നന്തന്‍കോട് കൂട്ടക്കൊല: കേഡലിന്റെ അച്ഛന് സ്വഭാവദൂഷ്യം, മദ്യരഹരിയില്‍ സ്ത്രീകളോട്...
കേഡല്‍ ജീന്‍സണ്‍ അടിക്കടി മൊഴി മാറ്റുന്നത് പോലീസിനെ കുഴക്കുന്നുണ്ട്. ബുധനാഴ്ച ഇയാള്‍ മൊഴി നല്‍കിയത് അവഗണന മൂലമുള്ള വൈരാഗ്യം കാരണമാണെന്നായിരുന്നു.
തിരുവനന്തപുരം: ദുരൂഹത നിറഞ്ഞ നന്തന്‍കോട് കൂട്ടക്കൊല കേസില്‍ പ്രതി കേഡല്‍ വീണ്ടും മൊഴിമാറ്റി. കൂട്ടക്കൊലക്ക് കാരണം പിതാവിന്റെ സ്വഭാവ ദൂഷ്യമാണെന്നാണ് ഏറ്റവും ഒടുവില്‍ ഇയാള്‍ പോലീസിനോട് പറഞ്ഞത്.
കേഡല്‍ ജീന്‍സണ്‍ അടിക്കടി മൊഴി മാറ്റുന്നത് പോലീസിനെ കുഴക്കുന്നുണ്ട്. ബുധനാഴ്ച ഇയാള്‍ മൊഴി നല്‍കിയത് അവഗണന മൂലമുള്ള വൈരാഗ്യം കാരണമാണെന്നായിരുന്നു. അതിന് മുമ്പ് സാത്താന്‍ സേവയാണെന്ന്. ഇയാളുടെ മൊഴി ഇപ്പോള്‍ പോലീസ് മുഖവിലക്കെടുക്കുന്നില്ല.
ഫോണില്‍ അശ്ലീലം പറയും
കേഡല്‍ ജീന്‍സണ്‍ ഏറ്റവും ഒടുവില്‍ പറയുന്നത് ഇങ്ങനെയാണ്. പിതാവ് രാജ തങ്കത്തിന്റെ സ്വാഭാവ ദൂഷ്യമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. മദ്യലഹരിയില്‍ അച്ഛന്‍ സ്ത്രീകളോട് ഫോണില്‍ അശ്ലീലം പറയുമായിരുന്നു. ഇതാണ് പിതാവിനോടുള്ള വൈരാഗ്യത്തിന് കാരണം.
അമ്മയോട് ഇക്കാര്യം പറഞ്ഞു
അച്ഛന്റെ മോശം സ്വഭാവങ്ങള്‍ തടയണമെന്ന് അമ്മ ഡോ. ജീന്‍ പത്മത്തോട് കേഡല്‍ ആവശ്യപ്പെട്ടിരുന്നുവത്രെ. എന്നാല്‍ കേഡലിന്റെ അഭ്യര്‍ഥന അമ്മ വകവെച്ചില്ല. ഇതാണ് അമ്മയെ കൊല്ലാന്‍ പ്രേരിപ്പിച്ചത്. അച്ഛനും അമ്മയും ഇല്ലാതായാല്‍ ഈ തെറ്റുകള്‍ അവസാനിക്കുമെന്നും പ്രതി കരുതിയത്രെ.
മറ്റു രണ്ടുപേരെയും കൊന്നല്ലോ?
എന്നാല്‍ സഹോദരിയെയും കുഞ്ഞമ്മയെയും കൊന്നത് എന്തിനാണെന്ന് പോലീസ് ചോദിച്ചു. ഇതിന് കേഡല്‍ നല്‍കിയ മൊഴി ഏറെ ആശ്ചര്യം നിറഞ്ഞതാണ്. അച്ഛനും അമ്മയും ഇല്ലാതായാല്‍ സഹോദരിയും അന്ധയായ കുഞ്ഞമ്മയും ഒറ്റയ്ക്കാവും. പിന്നെ അവര്‍ പ്രയാസപ്പെടും. ഇതാണ് ഇവരെയും കൊല്ലാന്‍ കാരണം.
കൈവിറച്ചു, അന്ന് മാറ്റിവച്ചു
ഏപ്രില്‍ രണ്ടിനായിരുന്നു കൊലപാതകം നടത്താന്‍ ആദ്യം തിരഞ്ഞെടുത്തത്. എന്നാല്‍ അന്ന് കൈവിറച്ചു. തുടര്‍ന്ന് കൊല നടത്തുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നുവത്രെ.
ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പരിശോധിച്ചു
കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ കണ്ടാണ് എങ്ങനെ നടത്താമെന്ന് ആസൂത്രണം ചെയ്തത്. ഇതിനായി ഏറെ നേരം ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തിരുന്നു. ഡമ്മിയുണ്ടാക്കി പരിശീലിക്കുകയും ചെയ്തുവെന്നും കേഡല്‍ മൊഴി നല്‍കി. എന്നാല്‍ ഈ മൊഴികള്‍ പോലീസ് മുഖവിലക്കെടുത്തിട്ടില്ല.
