കാസര്‍കോട്ടെ അരുംകൊലയ്ക്ക് പിന്നിലാര്? കഴുത്തറുത്ത് നടത്തിയ കൊടുംഭീകരത
കാസര്‍കോട്: കാസര്‍കോട് ഓള്‍ഡ് ചൂരി പ്രദേശം ഇപ്പോഴും ആ ഞെട്ടലില്‍ നിന്ന് മുക്തമായിട്ടില്ല. എട്ട് വര്‍ഷത്തോളം മദ്രസ അധ്യാപകനായി അവിടെ ജോലി ചെയ്യുകയായിരുന്ന റിയാസ് മൗലവിയുടെ അരുംകൊല തികച്ചും അപ്രതീക്ഷിതം ആയിരുന്നു. എന്താണ് സംഭവിച്ചത് എന്ന് പോലും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ്.
ഒരുകാലത്ത് വലിയ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടായ സ്ഥലമാണ് ചൂരി. എന്നാല്‍ ഏറെ നാളായി സമാധാനാന്തരീക്ഷമാണ്. അതിനിടയിലാണ് പള്ളിയില്‍ കയറിയുള്ള ക്രൂരമായ കൊലപാതകം.
പള്ളിയ്ക്ക് നേരെയുള്ള ആക്രമണം ആണെന്നായിരുന്നു ആദ്യം ധരിച്ചത്. പിന്നീടാണ് ആ ഞെട്ടിപ്പിക്കുന്ന സത്യം വെളിപ്പെട്ടത്.
കുടക് സ്വദേശിയായ റിയാസ് മൗലവി ആണ് ഓള്‍ഡ് ചൂരിയിലെ പള്ളിയില്‍ വച്ച് കൊല്ലപ്പെട്ടത്. ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനായിരുന്നു റിയാസ് മൗലവി എന്ന 30 കാരന്‍(ചിത്രത്തിന് കടപ്പാട്: കാസർകോട് വാർത്ത ഡോട്ട് കോം).
ഇസ്സത്തുല്‍ ഇസ്ലാം മദ്രസയില്‍ എട്ട് വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു റിയാസ് മൗലവി. കുടക് സ്വദേശിയാണ് ഇദ്ദേഹം. ഇക്കാലത്തിനടിയില്‍ റിയാസിനോട് ആര്‍ക്കും ശത്രുതയൊന്നും ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
പള്ളിയോട് ചേര്‍ന്നുള്ള മുറികളില്‍ ആയിരുന്നു ിയാസും പള്ളി ഖത്തീബം താമസിച്ചിരുന്നത്. ശബ്ദം കേട്ട് ഉണര്‍ന്ന ഖത്തീബ് കണ്ടത് ശക്തമായ കല്ലേറായിരുന്നു. പള്ളിക്ക് നേരെ ആക്രമണം നടക്കുകയാണെന്നായിരുന്നു ആദ്യം കരുതിയത്.(ചിത്രത്തിന് കടപ്പാട്: കാസർകോട് വാർത്ത ഡോട്ട് കോം)
മുറിയില്‍ നിന്ന് പള്ളിക്കകത്തേക്ക് കയറി ഖത്തീബ് ആണ് മൈക്കിലൂടെ ആക്രമണ വിവരം നാട്ടുകാരെ അറിയച്ചത്. ആളുകള്‍ എത്തി നോക്കുമ്പോഴേക്കും റിയാസിനെ കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തിക്കഴിഞ്ഞിരുന്നു.
അടുത്തിടെയാണ് പ്രദേശത്ത് ബാഡ്മിന്റണ്‍ ടൂര്‍മെന്റിനിടെ നാലംഗം സംഘം വാളുമായി ബൈക്കിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അന്ന് പോലീസ് സ്ഥലത്തുണ്ടായിട്ടും അക്രമികളെ പിടികൂടാനായില്ല.(ചിത്രത്തിന് കടപ്പാട്: കാസർകോട് വാർത്ത ഡോട്ട് കോം)
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പ്രദേശത്ത് മൂന്ന് പേര്‍ ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നാണ് ആരോപണം. മധൂര്‍ പഞ്ചായത്തിലെ ബട്ടംപാറയിലെ ഇര്‍ഷാദ്, മീപ്പുഗിരിയിലെ സാബിത്, ഒടുവില്‍ റിയാസും.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വര്‍ഗ്ഗീയ സംഘര്‍ഷം നടന്നിട്ടുളള സ്ഥലമാണ് ഇത്. എന്നാല്‍ ഏറെ നാളായി പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകാറില്ലായിരുന്നു.(ചിത്രത്തിന് കടപ്പാട്: കാസർകോട് വാർത്ത ഡോട്ട് കോം)
പ്രദേശത്ത് നടന്ന മുഴുവന്‍ കൊലപാതകങ്ങളും പ്രത്യേകം പരിശീലനം നേടിയ കൊലപാതകികളാണ് നടത്തിയിട്ടുള്ളത് എന്നാണ് മുസ്ലീം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുറഹ്മാന്‍ ആരോപിക്കുന്നത്. പ്രതികള്‍ക്ക് വേണ്ടി ബിജെപി ദേശീയ നേതാക്കളായ അഭിഭാഷകരാണ് പലപ്പോഴും എത്തുന്നത് എന്നും ഇദ്ദേഹം ആരോപിക്കുന്നുണ്ട്.