മുരുകന്റെ മരണം...ആ റിപ്പോര്‍ട്ടില്‍ ദുരൂഹത!! അവരെ രക്ഷിക്കാന്‍ നീക്കം!!
മെഡിക്കല്‍ കോളേജ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് കൈമാറാന്‍ കമ്മീഷണറുടെ നിര്‍ദേശം
കൊല്ലം: ചികില്‍സ നിഷേധിക്കപ്പെട്ട് തമിഴ്‌നാട് സ്വദേശിയായ മുരുകന്‍ ദാരുണമായി മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കേളേജ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ അന്വേഷണസംഘത്തിന് സംശയം. മുരുകന്റെ മരണത്തില്‍ തങ്ങളുടെ ഭാഗത്തു നിന്നു വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് തന്നെ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇതില്‍ ദുരൂഹതയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
സംശയമുണ്ട്
മെഡിക്കല്‍ കോളേജിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ അന്വേഷണസംഘം സംശയം പ്രകടിപ്പിച്ചതായാണ് വിവരം. അന്വേഷണം നടക്കുന്നതിനിടെ ഡോക്ടര്‍മാരെ കുറ്റവിമുക്തരാക്കിയുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത് ശരിയായില്ലെന്നും പോലീസ് കരുതുന്നു
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണം
ഈ റിപ്പോര്‍ട്ടില്‍ ചില അവ്യക്തതകള്‍ ഉണ്ടെന്നു സംശയിക്കുന്നതിനാല്‍ ഇതിന്റെ പകര്‍പ്പ് കൈമാറാന്‍ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അജിതം ബീഗം ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു.
ഞായറാഴ്ച സമര്‍പ്പിച്ചു
ഞായറാഴ്ചയാണ് മെഡിക്കല്‍ കോളേജ് അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ സമര്‍പ്പിച്ചത്. ഡോക്ടര്‍മാരെ ന്യായീകരിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. അതോടൊപ്പം ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചവരെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുമുണ്ട്.
വെന്റിലേറ്റര്‍ ഉപയോഗം
മുരുകനെ കൊണ്ടു വന്ന ദിവസം ആശുപത്രികളിലെ വെന്റിലേറ്ററില്‍ കിടന്നിരുന്ന രോഗികളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പോലീസ് പരിശോധിക്കുന്നുണ്ട്. എല്ലാ വെന്റിലേറ്ററിലും രോഗികള്‍ ഉണ്ടായിരുന്നുവെന്നാണ് മെഡിക്കല്‍ കോളേജും മെഡിസിറ്റിയും നേരത്തേ വാദിച്ചത്.
അലംഭാവത്തിന് കാരണം
ഇതര സംസ്ഥാനക്കാരനായത് കൊണ്ടും സാമ്പത്തിക നേട്ടം ലഭിക്കാത്തതും കൊണ്ടാണ് മുരുകന് ചികില്‍സ നിഷേധിക്കപ്പെട്ടതെന്നാണ് പോലീസ് സംശയിക്കുന്നത്.
മുഖ്യമന്ത്രിയെ കാണും
മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കാണുമെന്ന് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചികില്‍സ നിഷേധിക്കപ്പെട്ട ആശുപത്രിക്കള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.
മരണം സംഭവിച്ചത്
ഈ മാസം ഏഴിനാണ് മുരുകന്‍ ചികില്‍സ ലഭിക്കാതെ മരണത്തിനു കീഴടങ്ങിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഏഴു മണിക്കൂറോളം മുരുകന്‍ ആംബുലന്‍സിനുള്ളില്‍ തന്നെയായിരുന്നു. മെഡിക്കല്‍ കോളേജടക്കം നിരവധി ആശുപത്രികളില്‍ ചികില്‍സ തേടി പോയെങ്കിലും എല്ലാവരും കൈയൊഴിയുകയായിരുന്നു.