ത്തകനാണ് മിഥുന്‍ എന്നാണ് റിപ്പോര്‍ട്ട്.
ഓട്ടോ ഡ്രൈവറായ അനന്തപുരം ശരത്, കുതിരപ്പാടി ദിനേശന്‍ എന്ന ദിനു, ഭരത് രാജ് എന്ന ഭരത് എന്നിവരാണ് കൊലപാതകം നടത്തിയതെന്നാണ് പുറത്ത് വരുന്നത്. ഇവരെല്ലാം ബിജെപി/ആര്‍എസ്എസ് പശ്ചാത്തലം ഉള്ളവരാണെന്നും പറയപ്പെടുന്നു.
ഒക്ടോബര്‍ 27 ന് വൈകീട്ട് നാലരയോടെയാണ് മുരളിയെ ഒരു സംഘം ബൈക്ക് തടഞ്ഞ് നിര്‍ത്തി കുത്തി കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷവും മുരളിക്ക് നേരം വധശ്രമം ഉണ്ടായിരുന്നു.
മുരളിയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തില്‍ പോലീസ് അലംഭാവം കാണിക്കുകയാണെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തെത്തി. നരേന്ദ്ര മോദിയേയും ആര്‍എസ്എസിനേയും തൃപ്തിപ്പെടുത്താന്‍ കേരള സര്‍ക്കാര്‍ കേസ് അട്ടിമറിക്കുകയാണെന്നും പിണറായി വിജയന്‍ ആരോപിച്ചു.