നന്തന്‍കോട് കൂട്ടക്കൊല: പ്രതി കേഡല്‍ രക്ഷപ്പെടും!!കാരണം ഇതാണ്, കോടതി പറയുന്നത്...
കേഡലിന്റെ അമ്മ ഡോ. ജീന്‍ പത്മ, ഭര്‍ത്താവ് രാജ തങ്കം, മകള്‍ കരോലിന്‍, അമ്മയുടെ സഹോദരി ലളിത എന്നിവരെയാണ് കേഡല്‍ ദാരുണമായി കൊലപ്പെടുത്തിയത്.
തിരുവനന്തപുരം: മാതാപിതാക്കളടക്കം നാല് പേരെ ക്രൂരമായി കൊലപ്പെടുത്തിയ നന്തന്‍കോട് കൂട്ടക്കൊല കേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജയ്ക്ക് കടുത്ത ശിക്ഷ കിട്ടില്ലെന്ന് സൂചന. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന വാദം കോടതി ഏറെകുറെ അംഗീകരിച്ചു.
കേഡലിനെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കണമെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചു. കേഡല്‍ സ്വബോധത്തോടെയല്ല പ്രവര്‍ത്തിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ഡോക്ടര്‍ കോടതിയില്‍ മൊഴി നല്‍കിയതിന് പിന്നാലെയാണിത്.
പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന ചികില്‍സാ വിവരങ്ങള്‍ കോടതിയെ അറിയിക്കണം. ഇടക്കാല റിപ്പോര്‍ട്ടുകളായി വിഷയം കോടതിയെ ബോധിപ്പിക്കണം. എന്നാല്‍ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡ് കേഡലിനെ പരിശോധിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി തള്ളി.
പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ചീഫ് കണ്‍സള്‍ട്ടന്റ് ഡോ.കെജെ നെല്‍സണ്‍, കേഡലിന് സ്‌കീസോഫ്രീനിയ എന്ന മാനസിക രോഗമാണെന്ന് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴി പരിഗണിച്ചാണ് കോടതിയുടെ നടപടി. എന്നാല്‍ ഇയാള്‍ ശിക്ഷയില്‍ നിന്നു രക്ഷപ്പെടാന്‍ കാണിക്കുന്ന തന്ത്രമാണിതെന്ന് പോലീസ് സംശയിക്കുന്നു.
കോടതി കേസ് വീണ്ടും ആഗസ്ത് 31ന് പരിഗണിക്കും. ഈ സമയം പോലീസ് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. പ്രതിക്ക് സ്‌കീസോഫ്രീനിയ രോഗമാണെന്നും ഇത്തരം രോഗമുള്ളവര്‍ സ്വപ്‌ന ലോകത്തായിരിക്കുമെന്നാണ് ഡോക്ടര്‍ നല്‍കിയ മൊഴി.
സ്‌കീസോഫ്രീനിയ രോഗികള്‍ക്ക് അവരുടെ ചിന്തയിലോ പ്രവര്‍ത്തിയിലോ നിയന്ത്രണം ഉണ്ടാകില്ല. അവര്‍ എന്തു ചെയ്യുമെന്ന് അവര്‍ക്ക് ബോധ്യമുണ്ടാകില്ലെന്നും ഡോക്ടര്‍ പറയുന്നു. ചികില്‍സ നടക്കുന്നതിനാല്‍ ഇനി പ്രതിയെ ചോദ്യം ചെയ്യാന്‍ സാധിക്കില്ല.
ചികില്‍സക്കിടെ കേഡലിന്റെ മാനസിക ആരോഗ്യം മെച്ചപ്പെട്ടാല്‍ മാത്രമേ ചോദ്യം ചെയ്യല്‍ ഉപകാരപ്പെടൂ. ഇതിന് ഡോക്ടറുടെ അനുമതി ആവശ്യമാണ്. ചികില്‍സാ വിവരങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും ഇനി കോടതി അടുത്ത തീരുമാനമെടുക്കുക.
കഴിഞ്ഞ ഏപ്രില്‍ ഒമ്പതിനാണ് കേഡല്‍ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയത്. ദിവസങ്ങള്‍ക്ക് ശേഷം പിടിയിലായ ഇയാള്‍ വ്യത്യസ്തമായ മൊഴികള്‍ നല്‍കിയത് പോലീസിനെ കുഴക്കിയിരുന്നു. എന്നാല്‍ ചില സമയങ്ങളില്‍ ഇയാള്‍ സ്വബോധത്തില്‍ സംസാരിക്കുന്നുമുണ്ട്.
മുമ്പും പലതവണ പ്രതി വീട്ടുകാരെ കൊലപ്പെടുത്താന്‍ നോക്കിയിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. കുടുംബാംഗങ്ങളെ വെട്ടിനുറുക്കിയാണ് കൊലപ്പെടുത്തിയത്. അതിന് മുമ്പ് ഇവരെ വിഷം കൊടുത്ത് കൊല്ലാനും ശ്രമിച്ചിരുന്നു.
ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാനായിരുന്നു നീക്കം. എന്നാല്‍ ഷര്‍ദ്ദിലും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചികില്‍സ തേടുകയായിരുന്നു. തിരുവനന്തപുരം ചെട്ടിക്കുളങ്ങരയിലെ കൃഷി കേന്ദ്രത്തില്‍ നിന്നാണ് കേഡല്‍ വിഷം വാങ്ങിയിരുന്നത്.
കേഡലിന്റെ അമ്മ ഡോ. ജീന്‍ പത്മ, ഭര്‍ത്താവ് രാജ തങ്കം, മകള്‍ കരോലിന്‍, അമ്മയുടെ സഹോദരി ലളിത എന്നിവരെയാണ് കേഡല്‍ ദാരുണമായി കൊലപ്പെടുത്തിയത്. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഒരാളുടേത് കിടക്കയില്‍ പൊതിഞ്ഞ നിലയിലും.
കേഡലിന്റെ പരസ്പരവിരുദ്ധമായ സംസാരവും മാനസിക പ്രശ്നമുണ്ടെന്ന സംശയത്തിന് ബലം കൂട്ടിയിരുന്നു. സാത്താന്‍ സേവയുടെ ഭാഗമായാണ് കൊല നടത്തിയതെന്ന് ആദ്യം പറഞ്ഞ കേഡല്‍ പിന്നീട് വീട്ടിലെ അവഗണന മൂലമാണ് കൊല നടത്തിയതെന്ന് മൊഴി മാറ്റിപ്പറഞ്ഞു. അച്ഛന് പരസ്ത്രീ ബന്ധമുണ്ടെന്നും അതിനാലാണ് കൊന്നതെന്നുമായിരുന്നു അവസാനത്തെ മൊഴി. യഥാര്‍ത്ഥ കാരണം കണ്ടെത്താനായിട്ടില്ല.