വിഷം കൊടുത്തും കൊല്ലാൻ നോക്കി..!!ഡമ്മിയിൽ വെട്ടി പരിശീലനം..! ഒറ്റവെട്ടിന് മരിച്ചില്ല..പല തവണ വെട്ടി!
തിരുവനന്തപുരം: നന്തന്‍കോട് കൊലപാതകക്കേസിലെ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ ഓരോ ദിവസവും മൊഴി മാറ്റി പോലീസിനെ കുഴയ്ക്കുന്നു. കൊലയ്ക്ക് പിന്നാലെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ സാധിക്കാതെ വലയുകയാണ് അന്വേഷണ സംഘം. ആദ്യം സാത്താന്‍ സേവയുടെ ഭാഗമായിരുന്നു എന്നു പറഞ്ഞ കേഡല്‍ പിന്നെയത് വീട്ടില്‍ നിന്നുള്ള അവഗണനയെന്നാക്കി. ഏറ്റവും ഒടുവിലായി പിതാവിന്റെ സ്വഭാവ ദൂഷ്യമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നായി മൊഴി. കൊലപാതകം സംബന്ധിച്ച് നിരവധി പുതിയ വിവരങ്ങളും പോലീസിനോട് കേഡല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
മാതാപിതാക്കളെ ഉള്‍പ്പെടെ ഉള്ളവരെ വിഷം കൊടുത്ത് കൊല്ലാനാണ് ആദ്യം പദ്ധതിയിട്ടതെന്നാണ് കേഡല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനായി നഗരത്തിലെ ഒരു കടയില്‍ നിന്നും വിഷം വാങ്ങി കുപ്പിയില്‍ സൂക്ഷിച്ചിരുന്നതായും കേഡല്‍ മൊഴി നല്‍കി.
കഴിഞ്ഞ ദിവസം പ്രതിയുമായി കൊലപാതകം നടന്ന വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ പോലീസ് വിഷക്കുപ്പി കണ്ടെടുത്തിട്ടുണ്ട്. കേഡല്‍ തന്നെ ഇത് പോലീസീിന് കാണിച്ച് കൊടുക്കുകയായിരുന്നുവത്രേ.
മൂന്ന് മാസത്തോളം കൊലപാതകത്തിനുള്ള ആസുത്രണം കേഡല്‍ തുടങ്ങിയിരുന്നു. മാത്രമല്ല തെളിവ് നശിപ്പിക്കാനും ഇയാള്‍ പദ്ധതി തയ്യാറാക്കിയിരുന്നു. കൊലപാതകം നടത്താനുള്ള മഴു ഓണ്‍ലൈന്‍ വഴി വാങ്ങിയെന്ന് കേഡല്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
മാത്രമല്ല വെട്ടിക്കൊല്ലാനുള്ള പരിശീലനവും കേഡല്‍ മാസങ്ങളോളം നടത്തിയിരുന്നു. വീടിന് പിറകില്‍ വീട്ടുകാരുടെ ആവശ്യത്തിനായി കോഴികളെ വളര്‍ത്തിയിരുന്നു. ഈ കോഴിക്കൂടിന് സമീപത്തുള്ള മരത്തില്‍ വെട്ടിയാണ് മഴു ഉപയോഗിക്കാന്‍ പരിശീലിച്ചത്.
കേഡലിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ക്കൊപ്പം ഒരു ഡമ്മി മനുഷ്യരൂപവും പോലീസ് കണ്ടെത്തിയിരുന്നു. ഇത് വ്യായാമം ചെയ്യുന്നതിന് വേണ്ടി വാങ്ങിയ ഡമ്മിയാണ് എന്നായിരുന്നു കഴിഞ്ഞ ദിവസം കേഡല്‍ മൊഴി നല്‍കിയിരുന്നത്.
എന്നാലീ ഡമ്മിയും കൊലപാതകം നടത്താനുള്ള പരിശീലത്തിനായാണ് കേഡല്‍ ഉപയോഗിച്ചിരുന്നതത്രേ. ഈ ഡമ്മി ശരീരത്തില്‍ വെട്ടിയും കുത്തിയും കേഡല്‍ കൊലപാതകത്തിനുള്ള പരിശീലനം നടത്തുകയുണ്ടായി.
മാതാപിതാക്കളെ മഴുകൊണ്ട് വെട്ടിയാണ് കേഡല്‍ കൊലപ്പെടുത്തിയത്. അതേസമയം ബന്ധുവായ ലളിതയെ തലയ്ക്കടിച്ചു കൊന്നു. ആദ്യ വെട്ടിന് സഹോദരി മരിച്ചില്ല. അതിനാല്‍ പലതവണ വെട്ടിക്കൊല്ലുകയായിരുന്നു.
കൊലപാതകത്തിന് ശേഷം കത്തിക്കാനുള്ള പെട്രോള്‍ നഗരത്തിലെ തന്നെ പമ്പില്‍നിന്നും വാങ്ങി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി. കൊലയ്ക്ക് ശേഷം തറ വൃത്തിയാക്കാനുള്ള ലോഷനും കേഡല്‍ വാങ്ങിയിരുന്നു.
കൊലപാതകത്തിന് കേഡല്‍ ഉപയോഗിച്ച മഴു അടക്കമുള്ള ആയുധങ്ങള്‍ തെളിവെടുപ്പിനിടെ പോലീസ് കണ്ടെടുത്തിരുന്നു. കഴിഞ്ഞ രണ്ടാം തിയ്യതി കൊല്ലാനുള്ള പദ്ധതിയിട്ടിരുന്നുവെങ്കിലും കൈ വിറച്ചതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു
ഇന്റര്‍നെറ്റാണ് ഇത്ര ക്രൂരമായി കൊലപാതകം നടത്താന്‍ കേഡലിനെ സഹായിച്ചത്. ഇന്റര്‍നെറ്റില്‍ നിന്നും തലയ്ക്ക് പ്രഹരമേല്‍പ്പിച്ച് കൊലപാതകം നടത്തുന്ന വീഡിയോ കള്‍ സ്ഥിരമായി കണ്ടാണ് കേഡല്‍ ധൈര്യം സംഭരിച്ചതെന്നും പോലീസ് പറയുന്നു.