വെബ്‌സൈറ്റുകള്‍ പോലീസ് പരിശോധിച്ചു
ഇയാള്‍ സെര്‍ച്ച് ചെയ്‌തെന്ന് പറയുന്ന വെബ്‌സൈറ്റുകളെല്ലാം പോലീസ് പരിശോധിച്ചു. അന്വേഷണസംഘത്തെ കുഴക്കാനുള്ള പ്രതിയുടെ നീക്കമാണ് ഇത്തരം മൊഴിയെന്നാണ് പോലീസ് പറയുന്നത്. പ്രതി ചോദ്യം ചെയ്യുന്നതിനിടെ വ്യാഴാഴ്ച ആദ്യമായി കരഞ്ഞുവെന്നും പോലീസ് പറഞ്ഞു.
തെളിവെടുപ്പ് തുടങ്ങി
കേഡലിനെ നന്തന്‍കോട്ടെ വീട്ടിലെത്തിച്ചു പോലീസ് തെളിവെടുത്തു. കൊല നടത്തിയത് എങ്ങനെയാണെന്ന് ഇയാള്‍ പോലീസിനോട് വിശദീകരിച്ചു. പ്രതി അടിക്കടി മൊഴി മാറ്റുന്നതിനാല്‍ മനശാസ്ത്ര വിദഗ്ധരെ വച്ച് വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
കൊലപാതകം ആസ്വദിച്ച്
കേഡലിനെ കോടതി ഈ മാസം 20 വരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. പരസ്പര വിരുദ്ധമായ മൊഴി നല്‍കിയ കേഡലിനെ വിശദമായി ചോദ്യം ചെയ്യണമെന്നും ഇയാള്‍ക്ക് കൊടും കുറ്റവാളിയുടെ മനസാണെന്നും പോലീസ് ബോധിപ്പിച്ചു. മനശാസ്ത്ര വിദഗ്ധരുടെ സഹായത്തോടെ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കേഡലിന് ഉള്ളിലെ ക്രിമിനലിനെ പോലീസ് തിരിച്ചറിഞ്ഞത്. കൊല നടത്തിയതിലൂടെ പ്രതി ഏറെ ആനന്ദിച്ചുവെന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായത്.
ആയുധവും പെട്രോളും നേരത്തെ ഒരുക്കി
മൃതദേഹങ്ങള്‍ കത്തിക്കാനും വെട്ടിക്കൊല്ലാനുമായി ആയുധവും പെട്രോളും നേരത്തെ വാങ്ങി സൂക്ഷിച്ചിരുന്നു. കേഡലിന് യാതൊരു വിധ മനോരോഗവുമില്ല. കസ്റ്റഡിയില്‍ കിട്ടിയതിനാല്‍ മുങ്ങിയ ശേഷം പ്രതി പോയ ചെന്നൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കേഡല്‍ ഒളിവില്‍ താമസിച്ചത് ചെന്നൈയിലെ ലോഡ്ജിലാണെന്ന് പോലീസിന് ബോധ്യമായി.
സിവില്‍ സപ്ലൈസിന്റെ പെട്രോള്‍ പമ്പ്
പ്രതി നടത്തിയ ഓരോ നീക്കങ്ങളും പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇനി തെളിവ് ശേഖരിക്കുകയാണ് നടപടി. കൊല നടത്തിയ ശേഷം മൃതദേഹങ്ങള്‍ കത്തിക്കാന്‍ പെട്രോള്‍ വാങ്ങിയത് തിരുവനന്തപുരം നഗരത്തിലെ സിവില്‍ സപ്ലൈസിന്റെ പമ്പില്‍ നിന്നാണെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. ഹര്‍ത്താല്‍ ദിനമായ ഏപ്രില്‍ ആറിന് നഗരത്തിലെ മറ്റു പമ്പുകള്‍ തുറക്കാത്തതിനാലാണ് കവടിയാറിലെ പമ്പിലെത്തിയത്. പമ്പിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. കൊല നടത്താനുള്ള മഴു വാങ്ങിയത് ഫ്ളിപ് കാര്‍ട്ട് എന്ന ഓണ്‍ലൈന്‍ വെബ്സൈറ്റ് വഴിയാണ്.
കൊല നടത്തിയത് വ്യത്യസ്ത ദിവസങ്ങളില്‍
എല്ലാവരെയും ഒരേ ദിവസമാണ് കൊന്നതെന്നായിരുന്നു കേഡല്‍ നല്‍കിയ മൊഴി. എന്നാല്‍ പോലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല. മൂന്ന് പേരെ ഒരു ദിവസവും ഒരാളെ രണ്ടുദിവസത്തിന് ശേഷവുമാണ് കൊന്നതെന്നാണ് കരുതുന്നത്. വീട്ടിലെ ജോലിക്കാരി നല്‍കിയ മൊഴിയാണ് പോലീസ് വിശ്വാസത്തിലെടുത്തിട്ടുള്ളത്.